Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:20 AM GMT Updated On
date_range 24 April 2018 5:20 AM GMTടാക്സി ജീപ്പിന് വളയം പിടിക്കാൻ ഇനി എറമാക്ക മാത്രം
text_fieldsbookmark_border
തിരുവമ്പാടി: നാട്ടുകാർ എറമാക്ക എന്ന് വിളിക്കുന്ന ഈ വയോധികന് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന തെൻറ ഉപജീവനമാർഗം ഉപേക്ഷിക്കാനാകില്ല. വയസ്സ് 68 കഴിഞ്ഞു തിരുവമ്പാടി മറിയപ്പുറത്തെ കാട്ടികുളങ്ങര എറമുവിന്. രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുമ്പോൾ കീശയിൽ വലിയ നീക്കിയിരിപ്പൊന്നുമുണ്ടായിട്ടല്ല. മരണംവരെ ടാക്സി ജീപ്പിെൻറ വളയം പിടിച്ച് തിരുവമ്പാടിയിലെ തെരുവിലുണ്ടാകണമെന്നത് ഈ ഡ്രൈവറുടെ ഉറച്ച തീരുമാനം. എറമാക്കയുടെ ഈ നിശ്ചയദാർഢ്യമാണ് തിരുവമ്പാടിയിൽ അവശേഷിക്കുന്ന ഏക ടാക്സി ജീപ്പിെൻറ സാന്നിധ്യത്തിന് കാരണം. തിരുവമ്പാടിയിൽനിന്ന് മലയോരത്തെ വിവിധ സ്ഥലങ്ങളിലേക്ക് യാത്രക്കായി ടാക്സി ജീപ്പുകളെ മാത്രം ആശ്രയിച്ചൊരു കാലമുണ്ടായിരുന്നു. കുണ്ടും കുഴികളും മണ്ണും നിറഞ്ഞ മലയോര റോഡുകളിലൂടെയായിരുന്നു ഓട്ടം. എങ്കിലും ടാക്സി ജീപ്പുകൾക്ക് ചാകരക്കാലമായിരുന്നു അത്. 80കളിൽ 70 ഓളം ടാക്സി ജീപ്പുകൾ ഓടിയിരുന്ന തിരുവമ്പാടിയിൽ ഇനി ശേഷിക്കുന്നത് ഒരു ജീപ്പ് മാത്രം. പല കാരണങ്ങളാൽ ജീപ്പുകളോരോന്നും രംഗം വിട്ടു. ഓട്ടോറിക്ഷകളും കാറുകളുമെല്ലാം ടാക്സി മേഖല കൈയടക്കിയതോടെ ജീപ്പുകൾ വഴിമാറുകയായിരുന്നു. ഒരു മാസം മുമ്പാണ് എറമാക്കയുടെ ഇളയ സഹോദരൻ ബഷീർ തെൻറ ടാക്സി ജീപ്പ് വിറ്റത്. ഇതോടെ, തിരുവമ്പാടിയിൽ ശേഷിക്കുന്ന ഏക ടാക്സി ജീപ്പിെൻറ ഡ്രൈവറും ഉടമയുമെല്ലാം എറമാക്കയായി. ലോറി ക്ലീനറായും ടാപ്പിങ് തൊഴിലാളിയായും പ്രവർത്തിച്ച ഇദ്ദേഹം 1986ലാണ് സ്വന്തമായി ജീപ്പ് വാങ്ങി തിരുവമ്പാടിയിൽ ഓടാൻ തുടങ്ങിയത്. 90,000 രൂപയായിരുന്നു അന്ന് ജീപ്പിെൻറ വില. 28 വർഷത്തോളം ആ ജീപ്പിൽ തന്നെ ടാക്സി ഡ്രൈവറായി തൊഴിലെടുത്തു. ഒരു വർഷം മുമ്പ് വാങ്ങിയ പഴയ ജീപ്പാണ് ഇപ്പോഴുള്ളത്. ഇതിനകം നിരവധി യുവാക്കൾക്ക് ഡ്രൈവിങ് പരിശീലനം നൽകാനും കഴിഞ്ഞു. തിരുവമ്പാടിയിൽ ടാക്സി ഡ്രൈവറായി തൊഴിൽ തുടങ്ങിയ കുറെ പേർ കെ.എസ്.ആർ.ടി.സി യിലും സർക്കാർ സർവിസുകളിലും ഡ്രൈവർമാരായി. പതിറ്റാണ്ടുകൾ നീണ്ട ടാക്സി ഡ്രൈവർ ജീവിതത്തിൽ അപകടങ്ങളൊന്നുമുണ്ടായില്ലെന്നത് ദൈവാനുഗ്രഹമാണെന്ന് എറമാക്ക പറയുന്നു. ഭാര്യയും എട്ടു മക്കളുമുണ്ട് ഇദ്ദേഹത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story