Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2018 5:23 AM GMT Updated On
date_range 22 Aug 2018 5:23 AM GMTകേരളത്തിെൻറ സൈന്യം പറയുന്നു: ''പോവുമ്പോൾ ജീവനോടെ മടങ്ങിവരുമെന്നുപോലും ഉറപ്പില്ലായിരുന്നു''
text_fieldsbookmark_border
കോഴിക്കോട്: ''നമ്മക്കീ പരന്നുകിടക്കുന്ന കടലൊന്നും ഒരു വിഷയോമില്ല. ഒരു തിര വീശിയടിച്ചാലും അടുത്ത സെക്കൻഡിൽ മടങ്ങും. എന്നാലവിടെ ഇതായിരുന്നില്ല സ്ഥിതി. ശക്തമായ കുത്തൊഴുക്കിൽ ബോട്ടേത് ദിശയിലാ പോകുന്നേ എന്നുപോലും പിടിത്തമില്ല. നിന്നനിൽപിൽ ആൾക്കാര് വെള്ളത്തിൽ വീണുപോവുന്നതു കണ്ടു. രക്ഷാപ്രവർത്തനത്തിന് പോയിട്ട് ഞങ്ങളെയാരേലും രക്ഷിക്കേണ്ടി വരുമോ എന്ന പേടിയും ഉള്ളിലുണ്ടായിരുന്നു'' എറണാകുളം ജില്ലയിൽ പ്രളയ രക്ഷാപ്രവർത്തനത്തിനു പോയി നാളുകൾക്കുശേഷം സ്വന്തം നാട്ടിൽ മടങ്ങിയെത്തിയ മത്സ്യത്തൊഴിലാളി കോഴിക്കോട് പുതിയകടവിലെ പി.കെ. സുബോധിെൻറ വാക്കുകളാണിത്. വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി പതിനായിരക്കണക്കിനാളുകൾ സഹായത്തിനായി നിലവിളിച്ച വ്യാഴാഴ്ച രാത്രിയാണ് ഭാരതീയ മത്സ്യപ്രവർത്തക സംഘത്തിനു കീഴിൽ 26 പേരടങ്ങുന്ന സംഘം തെക്കോട്ടു തിരിച്ചത്. വെള്ളയിൽ പുതിയകടവ്, കണ്ണൻകടവ്, കൊയിലാണ്ടി കൊല്ലം, പയ്യോളി എന്നിവിടങ്ങളിൽനിന്നുള്ള ഇവർ നാലു ബോട്ടുകളുമായി ലോറിയിലായിരുന്നു യാത്ര. കുന്ദംകുളം എത്തിയപ്പോഴേക്കും ലോറി നിന്നു. പിന്നീട് പുഴയേത്, വഴിയേത് എന്നു തിരിച്ചറിയാനാവാതെ പരന്നുകിടന്ന ഇടങ്ങളിലൂടെ വെള്ളത്തെ കീറിമുറിച്ച് ആ ബോട്ടുകൾ മുന്നേറി. പാറക്കടവ് പഞ്ചായത്തിലെ കുറുമശ്ശേരി, മൂഴിക്കുളം, പൂവ്വത്തുശ്ശേരി, അയിരൂർ, കുത്തിയതോട്, ചാലക്ക, പൊയ്ക്കാട്ടുശ്ശേരി തുടങ്ങിയ ഭാഗങ്ങളിലായിരുന്നു രക്ഷാപ്രവർത്തനം. ദിക്കറിയാതെ, നിയന്ത്രണം കിട്ടാതെ പലയിടത്തും ബോട്ടുകൾ ചുറ്റിത്തിരിഞ്ഞു. വെള്ളച്ചാട്ടം പോലെ ശക്തമായ ചുഴിയിൽപെട്ട് ജീവൻ നഷ്ടപ്പെട്ടു എന്നു കരുതിയ സന്ദർഭങ്ങൾ പോലുമുണ്ടായിരുന്നു. എങ്കിലും സഹായത്തിനുവേണ്ടി കേണവരെയെല്ലാം കടലിെൻറ മക്കൾ വാരിയെടുത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്കെത്തിച്ചു. ആശുപത്രിയിൽ പോവാനായി നിലവിളിച്ച ഒമ്പതുമാസം ഗർഭിണിയായ യുവതിയെ എത്തേണ്ടിടത്ത് എത്തിച്ചപ്പോൾ ഇവരനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാവില്ല. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവർവരെ ഇവരുടെ കൈകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നു. കടലമ്മയുടെ കരുണാകടാക്ഷവും മലയാളികളുടെ പ്രാർഥനയുമാണ് തുണയായതെന്ന് ഇവർ പറയുന്നു. നാവികസേനയുടെ ബോട്ടുകൾ എത്തിപ്പെടാത്തിടത്തുപോലും ദുർഘടങ്ങളേറെ താണ്ടി ഈ മത്സ്യത്തൊഴിലാളികൾ ചെന്നു. ഹെലികോപ്ടറിൽ താഴേക്ക് നൽകിയ ഭക്ഷണം ആവശ്യക്കാർക്കെത്തിച്ചുകൊടുക്കാനും സാധിച്ചു. കുത്തൊഴുക്കിൽപ്പെട്ട് മരണത്തിലേക്ക് പോയെന്ന് കരുതിയ രണ്ടു പേരെ രക്ഷിച്ച അനുഭവവും മറക്കാനാവില്ല. മുങ്ങിനിന്ന ട്രാൻസ്‌ഫോമറിൽ ഇടിച്ച് വള്ളം മറിയുന്ന അവസ്ഥയെത്തിയെങ്കിലും മനോധൈര്യം വീണ്ടെടുത്ത് പോരാടുകയായിരുന്നു. സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് എൻ.പി. രാധാകൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനങ്ങൾ. രക്ഷാപ്രവർത്തനത്തിനുപോയ ബോട്ടുകൾക്കെല്ലാം സാരമായ കേടുപറ്റിയിട്ടുണ്ട്. ഇവ നേരെയാക്കാൻ എന്തുചെയ്യുമെന്നാണ് ഇവരുടെ ചിന്ത. സ്വന്തം ലേഖിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story