Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2018 5:35 AM GMT Updated On
date_range 6 Jun 2018 5:35 AM GMTപേരാമ്പ്ര പുതുജീവിതത്തിലേക്ക്; പൂർവാധികം കരുത്തോടെ
text_fieldsbookmark_border
പേരാമ്പ്ര: നിപ ഭീതിയകന്ന് പേരാമ്പ്ര സാധാരണ ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നു. രണ്ടാഴ്ചത്തെ ഇടവേളക്കു ശേഷം ചൊവ്വാഴ്ച ടൗണിലേക്ക് ആളെത്തിത്തുടങ്ങി. മാസ്കുകളൊന്നും ധരിക്കാതെയാണ് ജനങ്ങൾ ടൗണിലേക്ക് ഇറങ്ങിയത്. കച്ചവടസ്ഥാപനങ്ങളിൽ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ഇടപാടുകൾ നടന്നു. താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ചികിത്സക്കെത്തുന്നവരുടെ എണ്ണം വർധിച്ചു. സ്വകാര്യ ക്ലിനിക്കുകളിലും ലാബുകളിലും ഡെൻറൽ ക്ലിനിക്കുകളിലുമെല്ലാം ആളുകൾ എത്തിത്തുടങ്ങി. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നും വിപണി സജീവമാകുമെന്നുമാണ് പ്രതീക്ഷ. എന്നാൽ പഴം, പച്ചക്കറി വിൽപനയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ബസ് സർവിസുകളും വളരെ കുറവാണ്. പേരാമ്പ്ര -കായണ്ണ -ബാലുശ്ശേരി റൂട്ടിൽ നാലു ദിവസമായി ഒറ്റ ബസും സർവിസ് നടത്താത്ത അവസ്ഥയാണ്. പേരാമ്പ്ര -വടകര റൂട്ടിലും കുറ്റ്യാടി -കോഴിക്കോട് റൂട്ടിലും ഭൂരിഭാഗം ബസുകളും ചൊവ്വാഴ്ചയും സർവിസ് നടത്തിയില്ല. ആളുകൾ ബസിൽ കയറാൻ വലിയ താൽപര്യം കാണിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. മേയ് 20 മുതലാണ് പേരാമ്പ്രയെ നിപ വൈറസ് ഭീതി പിടികൂടിയത്. മേയ് അഞ്ചിന് സൂപ്പിക്കടയിൽ മരിച്ച വളച്ചുകെട്ടി സാബിത്തിെൻറ ജ്യേഷ്ഠൻ സാലിഹ് 18ന് മരിച്ചതോടെയാണ് സഹോദരങ്ങളുടെ മരണം മാരകമായ വൈറസ് കാരണമാണെന്ന് സംശയം ഉയർന്നത്. രണ്ടു ദിവസംകൊണ്ട് നിപ വൈറസാണ് ഘാതകനെന്ന് കണ്ടെത്തുകയും ചെയ്തു. അപ്പോഴേക്കും താലൂക്ക് ആശുപത്രിയിൽ സാബിത്തിനെ ചികിത്സിച്ച നഴ്സും മരണത്തിനു കീഴടങ്ങി. തുടർന്ന് സഹോദരങ്ങളുടെ പിതാവ് മൂസ മുസ്ലിയാരും ഇദ്ദേഹത്തിെൻറ ജ്യേഷ്ഠെൻറ ഭാര്യ മറിയവും നിപ ബാധിച്ച് മരിച്ചതോടെ രാജ്യത്തിെൻറ ശ്രദ്ധ പേരാമ്പ്രയിലേക്ക് തിരിഞ്ഞു. അടുത്ത ദിവസങ്ങളിൽ കൂരാച്ചുണ്ടിലും ചെറുവണ്ണൂരിലും തിരുവോടും മരണം സംഭവിച്ചതോടെ ഈ പ്രദേശത്തുള്ളവരും ഭയപ്പാടിലായി. എന്നാൽ, ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ നിപയെ നിയന്ത്രിക്കാൻ സാധിച്ചു. ആരോഗ്യ പ്രവർത്തകരോടൊപ്പം നാട്ടുകാരും പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജിതമായി ഇറങ്ങിയതോടെ മഹാവ്യാധിയെ തടഞ്ഞുനിർത്താൻ ഏറക്കുറെ സാധ്യമായി. ഇതിൽ പേരാമ്പ്രക്കാർക്കും അഭിമാനിക്കാം. ''നിപ വൈറസ് സംസ്ഥാനത്ത് ആദ്യമായി കണ്ടെത്തിയ സ്ഥലം എന്നായിരിക്കില്ല പേരാമ്പ്രയെക്കുറിച്ച് പറയുക; മറിച്ച്, നിപയെ വളരെപ്പെട്ടെന്ന് നിയന്ത്രിക്കാൻ സാധിച്ച സ്ഥലമെന്നായിരിക്കും'' -ഇത്തരം പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണിന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story