Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:23 AM GMT Updated On
date_range 7 April 2018 5:23 AM GMTദേശീയപാത സർവേ തടഞ്ഞു; തലപ്പാറയിൽ ലാത്തിയടിയും കല്ലേറും
text_fieldsbookmark_border
തലപ്പാറ (മലപ്പുറം): ദേശീയപാത സർവേക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സമരക്കാർക്കുനേരെ പൊലീസ് ലാത്തിവീശിയതോടെ കോഴിക്കോട്-തൃശൂർ ദേശീയപാതയിലെ തലപ്പാറയിൽ മണിക്കൂറുകൾ നീണ്ട സംഘർഷം. വലിയപറമ്പ്, അരീത്തോട് ഭാഗങ്ങളിൽ സമരക്കാരും പൊലീസും ഒന്നിലധികം തവണ ഏറ്റുമുട്ടി. നാലുതവണ കണ്ണീർവാതകം പ്രയോഗിച്ചു. സമരക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞതോടെ പൊലീസുകാർ തിരിച്ചുമെറിഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം ഒമ്പതുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 7.30ഒാടെ തലപ്പാറയിൽനിന്ന് സർവേ തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്ത്രീകളും കുട്ടികളുമടക്കം ജങ്ഷനിൽ നിലയുറപ്പിച്ചവർ സർവേ തടഞ്ഞതോടെ പൊലീസ് ലാത്തിവീശി ഒാടിക്കുകയായിരുന്നു. സമരക്കാരെ പിടിക്കാനെന്ന പേരിൽ വീട്ടിൽ കയറി പൊലീസ് ലാത്തിവീശിയതോടെയാണ് സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കേറ്റത്. സമരസമിതി അംഗവും എ.ആർ നഗർ ഗ്രാമപഞ്ചായത്ത് അംഗവുമായ കെ.പി. ഷമീർ അടക്കം 13 പേരെ അറസ്റ്റുചെയ്തു. തിരൂരങ്ങാടി സി.െഎ സുനിൽകുമാറടക്കം 13 പൊലീസുകാർക്കും പരിേക്കറ്റു. എല്ലാവരെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ കൊളപ്പുറത്തിനും തലപ്പാറക്കുമിടയിൽ അരീത്തോടും വലിയപറമ്പും യുദ്ധക്കളമായി മാറിയതോടെ മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു. സമരക്കാർ ടയർ കത്തിച്ചും വൈദ്യുതി പോസ്റ്റുകൾ റോഡിന് കുറുകെയിട്ടും കല്ലും മരത്തടികളുമിട്ടും കുപ്പികൾ വിതറിയുമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. വാഹനങ്ങൾ തിരിച്ചുവിട്ടു. രാവിലെ പത്ത് മുതൽ മുടങ്ങിയ ഗതാഗതം ഉച്ചക്ക് രണ്ടിനാണ് പുനഃസ്ഥാപിച്ചത്. സർവേ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കെ.എൻ.എ. ഖാദർ എം.എൽ.എ മലപ്പുറം കലക്ടറേറ്റിൽ കുത്തിയിരുപ്പ് നടത്തി. പ്രതിഷേധത്തെതുടർന്ന് അരീത്തോട് ഭാഗത്തെ സർവേ ഇൗ മാസം 11ന് തിരുവനന്തപുരത്ത് നടക്കുന്ന സർവകക്ഷിയോഗം വരെ നിർത്തിവെച്ചു. വലിയപറമ്പിൽ 45 മീറ്ററിലധികം വീതിയുള്ള നിലവിലെ പാത ഒഴിവാക്കി 400 മീറ്റർ നീളത്തിൽ പുതിയ അലൈൻമെൻറ് തയാറാക്കിയതോടെ 32 വീടുകൾ പൊളിക്കേണ്ടി വരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. വലിയപറമ്പിലെ പള്ളിയും തൊട്ടടുത്ത ക്ഷേത്രവും പൊളിക്കാതെ ദേശീയപാത മാനദണ്ഡമനുസരിച്ച് അലൈൻമെൻറ് തയാറാക്കിയപ്പോഴാണ് ഇൗ സ്ഥിതിയുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സംഘർഷത്തിനിടയിലും വലിയപറമ്പ് പള്ളിക്ക് സമീപം ഉച്ചക്ക് രണ്ടോടെ 3.25 കി. മീറ്റർ ദൂരത്തിൽ സർവേ പൂർത്തിയാക്കിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അരീത്തോട് ഭാഗത്ത് ഒന്നേകാൽ കിലോമീറ്റർ കൂടി സർവേ നടത്താനുണ്ട്. നിലവിലെ േറാഡിന് വീതിയുണ്ടെങ്കിലും അതുവഴി പാത വന്നാൽ വളവുകളിലെ വേഗത മണിക്കൂറിൽ 45 കി. മീറ്ററായി കുറയുമെന്നും ഇത് 80 കി. മീറ്റർ വേണമെന്നുമാണ് ദേശീയപാത അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story