Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ്​...

കോവിഡ്​ പ്രതിരോധത്തിന്​ കൈകോർത്ത് ഹോമിയോ-ആയുർവേദ വകുപ്പുകൾ

text_fields
bookmark_border
കോഴിക്കോട്: നാലുഭാഗത്തു നിന്നും പ്രതിരോധം തീർത്ത് കോവിഡ് 19 നെ തോൽപ്പിക്കാനൊരുങ്ങിയിരിക്കയാണ് ആരോഗ്യവകുപ്പ്. അതിനായി കേന്ദ്ര ആയുഷ് വകുപ്പ് സഹകരണത്തോടെ ജനങ്ങൾക്ക് പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് മരുന്ന് വിതരണം ആരംഭിച്ചു. ആയുർവേദ - ഹോമിയോപ്പതി മരുന്നുകളാണ് വിതരണം ചെയ്യുന്നത്. സ്വാഭാവിക പ്രതിരോധ ശേഷി വർധിപ്പിച്ച് വൈറസ് ബാധ തടയുന്നതിനും രോഗബാധയുണ്ടായാൽ തന്നെ ഗുരുതരാവസ്ഥയിൽ എത്താതിരിക്കുന്നതിനും വേണ്ടിയുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇതിനായി ജില്ലയിലെ എല്ലാ ആയുര്‍വേദ-ഹോമിയോപ്പതി ആശുപത്രികളിലും മരുന്നുകള്‍ സജ്ജമാക്കി വിതരണം ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനും പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി ഏപ്രില്‍ ആദ്യവാരം തന്നെ ഹോമിയോ ആയുര്‍വേദ വകുപ്പുകള്‍ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. സൗജന്യമായാണ് പ്രതിരോധ മരുന്നുകള്‍ നല്‍കുന്നത്. പ്രധാനമായും പ്രായമായവർക്കാണ് മരുന്ന് നൽകുന്നത്. 60 വയസ്സിന് മുകളിലുള്ളവർക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. പ്രായമായവർക്ക് രോഗസാധ്യത കൂടുതലായതിനാലും ഗുരുതരാവസ്ഥയിലെത്താനും മരണം സംഭവിക്കാനും സാധ്യത കൂടുതലായതിനാലുമാണ് പ്രായമായവരെ കേന്ദ്രീകരിച്ച് മരുന്ന് വിതരണം നടത്തുന്നത്. ജില്ലയിലെ 85 സ്ഥാപനങ്ങളിലും മൂന്ന് ആശുപത്രികളിലുമായാണ് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നത്. ഇത് കൂടാതെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടേയും വാര്‍ഡ് മെമ്പര്‍മാരുടെയും സഹകരണത്തോടെ വീടുകളിലും മരുന്ന് എത്തിച്ച് നല്‍കുന്നുണ്ട്. ഒരു മാസത്തേക്കുള്ള മരുന്നാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഹോമിയോ വകുപ്പില്‍ ജില്ല പഞ്ചായത്ത് മൂന്നര ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തിൻെറ കീഴിലുള്ള 70 പഞ്ചായത്തുകളിലും ഓരോ പഞ്ചായത്തിലെയും 5000 പേര്‍ക്ക് മരുന്ന് നല്‍കി. കുടുംബശ്രീക്കാരെ കൂടി സഹകരിപ്പിച്ചാണ് മരുന്ന് വിതരണം. കോര്‍പറേഷനിലെ 75 വാര്‍ഡുകളിലായാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഇതില്‍ 53 വാര്‍ഡുകളിലായി മൂന്നരലക്ഷം ആളുകള്‍ക്ക് മരുന്ന് വിതരണം ചെയ്തു. ഇനി ബാക്കിയുള്ള വാര്‍ഡുകളില്‍ രണ്ട് ദിവസങ്ങള്‍ക്കകം മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ഡി.എം.ഒ ഡോ. സി. പ്രീത പറഞ്ഞു. കൂടാതെ കോവിഡ് കാലത്ത് വിവിധ പ്രായക്കാര്‍ക്കായി ടെലി കൗണ്‍സലിങ് സൗകര്യവും ഹോമിയോപ്പതി വകുപ്പ് നല്‍കിവരുന്നു. സുഖായുഷ്യം, സ്വാസ്ഥ്യം പുനര്‍ജനി എന്നീ പദ്ധതികള്‍ വഴിയാണ് ആയുര്‍വേദ വകുപ്പ് മരുന്ന് വിതരണം ചെയ്യുന്നത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് സുഖായുഷ്യം വഴിയും 60 വയസ്സിന് താഴെ വരുന്നവര്‍ക്ക് സ്വാസ്ഥ്യത്തിലും ഉള്‍പ്പെടുത്തിയാണ് മരുന്നുകള്‍ നല്‍കുന്നത്. അറുപത് വയസ്സിന് മുകളിലുള്ളവര്‍ക്ക് വീടുകളില്‍ ചെന്നാണ് മരുന്ന് വിതരണം ചെയ്യുന്നത്. ഇതിനായി പ്രത്യേക ദൗത്യ സംഘം പ്രവര്‍ത്തിക്കുന്നു. ഔഷധിയില്‍നിന്നാണ് പ്രതിരോധ മരുന്നുകള്‍ വാങ്ങുന്നത്. ജില്ല പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ ആയുര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലുമായി 91 സ്ഥാപനങ്ങളിലായാണ് മരുന്നുകള്‍ വിതരണം ചെയ്യുന്നത്. ഒന്നരലക്ഷം ആളുകള്‍ക്ക് പഞ്ചായത്ത് വഴിയും ബാക്കി ആളുകള്‍ക്ക് സ്ഥാപനങ്ങള്‍ വഴിയുമാണ് വിതരണം ചെയ്തതെന്ന് ഡി.എം.ഒ കെ. എം. മന്‍സൂര്‍ പറഞ്ഞു. അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും ഹോമിയോ ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ പൊലീസ്, ഫയര്‍ഫോഴ്‌സ്, വിജിലന്‍സ് തുടങ്ങിയ ഉദ്യോഗസ്ഥ വിഭാഗത്തിനും മരുന്നുകള്‍ നല്‍കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story