പ്ലാസ്റ്റിക് നിരോധനം: വലിയങ്ങാടിയിൽ തൊഴിലാളികളുടെ തുണിസഞ്ചി വിൽപന
text_fieldsകോഴിക്കോട്: പ്ലാസ്റ്റികിനെതിരായ പോരാട്ടത്തിന് കരുത്തായി തൊഴിലാളികളുടെ തു ണിസഞ്ചി വിൽപന വരുന്നു. പുതിയ സാഹചര്യത്തിന് യോജിച്ചവിധം സ്വന്തമായി രൂപകൽപന ചെയ്ത 15ലേറെയിനം തുണിസഞ്ചികളാണ് വലിയങ്ങാടിയിലെ അട്ടിമറിത്തൊഴിലാളികളായ ഫാറൂഖ് കോളജ് കാരാട് പറമ്പ് കല്ലിൽ ചോലക്കുഴി കെ.സി. രാജുവും ചേലേമ്പ്ര പനയങ്ങൽ പുറായി രമേഷ് ബാബുവും തയാറാക്കിയത്. തുണിസഞ്ചികൾ മാത്രം വിൽക്കുന്ന വലിയങ്ങാടിയിലെ ആദ്യ കട തിങ്കളാഴ്ച മുതൽ തുറക്കും. ഈസ്റ്റ് കാരാട് ധ്വനി ക്ലബ് സെക്രട്ടറികൂടിയായ രാജുവിെൻറ നേതൃത്വത്തിൽ ക്ലബംഗങ്ങളായ 12 സ്ത്രീകൾക്ക് പരിശീലനം നൽകിയാണ് സഞ്ചി നിർമാണം ആരംഭിച്ചത്. ഇവർ നഗരത്തിലെ വിവിധ യൂനിറ്റുകളിൽ നിർമിച്ച എട്ടു രൂപ മുതൽ വിലയുള്ള തുണിസഞ്ചികൾക്ക് മാത്രമായാണ് വലിയങ്ങാടിയിൽ പ്രത്യേക കട ആരംഭിക്കുന്നത്. മത്സ്യം, മാംസം തുടങ്ങിയവ കൊണ്ടുപോകാനും സൂപ്പർ മാർക്കറ്റിൽനിന്ന് ചെറിയ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കി സാധനങ്ങൾ നേരിട്ട് നിറക്കാനായി വിവിധ അറ സൗകര്യവുമുള്ള ഫാമിലി സ്പെഷൽ കവറുകൾ ഇവർ രൂപകൽപന ചെയ്തു.
ഫാമിലി കവറുകളുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9.30ന് വലിയങ്ങാടി ഖലീഫ മസ്ജിദിന് സമീപം ഹരിത കേരളം മിഷൻ ജില്ല കോഓഡിനേറ്റർ പി. പ്രകാശ് നിർവഹിക്കും. ‘നൈസ് ഡേ ക്യൂട്ട്’ ട്രേഡേഴ്സ് എന്ന് പേരിട്ട തൊഴിലാളികളുടെ കടയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ പി.എം. നിയാസ് നിർവഹിക്കും. മീൻ വാങ്ങാനുള്ള സഞ്ചികളുെട ഉൾവശം കുട നിർമാണത്തിന് ഉപയോഗിക്കുന്ന ശീലയായതിനാൽ ഇഷ്ടാനുസരണം കഴുകി ഉപയോഗിക്കാനാവുമെന്നതാണ് പ്രത്യേകത. കുടുംബത്തിനായുള്ള സ്പെഷൽ തുണി സഞ്ചിക്കകത്ത് ഏഴ് കവറുകളാണ് ഉണ്ടാവുക. കയർ വലിച്ച് എളുപ്പം അടച്ച് സൂക്ഷിക്കാൻ പറ്റുന്ന 500 ഗ്രാം, ഒരുകിലോ, രണ്ട് കിലോ സാധനങ്ങൾ കൊള്ളുന്ന കൊച്ചുസഞ്ചികളും മീനും ഇറച്ചിയും വാങ്ങാനുതകുന്ന രണ്ട് കിലോ സഞ്ചിയും ഫാമിലി സ്പെഷലിൽ ഉൾപ്പെടുന്നു. ഒരെണ്ണത്തിന് മൊത്തവില 60 രൂപക്ക് വിൽക്കാനാണ് ലക്ഷ്യമിടുന്നത്. പ്ലാസ്റ്റിക് നിരോധന കാലത്ത് തുണയാവാൻ തുണിസഞ്ചികളുടെ വിപുലമായ മൊത്ത-ചില്ലറ വിൽപനയാണ് തൊഴിലാളികൾ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.