ഈ റോഡ് നന്നാകുമോ, സർ
text_fieldsകോഴിക്കോട്: മാനാഞ്ചിറ- വെള്ളിമാടുകുന്ന് റോഡ് വികസനം ഇനിയും വൈകിപ്പിച്ചാൽ അനിശ്ചിതകാല ഉപവാസസമരം തുടങ്ങുമെന്ന് ആക്ഷൻ കമ്മിറ്റിയുടെ മുന്നറിയിപ്പ്. സർക്കാർ 50 കോടി ലഭ്യമാക്കിയെങ്കിലും ബാക്കി 50 കോടി ഏഴു മാസം പിന്നിട്ടിട്ടും ഇതുവരെ അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരും നിയോജകമണ്ഡലം എം.എൽ.എയും നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത ഉപരോധം നടത്തിയതിന് ആക്ഷൻ കമ്മിറ്റി ഭാരവാഹികളെയും സമരത്തിൽ പങ്കെടുത്തവരെയും പ്രതിചേർത്ത് എടുത്ത കേസ് നേരിടാനും യോഗം തീരുമാനിച്ചു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാർച്ച് എട്ടിന് 100 കോടി അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കിയെങ്കിലും ഫണ്ട് ലഭിക്കാതെ വന്നതിനെ തുടർന്ന് നാലുമാസം കഴിഞ്ഞ് ജൂലൈ 29നാണ് എം.ജി.എസിെൻറ നേതൃത്വത്തിൽ മലാപ്പറമ്പ് ദേശീയപാത ഉപരോധിച്ചത്. അടുത്ത 50 കോടി ഉടൻ ലഭ്യമാക്കുമെന്ന് എം.എൽ.എ ഇതിനകം ഉറപ്പു നൽകിയിരുന്നു. സമ്മതപത്രവും അസ്സൽ രേഖകളും സമർപ്പിച്ച് കാത്തിരിക്കുന്ന ഭൂവുടമകളെ സർക്കാർ കൂടുതൽ ദുരിതത്തിലാഴ്ത്തുന്നത് നീതീകരിക്കാനാകില്ല. സമ്മതപത്രം നൽകാത്തവരുടെ ഭൂമി ഏറ്റെടുക്കാൻ ലാൻഡ് അക്വിസിഷൻ നടപടികൾ ആരംഭിച്ചിട്ടുപോലുമില്ല. ഏഴു കൊല്ലം മുമ്പ് നിലവിൽവന്ന എം.ജി.എസിെൻറ നേതൃത്വത്തിലുള്ള ആക്ഷൻ കമ്മിറ്റിയുടെ സമരങ്ങളെ തുടർന്നാണ് കഴിഞ്ഞ സർക്കാർ 60 കോടി അനുവദിച്ച് ഭൂമി ഏറ്റെടുക്കൽ തുടങ്ങിയത്.
നാലു കോടി ചെലവിൽ മതിൽ കെട്ടൽ ആരംഭിച്ച് സർക്കാർ ഭൂമി വിട്ടുനൽകുകയും മലാപ്പറമ്പിലെ 39 കടകൾ കച്ചവടക്കാർക്ക് രണ്ടു ലക്ഷം രൂപ വീതം നൽകി ഏറ്റെടുക്കുകയും ചെയ്തു. നഗരത്തിൽ കൂടുതൽ അപകടം സംഭവിക്കുന്ന റോഡിെൻറ വികസനം സർക്കാർ അംഗീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ കാറ്റിൽപറത്തി സർക്കാർ അവഗണന പുലർത്തുന്നത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡൻറ് എം.ജി.എസ് നാരായണൻ അധ്യക്ഷത വഹിച്ചു. തായാട്ടു ബാലൻ, വർക്കിങ് പ്രസിഡൻറ് അഡ്വ. മാത്യു കട്ടിക്കാന, ജനറൽ സെക്രട്ടറി എം.പി. വാസുദേവൻ, കെ.വി. സുനിൽകുമാർ, പ്രദീപ് മാമ്പറ്റ, പി. സദാനന്ദൻ, എൻ. ഭാഗ്യനാഥ്, എ.കെ. ശ്രീജൻ, കെ.പി. സലിംബാബു, ടി.ടി. നാസർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.