മേല്‍ക്കൂര മാറ്റാന്‍ ഷീറ്റ് പൊളിച്ചു; മഴയില്‍ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും നശിച്ചു
text_fieldsഈരാറ്റുപേട്ട: ബ്ലോക്ക് പഞ്ചായത്തിെൻറ നിയന്ത്രണത്തിലുള്ള ഇടമറുക് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അറ്റകുറ്റപ്പണിക്കിടെ മഴപെയ്ത് നാശം. മേല്‍ക്കൂര പൊളിച്ചിട്ടതാണ് വിനയായത്. മുറികളിലെ മരുന്നുകളും മറ്റുസാമഗ്രികളും ഫര്‍ണിച്ചറുകളും അടക്കം മഴവെള്ളം വീണ് കുതിര്‍ന്നു. ഒ.പി വിഭാഗം, ഫാര്‍മസി, ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണങ്ങള്‍ സൂക്ഷിക്കുന്ന മുറി എന്നിവയുടെ മേല്‍ക്കൂരയാണ് അറ്റകുറ്റപ്പണിക്ക് പൊളിച്ചത്. കരാര്‍ നല്‍കിയാണ് പണി നടത്തിയത്. പടുതകൊണ്ട് മൂടാതെ പണി അവസാനിപ്പിച്ചു. എന്നാൽ, ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ മേഖലയില്‍ ശക്തമായ മഴപെയ്തു. രാത്രി ഏഴിനാണ് പടുതയെത്തിച്ച് മൂടാനുള്ള ശ്രമങ്ങള്‍ നടത്തിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും സഹായിച്ചു.
മുറികളിലെ പി.വി.സി സീലിങ് മഴവെള്ളം കെട്ടിനിന്ന് മുറികളിലേക്ക് തകര്‍ന്നുവീണു. മുറികള്‍ ചളിനിറഞ്ഞ അവസ്ഥയിലാണ്. ഓപണ്‍ ഷെല്ഫുകളില് സൂക്ഷിച്ച മരുന്നുകള്‍ നനഞ്ഞുകുതിര്‍ന്നു. മുറികളിലെ രണ്ട് എയര്‍കണ്ടീഷനുകളിലും മഴവെള്ളം വീണിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കുള്ള വീൽചെയറുകളും മറ്റ് ഉപകരണങ്ങളും മഴയില്‍ കുതിര്‍ന്നു. മുറിയിലെ വയറിങ്, ഇലക്ട്രിക് ഉപകരണങ്ങളിലും വെള്ളംകയറി. ഫാര്‍മസിയും ഒ.പി റൂമും നനഞ്ഞതോടെ ദിവസേന 200ലധികം രോഗികളെത്തുന്ന ഒ.പിയില്‍ മരുന്നു നല്കാനാവാത്ത സാഹചര്യമാണ്. വ്യാഴാഴ്ച രാവിലെയാണ് മറ്റ് കെട്ടിടങ്ങളിലേക്ക് മരുന്നുകളും മറ്റും നീക്കിയത്. നനഞ്ഞ മരുന്നുപാക്കറ്റുകള് മുറികളില്‍ ഫാന്‍ ഓണാക്കി ഉണക്കാന്‍ വെച്ചു. കരാറുകാരെൻറയും മെഡിക്കല്‍ ഓഫിസറുടെയും അനാസ്ഥയാണ് നാശനഷ്ടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.