Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2018 5:29 AM GMT Updated On
date_range 3 March 2018 5:29 AM GMTറാഗിങ് കേസ്; നാദാപുരം എം.ഇ.ടി കോളജിൽനിന്ന് നാല് വിദ്യാർഥികളെ പുറത്താക്കി
text_fieldsbookmark_border
നാദാപുരം: എം.ഇ.ടി കോളജ് രണ്ടാം വർഷ വിദ്യാർഥി നാദാപുരം കക്കംവെള്ളി മുഹമ്മദ് ഷിനാസിനെ റാഗ് ചെയ്ത സംഭവത്തിൽ കോളജിലെ നാല് സീനിയർ വിദ്യാർഥികളെ പുറത്താക്കി. മൂന്നാം വർഷ ബി.കോം വിദ്യാർഥികളായ ഇയ്യംകോട് ചെറുവാറ്റാെൻറവിട സി.വി. ജുനൈദ് (20), നരിപ്പറ്റ തയ്യിൽ റുഹൈസ് (20), മൂന്നാം വർഷ ബി.ബി.എ വിദ്യാർഥികളായ പുളിയാവ് മാമുണ്ടേരി ഷംനാസ് (20), ഭൂമി വാതുക്കൽ തൈവെച്ച മാടംവെള്ളി മുഹമ്മദ് മിസ്ഹബ് (20) എന്നിവരെയാണ് പുറത്താക്കിയത്. ഇവരുടെ വിടുതൽ സർട്ടിഫിക്കറ്റ് യൂനിവേഴ്‌സിറ്റിക്കയച്ചതായി പ്രിൻസിപ്പൽ ഇ.കെ. അഹമദ് അറിയിച്ചു. കോളജ് അധികൃതരുടെ അനുവാദമില്ലാതെ ഇവർക്ക് കാമ്പസിൽ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി. ആൻറി റാഗിങ് സെൽ, കോളജ് സ്റ്റാഫ് അന്വേഷണ സമിതി, എന്നിവരുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ഡിസംബർ 21നാണ് കേസിനാസ്പദമായ സംഭവം. രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് ഷിനാസിനെ ക്രൂരമായി മർദിച്ച് പരിക്കേൽപിക്കുകയായിരുന്നു. രണ്ടാഴ്ചയിലധികം വിദ്യാർഥിക്ക് ആശുപത്രിയിൽ കഴിയേണ്ടി വന്നു. സംഭവം ഒതുക്കി തീർക്കാനും, കുറ്റവാളികളെ രക്ഷപ്പെടുത്താനും അണിയറയിൽ വൻ രാഷ്ട്രീയ സമ്മർദം നടന്നെങ്കിലും വിദ്യാർഥിയുടെ രക്ഷിതാക്കളും കോളജ് അധികൃതരും ഒത്തുതീർപ്പിനു തയാറാകാത്തതിനെ തുടർന്നാണ് പുറത്താക്കലിൽ കലാശിച്ചത്. പ്രതികൾക്കെതിരെ നാദാപുരം പൊലീസ് ആൻറി റാഗിങ് വകുപ്പ് പ്രകാരം കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. റാഗിങ് സംഭവത്തിൽ കോളജിൽ ആദ്യമായാണ് പുറത്താക്കൽ നടപടി നടക്കുന്നത്. സ്ഥിരം കുറ്റവാളികളായ വിദ്യാർഥികളിൽനിന്ന് സാധാരണ വിദ്യാർഥികൾക്ക് സമാധാനപരമായി പഠനം നടത്തുന്നതിന് സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയാണ് പരാതിയിൽ ഉറച്ചു നിന്നതെന്ന് മർദനത്തിനിരയായ വിദ്യാർഥിയുടെ രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story