Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2018 5:26 AM GMT Updated On
date_range 9 March 2018 5:26 AM GMTചെങ്ങോട്ടുമല ഖനനത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു
text_fieldsbookmark_border
കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോട്ടുമലയിൽ ക്വാറിയും ക്രഷറും തുടങ്ങാനുള്ള സ്വകാര്യ കമ്പനിയുടെ നീക്കത്തിനെതിരായ പ്രതിഷേധത്തിന് പിന്തുണയേറുന്നു. ആദ്യ ഘട്ടത്തിൽ മൗനത്തിലായിരുന്ന രാഷ്ട്രീയ പാർട്ടികൾ സമരരംഗത്തേക്ക് വരുന്നുണ്ട്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ബി.ജെ.പി ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൂട്ടാലിടയിൽ ധർണ നടത്തും. ഈ മാസം 22ന് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൂട്ടാലിടയിൽ ക്വാറിക്കെതിരെ സമര പ്രഖ്യാപന കൺവെൻഷൻ നടക്കും. 24ന് ഖനന വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങോട്ടുമല സംരക്ഷണ വലയം തീർക്കാനും തീരുമാനിച്ചിട്ടുണ്ട്. നരയംകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രീൻവാലി പരിസ്ഥിതിക്ലബ് ക്വാറിക്കെതിരെയും ശക്തമായി മുന്നോട്ടുവന്നിട്ടുണ്ട്. ക്ലബ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇവിടെ ബാനർ സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കമ്പനി നേതൃത്വത്തിൽ നാട്ടിൽ എല്ലായിടത്തും സപ്ലിമെൻറ് വിതരണം തുടങ്ങി. ചെങ്ങോട്ടുമലയിൽ ക്വാറിയോ ക്രഷറോ തുടങ്ങില്ലെന്ന് ആദ്യം നോട്ടീസിറക്കി പറഞ്ഞ കമ്പനി രണ്ടാമത്തെ നോട്ടീസിൽ പറയുന്നത് 10 ശതമാനം സ്ഥലത്ത് ക്വാറിയും ക്രഷറും തുടങ്ങുമെന്നാണ്. കമ്പനിയുടെ ഈ കള്ളക്കളി ജനം തിരിച്ചറിയണമെന്ന് ആക്ഷൻ കമ്മിറ്റി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് തൊഴിൽ നൽകി അവരുടെ ഒപ്പ് തന്ത്രത്തിൽ വാങ്ങി ക്വാറിക്ക് എതിർപ്പില്ലെന്ന കത്തിെൻറ കൂടെവെച്ച് രാഷ്ട്രീയ പാർട്ടികൾക്കും അധികാരികൾക്കും നൽകുന്നത് വഞ്ചനയാണെന്നും ആക്ഷൻ കമ്മിറ്റി ആരോപിച്ചു. മൂന്നുതവണ ഉരുൾപൊട്ടലുണ്ടായ ചെങ്ങോട്ടുമല അതീവ പരിസ്ഥിതി ദുർബല പ്രദേശമാണ്. ഇവിടെയുണ്ടാവുന്ന ചെറിയ ആഘാതം പോലും പരിസ്ഥിതിക്ക് വലിയ പ്രത്യാഘാതമുണ്ടാക്കും. ക്വാറിക്കുവേണ്ടി കമ്പനി നിർദേശിച്ച 12ഓളം ഏക്കർ സ്ഥലത്ത് ഇടതൂർന്ന് നിൽക്കുന്ന മരങ്ങളാണുള്ളത്. ഈ മരങ്ങൾ മുഴുവൻ മുറിച്ചുമാറ്റിയാൽ പ്രദേശം കനത്തചൂടിൽ അകപ്പെടുമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story