Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 5:00 AM GMT Updated On
date_range 7 Nov 2018 5:00 AM GMTഅമ്പമ്പോ, കിക്കെടുക്കാൻ മുന്നൂറോളം കുരുന്നുകൾ; 'കിക്കോഫ്' പദ്ധതിക്ക് കോട്ടക്കലിൽ തുടക്കം
text_fieldsbookmark_border
കോട്ടക്കൽ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'കിക്കോഫ്' ഫുട്ബാൾ പരിശീലന പദ്ധതിയിൽ പങ്കെടുക്കാൻ പരിശീലന കേന്ദ്രമായ കോട്ടക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെത്തിയത് മുന്നൂറോളം കുരുന്നുകൾ. കാൽപ്പന്തുകളിയുടെ ഈറ്റില്ലമായ ജില്ലയിലെ ആദ്യ കേന്ദ്രമായ രാജാസ് മൈതാനത്ത് വിദഗ്ധരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പങ്കെടുക്കാനെത്തിയ കുട്ടിത്താരങ്ങളുടെ മികവ് കണ്ട് സംഘാടകരും പരിശീലകരും അമ്പരന്നു. അത്രക്ക് ആവേശത്തോടെ ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമായിരുന്നു ഓരോരുത്തരും പുറത്തെടുത്തത്. മികച്ച 25 പേരെ തെരഞ്ഞെടുക്കാൻ പരിശീലകരും പ്രയാസപ്പെട്ടു. ഒമ്പതുപേരുടെ നേതൃത്വത്തിലായിരുന്നു പ്രാരംഭ നടപടികൾ. വേഗം, രണ്ടുപേർ വീതമുള്ള മത്സരം എന്നിങ്ങനെ തരം തിരിച്ചായിരുന്നു കുട്ടികളെ െതരഞ്ഞെടുത്തത്. ഇന്ത്യയിൽ ഫുട്ബാൾ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്നതാണ് 'കിക്കോഫ്' പദ്ധതി. സ്പോർട്സ് യുവജനകാര്യ വകുപ്പ് നേതൃത്വം നൽകുന്ന പദ്ധതിയിൽ സംസ്ഥാനത്ത് തുടങ്ങുന്ന 18 കേന്ദ്രങ്ങളിലൊന്നാണ് കോട്ടക്കലിലേത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ സാന്നിധ്യത്തിലായിരുന്നു പരിശീലനം. 2007 ജനുവരി ഒന്നിനും 2008 ഡിസംബർ 31നും ഇടയിൽ ജനിച്ച മുന്നൂറോളം കുട്ടികളാണ് സെലക്ഷനെത്തിയത്. രാവിലെ ഏഴുമുതൽ ആരംഭിച്ച സെലക്ഷൻ ഉച്ചവരെ നീണ്ടുനിന്നു. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാജിദ് മങ്ങാട്ടിൽ, പ്രധാനാധ്യാപിക കെ.വി. ലത, പി.ടി.എ പ്രസിഡൻറ് എം.ഡി. രഘുരാജ് എന്നിവർ പങ്കെടുത്തു. കിക്കോഫ് കൺവീനർ പി.കെ. കുഞ്ഞിക്കോയ, കോഓഡിനേറ്റർ എ.എം. റഫീഖ്, പരിശീലകരായ ടി.എം. അഷ്കർ, എം. സിനീഷ്, സായിനാഥ്, ബാബുരാജ്, ശരത്, വൈ.എസ്.സി പരിശീലകരായ സുരേഷ് ബാബു, റഷീദ് എന്നിവർ നേതൃത്വം നൽകി. രണ്ടാംഘട്ടമായ പ്രിപറ്റൈറി ക്യാമ്പ് വ്യാഴാഴ്ച മുതൽ 11 വരെ നടക്കും. 13ന് നടക്കുന്ന ഫൈനൽ സെലക്ഷനിൽനിന്ന് കണ്ടെത്തുന്ന 25 കുട്ടികളാണ് ഓരോ സെൻററിലേയും പദ്ധതിയുടെ ഗുണഭോക്താക്കൾ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ രണ്ടുദിവസം ഒന്നരമണിക്കൂർ വീതം ശാസ്ത്രീയ പരിശീലനം, സ്പോർട്സ് കിറ്റ്, ലഘുഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കും. വിദഗ്ധ-വിദേശ കോച്ചുകളുടെ സാങ്കേതിക സഹായം, സെലക്ഷൻ, മോണിറ്ററിങ് എന്നിവ സുതാര്യമാക്കാൻ സ്വതന്ത്ര സോഫ്റ്റ് വെയർ സംവിധാനം, സംസ്ഥാന സ്കൂൾ, രക്ഷാകർതൃതല സംഘടന സംവിധാനം എന്നിവയുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story