Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:15 AM GMT Updated On
date_range 30 May 2018 5:15 AM GMTമത്സ്യത്തൊഴിലാളിക്ക് വറുതിയുടെ കാലം
text_fieldsbookmark_border
ചാലിയം: വള്ളങ്ങൾ കടലിൽപോകാതെ ആഴ്ചകൾ പിന്നിട്ടതോടെ തീരദേശം കടുത്ത വറുതിയിൽ. റമദാൻ തുടങ്ങുന്നതിന് മുമ്പുതന്നെ മത്സ്യലഭ്യത കുറഞ്ഞതിനാൽ കരയിലും ഉൾനദികളിലും കയറ്റിയ വള്ളങ്ങൾ കൂട്ട വിശ്രമത്തിലാണ്. ഒരു മാസമായി തുടർച്ചയായ കാലാവസ്ഥ മുന്നറിയിപ്പുള്ളതിനാലും ജോലി നടക്കുന്നില്ല. ശക്തമായ കാറ്റും കടൽക്ഷോഭവും കാരണം വള്ളമിറക്കാൻ കഴിയാതെ തൊഴിലാളികൾ നെടുവീർപ്പിടുന്നു. കുറഞ്ഞ മത്സ്യം കിട്ടിയാൽപോലും നല്ല വില കിട്ടുന്ന നോമ്പുകാലത്ത് കടൽ കനിയുന്ന നാളും നോക്കി കണ്ണും നട്ടിരിക്കയാണ് തീരമേഖല. ഒരു പരീക്ഷണത്തിന് പോയി നോക്കണമെങ്കിൽ വള്ളങ്ങളുടെ വലുപ്പമനുസരിച്ച് 5000 മുതൽ 30,000 രൂപ വരെ ചെലവഴിക്കണം. മീനില്ലാതെയോ പ്രതികൂല കാലാവസ്ഥ കാരണമോ തിരിച്ചു വരേണ്ടി വന്നാൽ കടം പിന്നെയും പെരുകുകയാകും ഫലം. രണ്ട് മുതൽ 50 വരെ തൊഴിലാളികൾ പണിയെടുക്കുന്ന വള്ളങ്ങളുണ്ട്. ജില്ലയിലെ പ്രധാന പരമ്പരാഗത മത്സ്യ കേന്ദ്രമായ ചാലിയത്ത് നൂറോളം വലിയ വള്ളങ്ങളും അതിെൻറ നാലിരട്ടി ചെറുവള്ളങ്ങളുമുണ്ട്. ബേപ്പൂർ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറോളം ബോട്ടുകളിൽ ഒട്ടുമിക്കതും വള്ളങ്ങളെപ്പോലെ വിശ്രമത്തിലാണ്. ചെലവിനനുസരിച്ച് മീൻ കിട്ടാത്തതിനാൽ കടലിൽ പോകാത്തതാണ് ലാഭമെന്ന കണക്കുകൂട്ടലിലാണിവർ. ജൂൺ പകുതിയോടെ ട്രോളിങ് നിരോധനംകൂടി വരുന്നതിനാൽ ബോട്ടുകൾ സുരക്ഷിത ഉൾഭാഗങ്ങളിൽ കയറ്റുകയാണിപ്പോൾ. പ്രാരബ്ധം വിട്ടുമാറാത്ത മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് തികച്ചും വറുതിയുടെ റമദാൻ കാലമാണ് ഈ വർഷം. സാധാരണ തീരമേഖല കേന്ദ്രീകരിച്ച് നടന്നിരുന്ന റിലീഫ് പ്രവർത്തനങ്ങളും ഇത്തവണ കുറവാണ്. നാടിനെ മൊത്തം ബാധിച്ച സാമ്പത്തിക മാന്ദ്യം ഇത്തരം ആശ്വാസ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ട്രോളിങ് നിരോധനത്തിലൂടെയും മറ്റും മത്സ്യസമ്പത്ത് സംരക്ഷിക്കാൻ ഒരു വശത്ത് ശ്രമം നടക്കുമ്പോൾ തന്നെ കുഞ്ഞൻ മത്സ്യബന്ധനം നിർബാധം തുടരുന്നത് കടലിനെ കാലിയാക്കുന്നു. ആഴക്കടലിൽ ബോട്ടുകൾ പിടികൂടുന്ന മത്സ്യങ്ങളിൽ പകുതിയോളം കുഞ്ഞൻ മത്സ്യങ്ങളാണെന്ന് തൊഴിലാളികൾ തന്നെ സമ്മതിക്കുന്നു. ഇതിൽ ഏറെയും ചത്തശേഷം കടലിൽ തള്ളപ്പെടുകയോ കരയിലെത്തിച്ച് തുച്ഛവിലയ്ക്ക് വളമാക്കാനും മറ്റും കൈമാറുകയോ ചെയ്യുന്നു. ഇതിന് അറുതിയായാൽ തന്നെ കുറെയൊക്കെ മത്സ്യസമ്പത്തിനെ പിടിച്ചു നിർത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story