Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:11 AM GMT Updated On
date_range 22 Sep 2017 5:11 AM GMTഷൂ കമ്പനിയുടെ ഡീലർഷിപ് നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
തിരൂരങ്ങാടി (മലപ്പുറം): ഷൂ കമ്പനിയുടെ ഡീലർഷിപ് നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം സ്വദേശിയെ തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ഹാജിയാർപള്ളി ഊരകം കീഴ്മുറി അത്തമാനകത്ത് അഫ്‌സൽ ഹുസൈനെയാണ് (49) തിരൂരങ്ങാടി സി.ഐ ബാബുരാജനും സംഘവും അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാങ്ങാട്ട് മുഹമ്മദിൽനിന്ന് 85,38,500 രൂപ വാങ്ങി കബളിപ്പിച്ചെന്ന് പരപ്പനങ്ങാടി കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട്ട് പ്രവർത്തിക്കുന്ന 'സ്റ്റാൾ വാട്‌സ് ഷൂ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയുടെ ഡീലറാക്കാമെന്ന് അറിയിച്ചാണത്രെ പണംവാങ്ങിയത്. 2015 നവംബർ മൂന്നുമുതൽ ഒരു വർഷക്കാലയളവിൽ 26 തവണയായി ബാങ്ക് അക്കൗണ്ട് മുഖേന 47,23,500 രൂപയും പണമായി 38,15,000 രൂപയും നൽകിയെന്നും തമിഴ്‌നാട് ആമ്പൂരിലെ ഷൂ ഫാക്ടറിയിൽ കൊണ്ടുപോയി കമ്പനി തേൻറതെന്ന് പരിചയപ്പെടുത്തിയെന്നും മുഹമ്മദ് പരാതിയിൽ പറയുന്നു. ചേന്ദമംഗലൂരിൽ നിന്നാണ് ഇയാൾ വിവാഹം കഴിച്ചത്. രണ്ട് മക്കളുണ്ട്. 2005 മുതൽ കുടുംബവുമായി ബന്ധമുണ്ടായിരുന്നില്ല. ഇതിനിടെ രണ്ടാമതും വിവാഹം കഴിച്ചു. ഇതോടെ 2007ൽ ഭാര്യ മുക്കം പൊലീസിൽ പരാതി നൽകി. പിന്നീട് കോഴിക്കോട് കുടുംബ കോടതിയിൽ കേസ് കൊടുത്തു. ഭാര്യക്ക് അനുകൂല വിധിവന്നതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നത്രെ. തുടർന്ന് കോഴിക്കോട് കുതിരവട്ടത്തെ ഫ്ലാറ്റിൽനിന്ന് ഇയാളെ മലപ്പുറം പൊലീസ് പിടികൂടിയിരുന്നു. കുടിശ്ശിക വരുത്തിയ മക്കളുടെ ചെലവിനുള്ള 93,000 രൂപ കോടതിയിൽ കെട്ടിവെച്ച് പുറത്തിറങ്ങിയ ഉടൻ തട്ടിപ്പ് കേസിൽ തിരൂരങ്ങാടി പൊലീസ് പിടികൂടുകയായിരുന്നു. ഷൂ കമ്പനിയുടെ പേരിൽ വിവിധ ഭാഗങ്ങളിൽ നിന്നായി ഇയാൾ പണം പറ്റിയിട്ടുണ്ടെന്നും എറണാകുളം, കാഞ്ഞിരപ്പള്ളി, കോഴിക്കോട്, മുക്കം തുടങ്ങിയ സ്റ്റേഷനുകളിലും കേസുകളുണ്ടെന്നും പറയുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി. എ.എസ്.ഐ വിജയൻ, സി.പി.ഒമാരായ സി. സുരേഷൻ, സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. tgiarrest afsal അഫ്‌സൽ ഹുസൈൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story