Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2018 7:23 AM GMT Updated On
date_range 13 Sep 2018 7:23 AM GMTനവകേരളത്തിനായി കോഴിക്കോട് കൈകോർക്കുന്നു
text_fieldsbookmark_border
കോഴിക്കോട്: കേരളം പുനർനിർമിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണത്തിന് മന്ത്രി ടി.പി. രാമകൃഷ്ണെൻറ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തിയ സിറ്റിങ്ങിൽ നൂറുകണക്കിനാളുകൾ സംഭാവനകളുമായെത്തി. കുഷ്ഠരോഗികൾ സ്വരൂപിച്ച തുകയും വീട്ടു ജോലി ചെയ്ത് കിട്ടിയ പണവും എൽ.ഡി.സി റാങ്ക് ജേതാക്കൾ സ്വരൂപിച്ച തുകയും മെഡിക്കൽ കോളജ് വിദ്യാർഥികൾ സമാഹരിച്ച തുകയുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. ജില്ല പഞ്ചായത്ത് തനത് ഫണ്ടിൽ നിന്നും കലക്ടറുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഒരു കോടി രൂപയുടെ വീതം ചെക്ക് മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയാണ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിഭവ സമാഹരണത്തിന് തുടക്കം കുറിച്ചത്. ചേവായൂർ സർവിസ് സഹകരണ ബാങ്ക് 10 ലക്ഷം രൂപയും കക്കോടി ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ തനത് ഫണ്ട് ഉൾപ്പെടെ ആറു ലക്ഷം രൂപയും കൈമാറി. എ. പ്രദീപ്കുമാർ എം.എൽ.എക്ക് വിവിധ സംഘടനങ്ങളിൽനിന്ന് ലഭിച്ച തുകകളുടെ ചെക്കുകൾ മന്ത്രിക്ക് കൈമാറി. മേയർ തോട്ടത്തിൽ രവീന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടർ യു.വി. ജോസ്, എ.ഡി.എം ടി. ജനിൽകുമാർ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട് തുടങ്ങിയവർ വിഭവ സമാഹരണത്തിന് നേതൃത്വം നൽകി. വീട്ടുജോലിയെടുത്ത് കിട്ടിയ തുകയുമായി സഫിയ കോഴിക്കോട്: ദുരിതാശ്വാസനിധിയിലേക്ക് നൽകാൻ വീട്ടുജോലിയെടുത്ത് കിട്ടിയ തുകയുമായി സഫിയ എത്തി. എനിക്ക് ഒരു സെൻറ് ഭൂമിയും അതിലൊരു ഷെഡും ഉണ്ട്. അതില്ലാത്തവർ അഭയാർഥികളെപ്പോലെ കഴിയുമ്പോൾ സമാധാനമായി ഉറങ്ങാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീട്ടുജോലിയെടുത്ത് കിട്ടിയ 1000 രൂപ കൈമാറിയ ശേഷം ചേളന്നൂർ സ്വദേശിനി സഫിയ പറഞ്ഞു. വിഭവസമാഹരണത്തിനായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ബന്ധുവായ സൈനബക്കൊപ്പം എത്തിയാണ് സഫിയ തുക മന്ത്രി ടി.പി. രാമകൃഷ്ണന് കൈമാറിയത്. ആകെയുള്ള ഒരുസെൻറ് ഭൂമിയിൽ മകനും മരുമകൾക്കും മൂന്ന് കൊച്ചുമക്കൾക്കും ഒപ്പമാണ് സഫിയ താമസിക്കുന്നത്. സ്വന്തമായി അടച്ചുറപ്പുള്ള വീടു വേണം എന്ന് ആഗ്രഹമുണ്ടെങ്കിലും കിട്ടുന്ന തുച്ഛ വരുമാനം ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവർക്കുവേണ്ടി നൽകാറാണ് പതിവ്. അതുകൊണ്ടു തന്നെ സമ്പാദ്യമായി ഒന്നുമില്ല. തൈറോയ്ഡും മറ്റ് അസുഖങ്ങളും അലട്ടുന്നുണ്ടെങ്കിലും ജീവിതത്തോട് പൊരുതാൻ തന്നെയാണ് സഫിയയുടെ തീരുമാനം. 14 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ച് പോയപ്പോൾ നാല് മക്കളെ വളർത്തിയതും വീട്ടുജോലി ചെയ്തു തന്നെ. എന്നാൽ, ഒരിടത്തും സ്ഥിരമായി ജോലി ഉണ്ടാവാറില്ല. ചെയ്യാൻ കഴിയും എന്ന് ഉറപ്പുള്ളതാണെങ്കിൽ ആര് ജോലി തന്നാലും സ്വീകരിക്കാറുണ്ടെന്നും സഫിയ പറഞ്ഞു. കഴിക്കാനും ഉടുക്കാനും ഉള്ളപ്പോൾ അധികം ലഭിക്കുന്ന ഒരു രൂപ പോലും തനിക്ക് അവകാശപ്പെട്ടതല്ലെന്നും അത് ആവശ്യമുള്ള ഒരുപാടുപേർ തനിക്കു ചുറ്റിലും ഉണ്ടെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story