Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2018 5:42 AM GMT Updated On
date_range 17 April 2018 5:42 AM GMTഅമ്മക്ക് ചികിത്സ നിഷേധിക്കപ്പെട്ടു; ബീച്ചാശുപത്രിയിൽ യുവാവിെൻറ പ്രതിഷേധം
text_fieldsbookmark_border
കോഴിക്കോട്: ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് അമ്മക്ക് ചികിത്സ നിഷേധിക്കപ്പെട്ടതിെൻറ പേരിൽ ബീച്ച് ആശുപത്രിയിൽ യുവാവിെൻറ കുത്തിയിരിപ്പ് സമരം. വെസ്റ്റ്ഹിൽ എടക്കണ്ടി കനകവല്ലിയെ (51) ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്ന പരാതിയിൽ മകൻ സുകേഷ് ആണ് ആശുപത്രിക്കുമുന്നിൽ രാവിലെ മുതൽ പ്രതിഷേധം നടത്തിയത്. എം.കെ. രാഘവൻ എം.പിയും ജില്ല കലക്ടറുമുൾപ്പടെയുള്ളവർ സ്ഥലത്തെത്തി ഇടപെട്ടതിനെ തുടർന്ന് കനകവല്ലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സമരം പിൻവലിക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയിൽ നാടകീയമായ സംഭവങ്ങൾ നടന്നത്. കാലിൽ പഴുപ്പു വന്നതിനെത്തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച കനകവല്ലിയെ ഞായറാഴ്ച മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിൽനിന്ന് പരിശോധനക്കുശേഷം ബീച്ച് ആശുപത്രിയിലേക്കുതന്നെ പറഞ്ഞുവിടുകയായിരുന്നത്രെ. എന്നാൽ, ഇവിടെയെത്തിയപ്പോൾ ഡോക്ടർമാർ സമരത്തിലാണെന്നു ചൂണ്ടിക്കാട്ടി അഡ്മിറ്റാക്കാൻ തയാറായില്ലെന്ന് സുകേഷ് പറഞ്ഞു. സമരത്തിെൻറ ആദ്യദിവസം നരിക്കുനി കൊട്ടയോട്ട്താഴത്തെ ഷംസുദ്ദീൻ ഒറ്റയാൾ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇയാൾക്കൊപ്പമാണ് ആശുപത്രിക്കുമുന്നിൽ സുകേഷ് കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാവശ്യപ്പെട്ടെന്നും എന്നാൽ, അതിനുള്ള പണം തെൻറ കൈയിലില്ലെന്നും സുകേഷ് പറഞ്ഞു. രാവിലെ ജില്ല കലക്ടർ യു.വി. ജോസ്, ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ എന്നിവർ സ്ഥലത്തെത്തി ചികിത്സ ഉറപ്പാക്കുമെന്ന് വാക്കു നൽകിയിരുന്നു. ഉച്ചക്ക് ഒന്നോടെ എം.കെ. രാഘവൻ എം.പി ആശുപത്രിയിലെത്തി ഡോക്ടർമാരുമായി ചർച്ച നടത്തുകയും കലക്ടറെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. തുടർന്നാണ് കനകവല്ലിയെ അഡ്മിറ്റ് ചെയ്തത്. സമരം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവത്തിൽ ഡോക്ടർമാർ ധാർമിക നിലപാട് സ്വീകരിക്കണമെന്നും എം.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമരം: നാലാം ദിവസവും രോഗികൾ ദുരിതത്തിൽ കോഴിക്കോട്: ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ആവശ്യത്തിന് ജീവനക്കാരില്ലാതെ സായാഹ്ന ഒ.പി തുടങ്ങുന്നതിൽ പ്രതിേഷധിച്ച് ഡോക്ടർമാർ നടത്തിയ സമരം നാലാം ദിവസവും രോഗികൾക്ക് ദുരിതമായി. ഏറെ ഗുരുതരമായ അവസ്ഥയിലുള്ള രോഗികളെ മാത്രമാണ് കിടത്തിചികിത്സിച്ചത്. നേരത്തെ അഡ്മിറ്റായ പലരെയും പൂർണമായും രോഗം മാറാതെതന്നെ ഡിസ്ചാർജ് ചെയ്തു. ഒ.പികളൊന്നും പ്രവർത്തിക്കാതെ അത്യാഹിത വിഭാഗത്തിൽ മാത്രമാണ് ചികിത്സ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story