ആഭരണങ്ങളുടെ നിറം കൂട്ടാമെന്ന് പറഞ്ഞ് തട്ടിപ്പ്; ബിഹാര്‍ സ്വദേശികള്‍ പിടിയില്‍
text_fieldsവണ്ടൂര്‍: വീടുകളിൽച്ചെന്ന് സ്വർണാഭരണങ്ങളുടെ നിറം വര്‍ധിപ്പിക്കാമെന്ന് കബളിപ് പിച്ച് തട്ടിപ്പു നടത്തുന്ന രണ്ട് ബിഹാര്‍ സ്വദേശികള്‍ പൊലീസ് പിടിയിൽ. രവികുമാര്‍(24 ), ശ്യാംലാല്‍ (25) എന്നിവരാണ് പിടിയിലായത്. ഫെബ്രുവരി എട്ടിന് ഉച്ചക്ക് ഒന്നോടെയാണ്, മലയാളം സംസാരിക്കുന്ന ബിഹാര്‍ സ്വദേശികള്‍ പോരൂര്‍ പൂത്രക്കോവിലെ വീട്ടിലെത്തിയത്. തിരിച്ചറിയൽ കാര്‍ഡടക്കം കാണിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മയുടെ മുന്നു പവന് തൂക്കം വരുന്ന സ്വർണമാല വാങ്ങി കൈയിലുണ്ടായിരുന്ന ലായനിയില്‍ മുക്കി ചളികളഞ്ഞ് മഞ്ഞപ്പൊടിയില്‍ മുക്കി തിരിച്ചുനല്‍കുകയായിരുന്നു.
തൂക്കത്തില്‍ സംശയം തോന്നിയ വീട്ടമ്മ മാല ജ്വല്ലറിയില്‍ പോയി തൂക്കിയപ്പോള്‍ ഒരു പവനോളം കുറവ് കാണപ്പെട്ടു. വീട്ടുകാര്‍ ഇവരുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നത് അന്വേഷണത്തിന് തുണയായി. നാലു ദിവസം മുമ്പാണ് ഇവര്‍ കോയമ്പത്തൂരില്‍നിന്ന് മേഖലയിലേക്കെത്തിയത്. തട്ടിപ്പിനായി പൂളക്കലിലെത്തിയ സംഘത്തെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. ഇവരുടെ പേരില്‍ വിവിധ ജില്ലകളില്‍ കേസുകളുണ്ടെന്ന് എസ്.ഐ ബി. പ്രദീപ് കുമാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.