വീട് കിട്ടിയിട്ടും നിർമിക്കാനാവാതെ ഒമ്പത് പട്ടികജാതി കുടുംബങ്ങൾ
text_fieldsപെരിന്തൽമണ്ണ: പുരയിടം റെയിൽവേ ലൈനിെൻറ സമീപത്താണെന്നതിനാൽ സർക്കാർ അനുവദിച്ച വീട് നിർമിക്കാനാവാതെ പെരിന്തൽമണ്ണ കളത്തിലക്കരയിലെ ഒമ്പത് പട്ടികജാതി കുടുംബങ്ങൾ. ഇതുസംബന്ധിച്ച മാനദണ്ഡങ്ങൾ റെയിൽവേ മാറ്റം വരുത്തിയതാണ് കുടുംബങ്ങൾക്ക് തിരിച്ചടിയായത്. റെയിൽവേ ലൈനിൽനിന്ന് 30 മീറ്റർ അകലംവിട്ട് നേരത്തെ നിർമാണാനുമതി ലഭിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഇത് റെയിൽവേ ഭൂമിയിൽനിന്ന് 30 മീറ്റർ എന്നാക്കി. ഇതോടെ വർഷങ്ങളായി വീടുവെച്ച് താമസിക്കുന്ന കളത്തലക്കര കാങ്ങാപറമ്പിലെ കുടുംബങ്ങൾക്കാണ് വീട് നിർമാണത്തിന് അനുമതി ലഭിക്കാതായത്. നീലി തലക്കുറിശി, ഭാസ്കരൻ, രാമൻ, വേലായുധൻ, രാധാകൃഷ്ണൻ, മേലുവീട്ടിൽ േവലായുധൻ, ശാരദ തുടങ്ങിയവരാണ് അനുമതി ലഭിക്കാതെ വലഞ്ഞവർ.
പെരിന്തൽമണ്ണ നഗരസഭയിൽ ലൈഫ് സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തി 630 പട്ടികജാതി കുടുംബങ്ങൾക്ക് നഗരസഭ വീട് നൽകുന്നുണ്ട്. ഇവിടത്തെ കുടുംബങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇവർ നൽകിയ പ്ലാൻ നോക്കി നിർമാണാനുമതി നൽകാൻ കഴിയില്ലെന്ന് നഗരസഭ അറിയിച്ചു. ജില്ല കലക്ടർ പങ്കെടുത്ത അവലോകന ചർച്ചയിൽ വിഷയം അവതരിപ്പിച്ചിരുന്നെന്നും സംസ്ഥാന ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുമെന്ന് കലക്ടർ പറഞ്ഞതായും നഗരസഭ സെക്രട്ടറി അബ്ദുൽ സജീം ചൊവ്വാഴ്ച കൗൺസിൽ യോഗത്തിൽ അറിയിച്ചു. കളത്തിലക്കരയിലെ കുടുംബങ്ങളുടെ പ്രശ്നം നഗരസഭ ഇടപെട്ട് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അൻവർ കളത്തിൽ പ്രമേയം അവതരിപ്പിച്ചു. ഉസ്മാൻ തെക്കത്ത്, റജ്ന ഷൈജൽ, ജംനാ ബിൻത്, ഹുസൈനാ നാസർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.