Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2018 11:33 PM GMT Updated On
date_range 4 Dec 2018 11:33 PM GMTചെങ്ങോടുമലയിൽനിന്ന് വൈദ്യുതിത്തൂൺ കടത്തിയതിനെതിരെ കേസെടുത്തു
text_fieldsbookmark_border
കൂട്ടാലിട: ചെങ്ങോടുമലയിൽനിന്ന് കെ.എസ്.ഇ.ബിയുടെ വൈദ്യുതിത്തൂൺ നശിപ്പിച്ച് കടത്തിക്കൊണ്ടുപോയതിനെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു. ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി കൺവീനർ ചീനിക്കൽ സുരേഷിെൻറ നേതൃത്വത്തിൽ ഒപ്പ് ശേഖരിച്ച് വടകര എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. കേസെടുക്കാൻ എസ്.പി ബാലുശ്ശേരി പൊലീസിന് നിർദേശം നൽകുകയായിരുന്നു. ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്താൻ ശ്രമിക്കുന്ന ഡെൽറ്റ ഗ്രൂപ് ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചതും വൈദ്യുതിത്തൂൺ ഉൾപ്പെടെ കടത്തിക്കൊണ്ടുപോയതും കാണിച്ചാണ് പരാതി നൽകിയത്. കമ്പനി ഉടമയും മാനേജറും ചില തൊഴിലാളികളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. സമരസമിതി കൊടുത്ത പരാതിയിൽ ബാലുശ്ശേരി പൊലീസ്, കെ.എസ്.ഇ.ബി, കോട്ടൂർ ഗ്രാമപഞ്ചായത്ത്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അധികൃതരോട് നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്ക് ആവശ്യപ്പെട്ടിരുന്നു. കെ.എസ്.ഇ.ബി കൂട്ടാലിട സെക്ഷൻ എ.ഇ വിനോദ് കുമാർ നൽകിയ മറുപടിയിൽ രണ്ടു വൈദ്യുതിത്തൂണും അനുബന്ധ സാധനങ്ങളും നഷ്ടമായതായി അറിയിച്ചു. ഇതേത്തുടർന്ന് 379ാം വകുപ്പ് പൊതുമുതൽ മോഷണം ചേർത്താണ് കേസെടുത്തത്. മൂന്നുവർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ബ്ലോക്ക് പഞ്ചായത്തിനു കൊടുത്ത നോട്ടീസിന് അവർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ബ്ലോക്ക് പഞ്ചായത്തിെൻറ കുടിവെള്ള പദ്ധതിയുടെ ഭാഗമായ ജലസംഭരണിയാണ് പൊളിച്ചുമാറ്റിയത്. ലക്ഷങ്ങൾ ചെലവഴിച്ച് നടപ്പാക്കിയ ഈ പദ്ധതിയുടെ ടാങ്ക് പൊളിച്ചുമാറ്റി വർഷം കഴിഞ്ഞിട്ടും നിയമനടപടി സ്വീകരിക്കാൻ തയാറായിട്ടില്ല. ജനങ്ങൾ കൊടുത്ത പരാതിയിൽ അന്വേഷണം വന്നിട്ട് അതിനോട് സഹകരിക്കാൻപോലും തയാറാവാതെ മുഖംതിരിഞ്ഞുനിൽക്കുകയാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതരെന്ന് ആക്ഷൻ കമ്മിറ്റി ആരോപിച്ചു. ടാങ്ക് ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലാണെന്നു പറഞ്ഞ് കോട്ടൂർ ഗ്രാമപഞ്ചായത്തും ഒഴിഞ്ഞുമാറി. ഗ്രാമപഞ്ചായത്ത് നേരേത്ത ടാങ്ക് പൊളിച്ചതിനെതിരെ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല. ടാങ്ക് നിർമിക്കാൻ ഒരാൾ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിനു നൽകിയ സ്ഥലം കൈവശപ്പെടുത്തിയാണ് കമ്പനി 103 ഗുണഭോക്താക്കളുള്ള ചെങ്ങോടുമല കുടിവെള്ള പദ്ധതിയുടെ ടാങ്ക് പൊളിച്ചത്. ഇത് ആദ്യം തേങ്ങാപ്പുരയാക്കി രൂപഭേദം വരുത്തി ഗ്രാമപഞ്ചായത്തിൽനിന്ന് കെട്ടിട നമ്പറും കൈക്കലാക്കി. പ്രതിഷേധം ശക്തമായതോടെ ഈ തേങ്ങാപ്പുര അർധരാത്രി മുഴുവനായും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചുമാറ്റി. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻവേണ്ടി കമ്പനിക്ക് ക്വാറി തുടങ്ങാൻ ഭീഷണിയില്ലാത്ത തരത്തിൽ മറ്റൊരു ടാങ്ക് നിർമിച്ചിരിക്കുകയാണ്. എന്നാൽ, ടാങ്ക് ആദ്യമുണ്ടായിരുന്ന സ്ഥലത്ത് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സമരത്തിലാണ്. ഈ മാസം ഏഴിന് കോട്ടൂർ ഗ്രാമപഞ്ചായത്ത് ഒാഫിസിലേക്ക് നാലാം വാർഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story