Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 11:33 PM GMT Updated On
date_range 11 Dec 2018 11:33 PM GMTകൂളിമാട് പാലം: ടെൻഡർ നടപടി ഉടൻ, സാങ്കേതിക അനുമതിയായി
text_fieldsbookmark_border
കൂളിമാട്: മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിനു കുറുകെ കൂളിമാടിൽ നിർമിക്കുന്ന പാലത്തിന് സാങ ്കേതികാനുമതി. തിരുവനന്തപുരത്ത് ചേർന്ന കിഫ്ബി സാങ്കേതിക വിദഗ്ധ സമിതിയാണ് അനുമതി നൽകിയത്. കിഫ്ബിയുടെ യോഗം ദിവസങ്ങൾക്കകം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. പാലത്തിെൻറ ടെൻഡർ നടപടിക്ക് ഈ യോഗത്തിൽ അംഗീകാരം നൽകുമെന്നാണ് വിവരം. കൂളിമാട്കടവിൽ പാലം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. വിവിധ കാരണങ്ങളാൽ പാലം നിർമാണം നീണ്ടു പോവുകയായിരുന്നു. പാലത്തിനുവേണ്ടി നാട്ടുകാർ നിരവധി പ്രക്ഷോഭം നടത്തിയിരുന്നു. ചാലിയാറിനു കുറുകെ തോണികൾ നിരത്തി സമരപ്പാലം ഒരുക്കിയത് ശ്രദ്ധനേടിയിരുന്നു. പാലം ഉടൻ യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കൂളിമാട് സംഘടിപ്പിച്ച ജനകീയ സദസ്സാണ് ഇതിൽ ഏറ്റവും അവസാനത്തേത്. കോഴിക്കോട് ജില്ലയുടെ ഭാഗത്തെ അപ്രോച്ച് റോഡിനാവശ്യമായ സ്ഥലം 2012ൽ സർക്കാർ ഏറ്റെടുത്തിരുന്നു. എന്നാൽ, മലപ്പുറം ജില്ലയുടെ ഭാഗത്തെ 100 മീറ്റർ റോഡിനുവേണ്ടിയുള്ള സ്ഥലമെടുപ്പ് വൈകി. പാലത്തിനുവേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടപടിയുമായി മുന്നോട്ടുപോകുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൂളിമാട്കടവിൽ പാലം യാഥാർഥ്യമായാൽ കോഴിക്കോട് ജില്ലയിലുള്ളവർക്ക് കരിപ്പൂർ എയർപോർട്ട്, കാലിക്കറ്റ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കും മലപ്പുറം ജില്ലയിലുള്ളവർക്ക് കോഴിക്കോട് മെഡിക്കൽ കോളജ്, വയനാട് ജില്ല എന്നിവിടങ്ങളിലേക്കും എളുപ്പത്തിൽ എത്താനാവും. പാലത്തിനുവേണ്ടി 21.5 കോടിയും രണ്ടു ജില്ലകളിലായുള്ള അപ്രോച്ച് റോഡുകൾക്ക് 4.25 കോടിയുമാണ് കിഫ്ബി അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story