Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2018 5:00 AM GMT Updated On
date_range 2018-04-02T10:30:00+05:30ചികിത്സ പിഴവ്: വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക ലഭിച്ചില്ലെന്ന് പരാതി
text_fieldsമങ്കട: സര്‍ക്കാര്‍ ആശുപത്രിയില്‍ സിസേറിയനെ തുടര്‍ന്നുണ്ടായ ചികിത്സ പിഴവില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഉത്തരവ് പ്രകാരമുള്ള മൂന്നുലക്ഷം രൂപ വര്‍ഷങ്ങളായിട്ടും ലഭിച്ചില്ലെന്ന് യുവതി. അരിപ്ര കളരിക്കല്‍ വീട്ടില്‍ ചേനക്കതൊടി ജേഷ്മ മണികണ്ഠനാണ് പരാതിയുന്നയിച്ചത്. 2013ല്‍ പെരിന്തല്‍മണ്ണയിലെ സർക്കാർ ആശുപത്രിയില്‍ സിസേറിയന്‍ കഴിഞ്ഞ് നാലാം ദിവസം ഇഞ്ചക്ഷനിലെ പിഴവുമൂലം ഗുരുതരാവസ്ഥയിലായ യുവതി സ്വകാര്യ ആശുപത്രിയില്‍ വെൻറിലേറ്ററിലും ഐ.സി.യുവിലുമായി പതിനഞ്ച് ദിവസം ചികിത്സയിലായിരുന്നു. ഇപ്പോഴും യുവതി ചികിത്സയിലാണ്. ഈ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയില്‍ 2015ലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മൂന്നുലക്ഷം രൂപ നല്‍കാന്‍ കമീഷന്‍ ഉത്തരവിറക്കിയത്. എന്നാല്‍, ഇതിനിടെ എം.എല്‍.എ മുഖേന നല്‍കിയ അപേക്ഷയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും 50,000 രൂപ ഇവര്‍ക്ക് അനുവദിച്ചു കിട്ടിയതിനാൽ മേല്‍ തുക അനുവദിക്കാന്‍കഴിയില്ല എന്നാണ് റവന്യൂ വകുപ്പില്‍നിന്നും ലഭിച്ച മറുപടി. പിന്നീട് 2016ല്‍ സ്പീക്കര്‍ മുഖേന അപേക്ഷ നല്‍കിയപ്പോള്‍ തുക പാസാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായും റവന്യൂ വകുപ്പിലേക്ക് നല്‍കിയിട്ടുണ്ടെന്ന് അറിയിപ്പ് ലഭിക്കുകയും ചെയ്തു. പിന്നീട് ആരോഗ്യവകുപ്പില്‍ അന്വേഷിച്ചപ്പോഴും തുക അനുവദിക്കാവുന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതായും പറയുന്നു. എന്നാല്‍, തുക ലഭിക്കാത്തതിനാൽ സ്പീക്കര്‍ മുഖേന 2017ല്‍ അപ്പീല്‍ കൊടുത്തെങ്കിലും തുക അനുവദിക്കാന്‍ സാധിക്കില്ലെന്ന് റവന്യൂ സ്‌പെഷല്‍ സെക്രട്ടറി ഉത്തരവിറക്കുകയാണുണ്ടായതെന്നും വാര്‍ത്തകുറിപ്പില്‍ പറയുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവർക്ക് പരാതി നല്‍കാനിരിക്കുകയാണെന്നും ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് മനുഷ്യാവകാശ കമീഷന്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ കേസുമായി ബന്ധപ്പെട്ട അനുഭവങ്ങള്‍ വിവരിക്കുന്നതിന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ജേഷ്മ പറഞ്ഞു.
Next Story