Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2018 5:03 AM GMT Updated On
date_range 4 Nov 2018 5:03 AM GMTവികസന മുന്നേറ്റവുമായി കൊയിലാണ്ടി
text_fieldsbookmark_border
കൊയിലാണ്ടി: വികസന മുന്നേറ്റത്തിെൻറ ഭാഗമായി മൂന്നു പരിപാടികൾ അടുത്ത ദിവസങ്ങളിൽ കൊയിലാണ്ടിയിൽ നടക്കും. ബസ്സ് റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിന് ശിലയിടൽ, ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം, കുടിവെള്ള പദ്ധതി ഉദ്ഘാടനം എന്നിവയാണ് നടക്കുക. പഴയ ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് ആധുനിക കാലത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് നിർമിക്കുന്നതിന് എൻ.ഐ.ടി കോഴിക്കോടാണ് രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കിയത്. 56 ബസുകൾക്ക് പാർക്ക് ചെയ്യാം. 100 കാറുകൾക്ക് അണ്ടർ ഗ്രൗണ്ടിൽ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. ബസ്ബേ, 42 കടമുറികൾ, 3000 സ്ക്വയർ ഫീറ്റ് ഓഫിസ് കോംപ്ലക്സുകൾ, കോൺഫറൻസ് ഹാൾ, ആംഫി തിയറ്റർ, നഗരസഭ അനുബന്ധ ഓഫിസ് എന്നിവയുണ്ടാകും. 6000 ചതുരശ്ര മീറ്റർ കെട്ടിടം, അണ്ടർ ഗ്രൗണ്ട് പാർക്കിങ് ഉൾെപ്പടെ ആറു നിലകൾ ഉണ്ടാകും. 20 കോടിയാണ് നിർമാണച്ചെലവ്. നവംബർ അഞ്ചിന് മൂന്നിന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്നതിന് പരിഹാരമായാണ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പുതിയ കെട്ടിടം പണിതത്. 21 കോടിയാണ് ആറു നിലകളുള്ള കെട്ടിടത്തിനു ചെലവ്. പ്രതിദിനം രണ്ടായിരത്തിനും മൂവായിരത്തിനും ഇടയിൽ രോഗികൾ എത്തുന്ന ആശുപത്രി 1920ൽ ആണ് സ്ഥാപിച്ചത്.1960ൽ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയാക്കി. 2010 ഏപ്രിൽ 10ന് പുതിയ കെട്ടിടത്തിനു ശിലയിട്ടെങ്കിലും നിർമാണം പൂർത്തിയാക്കാൻ വൈകി. പുതിയ കെട്ടിടത്തിൽ, തറനിരപ്പിലുള്ള നിലയിൽ എമർജൻസി ആൻഡ് ട്രോമകെയർ, ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി ഒ.പി, സി.ടി.സ്കാൻ, ഒന്നാം നിലയിൽ മാതൃ ശിശു സംരക്ഷണ കേന്ദ്രം, ഓപറേഷൻ തിയറ്റർ, പ്രീ ഓപറേറ്റിവ്, പോസ്റ്റ് ഓപറേറ്റിവ് വാർഡുകൾ, രണ്ടാം നിലയിൽ ഒ.ടി കോംപ്ലക്സ്, പോസ്റ്റ് ഓപറേറ്റിവ് വാർഡുകൾ, ഐ.സി.യു, ഇൻഫെർട്ടിലിറ്റി ക്ലിനിക് എന്നിവ സജ്ജമാക്കും. മൂന്ന്, നാല്, അഞ്ച് നിലകളിൽ സ്ത്രീകൾ, കുട്ടികൾ, പുരുഷന്മാർ എന്നിവരുടെ വാർഡുകൾ പ്രവർത്തിക്കും. റാമ്പില്ലാത്ത ഈ കെട്ടിടത്തിൽ ലഭ്യമല്ലാത്ത സൗകര്യങ്ങൾ ഒരുക്കുന്നതിന് പഴയ കെട്ടിം പൊളിച്ചുമാറ്റി ഒമ്പതു നിലകളുള്ള കെട്ടിടം പണിയുന്നതിന് 59 കോടിയുടെ മാസ്റ്റർ പ്ലാൻ തയാറാക്കി. നവംബർ ആറിന് 11ന് മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നഗരസഭ, കോട്ടൂർ, നടുവണ്ണൂർ, തുറയൂർ പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതി നവംബർ എട്ടിന് രാവിലെ 10ന് മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്യും. 171 കോടി അടങ്കൽ തുക കണക്കാക്കിയുള്ള പദ്ധതിയാണിത്. ഒന്നാം ഘട്ടത്തിൽ 85 കോടിയും രണ്ടാം ഘട്ടത്തിൽ 86 കോടിയും ചെലവുവരും. പെരുവണ്ണാമൂഴി ഡാം റിസർവോയറിൽ 'ജിക്ക്'പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച കിണറും 174 ദശലക്ഷം ലിറ്റർ ഉൽപാദന ശേഷിയുള്ള വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറുമാണ് മുഖ്യ ജലേസ്രാതസ്സ്. കായണ്ണയിൽനിന്ന് പൈപ്പ്ലൈൻ സ്ഥാപിച്ചാണ് വെള്ളമെത്തിക്കുക. ഒന്നാമത്തെ പാക്കേജിൽ കായണ്ണ മുതൽ കോട്ടൂർ വരെ 5530 മീറ്റർ നീളത്തിലും കോട്ടൂർ മുതൽ സംസ്ഥാന പാത വരെ 2545 മീറ്റർ നീളത്തിലും തുടർന്ന് ഊരള്ളൂർ വരെ 6840 മീറ്റർ നീളത്തിലുമുള്ള പൈപ്പ്ലൈൻ സ്ഥാപിക്കും. രണ്ടാമത്തെ പാക്കേജ് 7385 മീറ്റർ നീളത്തിൽ പൈപ്പും വലിയമലയിൽ 17 ലക്ഷം ലിറ്റർ ശേഷിയിൽ ഉപരിതല സംഭരണിയും സ്ഥാപിച്ച് വെള്ളമെത്തിക്കും. കൊയിലാണ്ടി നഗരത്തിൽ 23 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്ക് നിർമിച്ച് വലിയമല ബൂസ്റ്റർ സ്റ്റേഷനുമായി ബന്ധിപ്പിക്കും. മൂന്നാമത്തെ പാക്കേജ് തുറയൂർ പഞ്ചായത്തിലേക്ക് 9265 മീറ്റർ നീളത്തിൽ പൈപ്പ്ലൈൻ സ്ഥാപിച്ച് 7.5 ലക്ഷം ലിറ്റർ സംഭരണശേഷിയിൽ കടുവഞ്ചേരി കുന്നിൽ ഉപരിതല ടാങ്ക് നിർമിക്കാനുള്ളതാണ്. അവസാനത്തെ പാക്കേജിൽ നടുവണ്ണൂർ, കോട്ടൂർ പഞ്ചായത്തുകളിൽ വെള്ളമെത്തിക്കും. 1.50 ലക്ഷം ജനങ്ങൾക്ക് പദ്ധതി പ്രയോജനപ്പെടും. 2018 ഡിസംബറിൽ തുടങ്ങും. 2020ൽ കമീഷൻ ചെയ്യും. വാർത്തസമ്മേളനത്തിൽ കെ. ദാസൻ എം.എൽ.എ, നഗരസഭ ചെയർമാൻ കെ. സത്യൻ, വൈസ് ചെയർപേഴ്സൻ വി.കെ. പത്മിനി, എൻ.കെ. ഭാസ്കരൻ, വി. സുന്ദരൻ, കെ. ഷിജു, കെ.കെ. മുഹമ്മദ്, കെ. ചിന്നൻ നായർ, വി.പി. ഇബ്രാഹിംകുട്ടി, സി. സത്യചന്ദ്രൻ, വായനാരി വിനോദ്, ഇ.എസ്. രാജൻ, സുരേഷ് മേലേപ്പുറത്ത്, സി. സത്യചന്ദ്രൻ, ഡോ. കെ.എം. സച്ചിൻ ബാബു, ഷെറിൻ ഐറിൻ സോളമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story