Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2017 8:19 AM GMT Updated On
date_range 22 July 2017 8:19 AM GMTപെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് പൂക്കോട്ടുംപാടത്തുനിന്ന് മാറ്റുന്നതിൽ പ്രതിഷേധം
text_fieldsbookmark_border
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് പ്രവര്‍ത്തനം ആരംഭിച്ച പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് മാറ്റുന്നതില്‍ പ്രതിഷേധം. ഐ.ടി.ഡി.പിക്ക് കീഴില്‍ എടവണ്ണ, നിലമ്പൂര്‍, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളാണുള്ളത്. ഇതില്‍ പെരിന്തല്‍മണ്ണ എക്സ്റ്റന്‍ഷന്‍ ഓഫിസ് രണ്ടര വര്‍ഷം മുമ്പാണ് മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് മുന്‍കൈ എടുത്ത് പൂക്കോട്ടുംപാടത്ത് ആരംഭിച്ചത്. മൂത്തേടം, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍, എടപ്പറ്റ തുടങ്ങിയ എട്ടു പഞ്ചായത്തുകളാണ് നിലവില്‍ ഈ ഓഫിസിന് കീഴിൽ. ഇതില്‍ മൂത്തേടം, കരുളായി, അമരമ്പലം, ചോക്കാട്, കാളികാവ് പഞ്ചായത്തുകളെ നിലമ്പൂര്‍ ടി.ഇ.ഒയുടെ കീഴിലേക്കും മറ്റു പഞ്ചായത്തുകളെ എടവണ്ണ ടി.ഇ.ഒയുടെ കീഴിലേക്കും മാറ്റിയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഇത് ഉള്‍വനങ്ങളിലുള്ള ആദിവാസികള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കും. അച്ചനള, പാട്ടകരിമ്പ്, മാഞ്ചീരി, മുണ്ടക്കടവ്, നെടുങ്കയം, ഉച്ചക്കുളം മുതലായ പട്ടികവര്‍ഗ കോളനികളില്‍ താമസിക്കുന്ന ആദിവാസികള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ടാവുക. ഇവര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സൗകര്യം ഇല്ലാതാകും. ആദിവാസികള്‍ക്കുള്ള ചികിത്സ സഹായം, അരിവിതരണം, ഭവനനിർമാണം തുടങ്ങിയ വിവിധ സഹായങ്ങള്‍ ഈ ഓഫിസ് മുഖേനയാണ് നല്‍കുന്നത്. ഒരു ടി.ഇ.ഒ.യും പ്രമോട്ടര്‍മാരുമാണ് ഈ ഓഫിസ് പരിധിയില്‍ വരുന്നത്. ഈ സംവിധാനം എടവണ്ണ ടി.ഇ.ഒയുടെ കീഴിലേക്ക് മാറ്റിയാൽ പഞ്ചായത്തിലെ പട്ടിക വര്‍ഗക്കാര്‍ക്ക് മൂന്ന് ബസെങ്കിലും കയറി വേണം എടവണ്ണയിലെത്താന്‍. കൂടാതെ ഭൂമിശാസ്ത്രപരമായും പുനഃക്രമീകരണം തെറ്റാണെന്ന ആക്ഷേപവും ശക്തമാണ്. പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസ് അമരമ്പലം പഞ്ചായത്തില്‍ പൂക്കോട്ടംപാടത്ത് തന്നെ നിലനിര്‍ത്തുകയും ഇപ്പോള്‍ അതിെൻറ പരിധിയില്‍ ഉള്ള എല്ലാ പഞ്ചായത്തുകളെയും നിലനിര്‍ത്തുകയും വേണമെന്നാണ് ആവശ്യം. ഇത് സംമ്പന്ധിച്ച് പുറത്തിറക്കിയ ഡയറക്ടറുടെ ഉത്തരവ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അമരമ്പലം പഞ്ചായത്ത് പ്രസിഡൻറ് സി. സുജാത പട്ടികവര്‍ഗ വികസന മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്. ദലിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ഐ.ടി.ഡി.പി. ഓഫിസിലെത്തി പ്രതിഷേധം അറിയിച്ചിരുന്നു. വകുപ്പ് മന്ത്രി, ഐ.ടി.ഡി.പി ഡയറക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story