Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2020 11:29 PM GMT Updated On
date_range 12 May 2020 11:29 PM GMTജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണത്തില്‍
text_fieldsbookmark_border
കോഴിക്കോട്: ജില്ലയില്‍ പുതുതായി423 പേര്‍ ഉള്‍പ്പെടെ 3,543 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 23,113 പേര്‍ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ചൊവ്വാഴ്ച പ്രവേശിപ്പിച്ച 13 പേര്‍ ഉള്‍പ്പെടെ 15 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 2,459 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2,311 ഫലം ലഭിച്ചു. 2,280 എണ്ണം നെഗറ്റിവ് ആണ്. 148 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട് പുതുതായി 76 പേര്‍ ഉള്‍പ്പെടെ ആകെ 240 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 110 പേര്‍ ജില്ല ഭരണകൂടത്തിൻെറ കോവിഡ് കെയര്‍ സൻെററിലും 130 പേര്‍ വീടുകളിലുമാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 36 പേര്‍ ഗര്‍ഭിണികളാണ്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ല കൊറോണ കണ്‍ട്രോള്‍ സെല്ലിൻെറ പ്രവര്‍ത്തനം വിലയിരുത്തി. നഴ്‌സസ് ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ വിഡിയോ കോണ്‍ഫറന്‍സിലൂടെ നഴ്‌സിങ് വിഭാഗത്തെ അഭിസംബോധന ചെയ്യുകയും കോവിഡ്19 പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തവരെ അഭിനന്ദിക്കുകയും ചെയ്തു. ജില്ല പ്രോഗ്രാം ഓഫിസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മൻെറല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലൂടെ 29 പേര്‍ക്ക് ഇന്ന് കൗണ്‍സലിങ് നല്‍കി. 120 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിൻെറ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. 2,183 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 7,036 വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി. ഇടിമിന്നലിനെ കരുതിയിരിക്കുക കോഴിക്കോട്: ഇടിമിന്നല്‍ സാധ്യത സംബന്ധിച്ച് തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ വരുന്ന സാഹചര്യത്തില്‍ കേരളാ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസ് വകുപ്പ് നല്‍കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമയായി പാലിക്കണമെന്ന് കോഴിക്കോട് റീജ്യന്‍ ഫയര്‍ ഓഫിസര്‍ അറിയിച്ചു. വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: - ഇടിയും മിന്നലുമുളള സമയത്ത് പുറത്ത് നില്‍ക്കരുത്. പരമാവധി വീട്ടിനുളളില്‍ തന്നെ ഇരിക്കുക. ഉണങ്ങാനിട്ട തുണികള്‍ എടുക്കുന്നതിനുള്‍പ്പെടെ ഒരാവശ്യത്തിനും പുറത്തിറങ്ങാതിരിക്കുക. - കോണ്‍ക്രീറ്റ് ഭിത്തിയില്‍ ചാരി നില്‍ക്കുകയോ കോണ്‍ക്രീറ്റ് സ്ലാബില്‍ കിടക്കുകയോ ചെയ്യരുത്. കോണ്‍ക്രീറ്റ് നിര്‍മാണങ്ങളില്‍ നിന്നു ദൂരം സൂക്ഷിക്കുക. കമ്പി ഉപയോഗിച്ചിരിക്കുന്ന തരം കോണ്‍ക്രീറ്റാണ് കൂടുതല്‍ അപായകരം. - വീടിൻെറ വരാന്തയിലും ടെറസിലും ജനാല, വാതില്‍ ഇവക്ക് സമീപവും നില്‍ക്കരുത്. ജനലഴികളില്‍ പിടിക്കരുത്. വാതിലും ജനലും അടച്ചിടുക. - വൈദ്യുതി ഉപകരണങ്ങളുടെ പ്ലഗ്ഗ് ഊരിയിടുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ പരമാവധി പ്രവര്‍ത്തിപ്പിക്കാതിരിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സമീപം നില്‍ക്കരുത്. - വെളളത്തിൻെറ ടാപ്പുകള്‍ ഉപയോഗിക്കാതിരിക്കുക. വെളളത്തില്‍ പരമാവധി സ്പര്‍ശിക്കാതിരിക്കുക. - തുറസ്സായ സ്ഥലങ്ങളിലും വീടിൻെറ ടെറസിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കുക. - പട്ടം പറത്താന്‍ പാടില്ല. - ടെലിഫോണ്‍ ഉപയോഗിക്കരുത്. വീടിന് പുറത്ത് പോകുേമ്പാൾ ശ്രദ്ധിക്കേണ്ടത്: - ജലാശയങ്ങളില്‍ ഇറങ്ങാന്‍ പാടില്ല. നനയാത്ത വിധത്തില്‍ സുരക്ഷിതരാകുക. - തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്ത് വച്ച് തല കാല്‍മുട്ടുകള്‍ക്കിടയില്‍ ഒതുക്കി ഉരുണ്ട രൂപത്തില്‍ ഇരിക്കുക. തറയില്‍ കിടക്കരുത്. - ഒറ്റപ്പെട്ട മരത്തിന് താഴെ നില്‍ക്കരുത്. ലോഹങ്ങളാല്‍ നിര്‍മിച്ച ഷെഡുകളിലും ലോഹമേല്‍ക്കൂരയും ലോഹത്തൂണുകളുമുളള കെട്ടിടങ്ങളിലും നില്‍ക്കരുത്. - വാഹനങ്ങളിലുളളവര്‍ സുരക്ഷിതമായ സ്ഥലങ്ങള്‍ ലഭിക്കാത്തപക്ഷം വാഹനത്തിനുളളില്‍ തന്നെ ഇരിക്കുന്നതാകും ഉചിതം. പൊതുനിര്‍ദേശങ്ങള്‍: - മിന്നല്‍ ദൃശ്യമാകുന്നില്ല. എങ്കില്‍പോലും ആകാശം മേഘാവൃതമാണെങ്കില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കുക. - കെട്ടിടങ്ങളില്‍ മിന്നല്‍ രക്ഷാചാലകങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുക. - മിന്നല്‍ ഉളളപ്പോള്‍ മരം മുറിക്കുക,. വെടിമരുന്ന് കൈകാര്യം ചെയ്യുക, ടവറുകളുടെ അറ്റകുറ്റപ്പണി, ഹെവിഡ്യൂട്ടി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കല്‍, പാടത്തെ ജോലികള്‍, പ്ലംബിങ് തുടങ്ങി ജോലികളില്‍ ഏര്‍പ്പെടാതിരിക്കുക. ബഹ്‌റൈന്‍- കോഴിക്കോട് വിമാനത്തില്‍ 184 പേരെത്തി ജില്ലയില്‍ നിന്ന് 67 പേർ രോഗലക്ഷണങ്ങളുള്ളവരെ റൺവേയിൽ നിന്ന് ആംബുലൻസിലേക്ക് മാറ്റി കോഴിക്കോട്: കോവിഡ് ആശങ്കകള്‍ക്കിടെ നാടിൻെറ സുരക്ഷയിലേക്ക് ബഹ്‌റൈനില്‍ നിന്ന് 68 സ്ത്രീകളും 116 പുരുഷന്മാരുമടക്കം 184 പേര്‍ മടങ്ങിയെത്തി. മേയ് 12ന് പുലര്‍ച്ചെ 12.40 നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിൻെറ ഐ.എക്‌സ് 0474 പ്രത്യേക വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയത്. കോഴിക്കോട് ജില്ലയില്‍ നിന്ന് 67 പേരാണ് തിരിച്ചെത്തിയത്. ഒരു ഗോവ സ്വദേശിയും സംഘത്തിലുണ്ടായിരുന്നു. മുഴുവന്‍ യാത്രക്കാരേയും എയ്‌റോ ബ്രിഡ്ജില്‍െവച്ചു തന്നെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പിൻെറ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. ആദ്യഘട്ട പരിശോധനയില്‍ പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് പേരെയും പാലക്കാട് സ്വദേശിയായ ഒരാളെയും മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വേയില്‍ത്തന്നെ ആംബുലന്‍സുകളില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവരെ കൂടാതെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മറ്റൊരു കോഴിക്കോട് സ്വദേശിയെയും രണ്ട് കണ്ണൂര്‍ സ്വദേശികളെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ഒരു പത്തനംതിട്ട സ്വദേശിയെ പത്തനംതിട്ട കോവിഡ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്. മൊത്തം നാല് കോഴിക്കോട് സ്വദേശികളെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വിമാനത്തിലെ 90 പേരെയാണ് വിവിധ കോവിഡ് കെയര്‍ സൻെററുകളിലാക്കിയത്. കോഴിക്കോട് ജില്ലയിലെ 37 പേരെയാണ് ജില്ല ഭരണകൂടത്തിൻെറ കോവിഡ് കെയര്‍ സൻെററിലേക്ക് മാറ്റിയത്. 65 വയസ്സിന് മുകളിലുള്ള ആറ് പേര്‍, 10 വയസ്സിനു താഴെയുള്ള 41 കുട്ടികള്‍, 22 ഗര്‍ഭിണികള്‍ എന്നിവരടക്കം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത 86 പേരെ സ്വന്തം വീടുകളിലേക്ക് പ്രത്യേക നിരീക്ഷണത്തിന് അയച്ചു. കോഴിക്കോട് ജില്ലയിലെ 26 പേരാണ് സ്വന്തം വീടുകളിലേക്ക് പോയത്. ഗോവയിലേക്കുള്ള യാത്രക്കാരനും സ്വകാര്യ വാഹനത്തില്‍ പ്രത്യേക അനുമതിയോടെ നാട്ടിലേക്ക് മടങ്ങി. തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷക്ക് വിപുല ക്രമീകരണങ്ങളാണ് വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നത്. യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാന്‍ ആറ് മെഡിക്കല്‍ സംഘങ്ങളും ആരോഗ്യ പരിശോധനക്ക് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ വിവര ശേഖരണത്തിന് അഞ്ച് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. എമിഗ്രേഷന് 15 ഉം കസ്റ്റംസ് പരിശോധനകള്‍ക്ക് നാലും കൗണ്ടറുകളുമുണ്ടായിരുന്നു. യാത്രക്കാരെ വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോകാന്‍ 43 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 60 പ്രീപെയ്ഡ് ടാക്‌സി വാഹനങ്ങളും വിമാനത്താവള പരിസരത്ത് സജ്ജമാക്കിയിരുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് യാത്ര അനുമതി ലഭിച്ച സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story