രോഗ ബാധയിൽ വലഞ്ഞ് കർഷകർ
text_fieldsകോട്ടയം: നെല്‍കര്‍ഷകരുടെ പ്രതിസന്ധിയുടെ ആഴം കൂട്ടി നെല്‍ച്ചെടികളിൽ രോഗ ബാധ രൂക്ഷമാവുന്നു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ള പഞ്ചായത്തുകളായ ആര്‍പ്പൂക്കര, അയ്മനം പ്രദേശങ്ങളിലെ നെല്‍കര്‍ഷകരാണ് പ്രതിസന്ധിയിലായത്. ഒരു മാസം വരെ പ്രായമായ നെൽച്ചെടികളുടെ ഇലകള്‍ രോഗബാധ വന്ന് കരിഞ്ഞുണങ്ങി മഞ്ഞളിപ്പും കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ആര്‍പ്പൂക്കര, അയ്മനം ഭാഗത്തെ ഭൂരിഭാഗം പാടശേഖരങ്ങളിലും ഇതാണ് അവസ്ഥയെന്ന് കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ പുഞ്ചകൃഷിയില്‍ വന്‍ വിളവു ലഭിച്ച പാടശേഖരങ്ങളിലാണ് രോഗ ബാധ. ഇതോടൊപ്പം വിതയ്ക്കാന്‍ നിലമൊരുക്കിയ പാടശേഖരങ്ങളില്‍ ആവശ്യമായ വിത്ത് ലഭിച്ചില്ലെന്നും പരാതിയുണ്ട്. ലഭിച്ച വിത്തുകളാകട്ടെ മുളയ്ക്കാത്തതും. മുളയ്ക്കാതെ വന്നതിനാല്‍ മൂന്നുതവണവരെ വിതച്ച പാടശേഖരങ്ങളുമുണ്ട്. നിലവില്‍ നെല്‍വിത്തിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നില്ല. ഇതേത്തുടര്‍ന്ന് കടമെടുത്താണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്.
നെല്‍വിത്ത് മുളയ്ക്കാതെ വന്നതോടെ പകരം വിത്തിനായി അധികൃതരെ സമീപിച്ചെങ്കിലും ആശ്വാസകരമായ സമീപനം ഉണ്ടായില്ലെന്ന് മാത്രമല്ല വീണ്ടും വിത്തു ലഭിക്കുന്നതിന് കാലതാമസവും നേരിട്ടു. തുടര്‍ന്ന് കര്‍ഷകര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍നിന്ന് വിത്തുവാങ്ങി വിതയ്ക്കുകയായിരുന്നു. ഇത്തരത്തില്‍ വാങ്ങുന്ന വിത്തിന് ആറു കിലോക്ക് 200 രൂപ നല്‍കേണ്ടിവരും. ഇതു കര്‍ഷകര്‍ക്ക് അധിക ചെലവാണുണ്ടാക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി അടിക്കടിയുണ്ടാകുന്ന മടവീഴ്ചകളും കാലം തെറ്റി പെയ്യുന്ന മഴയും നെല്‍കൃഷിയെ പ്രതികൂലമായി ബാധിച്ചതോടെ കടുത്തസാമ്പത്തിക നഷ്ടമാണുണ്ടായത്. കര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് മുളയ്ക്കാത്ത നെല്‍വിത്തും നെല്‍ചെടികളിലെ രോഗങ്ങളും. പ്രതിസന്ധി മറികടക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.