Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2017 8:42 AM GMT Updated On
date_range 2017-07-21T14:12:41+05:30സംസ്ഥാന പാതയില്‍ രണ്ടിടങ്ങളിൽ മരം കടപുഴകി വീണു; ഒഴിവായത് വന്‍ ദുരന്തം
text_fieldsചങ്ങരംകുളം: സംസ്ഥാന പാതയില്‍ പടുകൂറ്റന്‍ മരം കടപുഴകി വീണ് വന്‍ ദുരന്തം തലനാരിഴക്ക് ഒഴിവായി. മരം വീണതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. തൃശൂര്‍-കുറ്റിപ്പുറം പാതയില്‍ ചങ്ങരംകുളം ലോറി സ്റ്റാൻഡിന് മുന്‍വശത്താണ് വൻ മരം കടപുഴകി വീണത്. ഉച്ചക്ക് 12.45ഓടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് സംഭവം. അപകടത്തില്‍ ഒരു പിക്അപ് വാന്‍ പൂര്‍ണമായും ബൈക്ക് ഭാഗികമായും തകര്‍ന്നു. നിര്‍ത്തിയിട്ട പിക്അപ് വാനിലുണ്ടായിരുന്ന ജോലിക്കാരൻ മരം വീഴുന്നത് കണ്ട് ചാടി രക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ വന്ന ചിയ്യാനൂര്‍ സ്വദേശി ഷെരീഫ് മരം വീഴുന്നത് കണ്ട് ബൈക്ക് റോഡിലിട്ട് ഓടി രക്ഷപ്പെട്ടു. മരത്തിനടിയില്‍പെട്ട ബൈക്ക് ഭാഗികമായി തകര്‍ന്നു. മുഹമ്മദ് ഇഖ്ബാലിെൻറ നേതൃത്വത്തില്‍ പൊന്നാനിയില്‍ നിന്നെത്തിയ അഗ്നിശമന സേനയും തിരൂര്‍ അഡീഷനല്‍ എസ്.ഐ ജെ. ബാബുവിെൻറ നേതൃത്വത്തില്‍ ഹൈവേ പൊലീസ്, ചങ്ങരംകുളം അഡീഷനല്‍ എസ്.ഐ കെ.ജെ. ബേബി, പ്രൊബേഷനല്‍ എസ്.ഐ എ. അനൂപ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേനയും ചേര്‍ന്ന് ഒന്നരമണിക്കൂറിന് ശേഷമാണ് മരം വെട്ടിമാറ്റി ഗതാഗത തടസ്സം നീക്കിയത്. ട്രോമാകെയര്‍ അംഗങ്ങൾ, ടാക്സി, ലോറി തൊഴിലാളികൾ, ചുമട്ട് തൊഴിലാളികള്‍, രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖര്‍, പ്രദേശവാസികൾ എന്നിവർ മരം മുറിച്ചുമാറ്റാന്‍ പൊലീസിനൊപ്പം ചേര്‍ന്നു. സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് വീണ മരം മുറിച്ചുമാറ്റുന്നതിനിടെയാണ് ചിയ്യാനൂര്‍ പാടത്ത് രാജകീയ മംഗല്യഭവന് സമീപത്ത് പുളിമരം മുറിഞ്ഞുവീണത്. ചങ്ങരംകുളത്ത് വീണ മരം മുറിച്ചുമാറ്റിയ സംഘം മിനിറ്റുകള്‍ക്കകം ചിയ്യാനൂര്‍ പാടത്ത് വീണ മരവും വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. വ്യാഴാഴ്ച പുലര്‍ച്ച പ്രദേശത്തുണ്ടായ കാറ്റിലും മഴയിലും ചങ്ങരംകുളം കെ.എസ്.ഇ.ബി പരിതിയില്‍ മാത്രം അമ്പതോളം സ്ഥലങ്ങളില്‍ മരങ്ങള്‍ പൊട്ടിവീണും കടപുഴകിയും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. വൈദ്യുതി പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
Next Story