ഒന്നര മണിക്കൂറിനിടെ നാലിടങ്ങളിൽ മോഷണം; നാടോടി സംഘത്തിലെ മൂന്നുപേർ പിടിയിൽ
text_fieldsകോട്ടയം: മോഷണപരമ്പര തീർത്ത് നാടോടി സ്ത്രീസംഘം, ഒന്നര മണിക്കൂറിനിടെ കവർന്നത് നാലിടങ്ങളിൽനിന്ന്. സംഘത്തിലെ മൂന്നുപേർ പിടിയിൽ. രണ്ട് സംഭവങ്ങളിലായി തമിഴ്നാട് മധുര സ്വദേശികളായ തെയ്യമ്മ (48), ഇവരുടെ മകൾ ദിവ്യ (30), മധുര സ്വദേശി ദിവ്യ (28) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പേർക്കും തമിഴ്നാട്ടിലും കേരളത്തിലും നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറഞ്ഞു. നാലു മോഷണങ്ങളും ചൊവ്വാഴ്ച രാവിലെ 11 നും 12.30നും ഇടയിലാണ് നടന്നത്. മോഷണങ്ങൾക്കെല്ലാം പിന്നിൽ ഒരു സംഘം തന്നെയാണെന്നാണ് പൊലീസ് നൽകുന്ന സൂചന. പിടിയിലായവർ ഇവരുടെ സംഘത്തിലുള്ളതാണെന്നും അറിയിച്ചു. ആദ്യ മോഷണം നടന്നത് കോട്ടയം -കുമരകം റൂട്ടിൽ സർവിസ് നടത്തുന്ന കാർത്തിക ബസിലാണ്. തെയ്യമ്മയും മകൾ ദിവ്യയും ചേർന്ന് കുമരകം സ്വദേശി അംബുജത്തിെൻറ മൂന്നര പവെൻറ മാല പൊട്ടിച്ചെടുത്തു.
മോഷണം കണ്ട കണ്ടക്ടർ ഇവരെ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് തിരുനക്കര ബസ് സ്റ്റാൻഡിൽ പയ്യപ്പാടി റൂട്ടിൽ സർവിസ് നടത്തുന്ന സോന ബസിൽനിന്ന് പയ്യപ്പാടി സ്വദേശി എൽസമ്മ മേരി ഡൊമിനിക്കിെൻറ പഴ്സിലുള്ള 2700 രൂപ മോഷണം പോയി. പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞതോടെ എൽസമ്മ മറ്റു യാത്രക്കാരോട് സംഭവത്തെക്കുറിച്ച് പറഞ്ഞു. ഇതോടെ യാത്രക്കാരെ പരിശോധിക്കാൻ ബസ് നിർത്തിയപ്പോൾ ദിവ്യ ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ ഓടിയ യാത്രക്കാർ ചേർന്ന് ഇവരെ പിടികൂടി പൊലീസിന് കൈമാറി. ഇതിനിടെയാണ് കുമാരനല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സ്വകാര്യ ബസിൽ മടങ്ങിയ ഏറ്റുമാനൂർ സ്വദേശിയായ വീട്ടമ്മയുടെ ഒന്നര പവൻ മാല കവർന്നത്. കുറവിലങ്ങാടുനിന്നും കെ.എസ്.ആർ.ടി.സി ബസിൽ നാഗമ്പടത്ത് എത്തിയ ട്രഷറി ജീവനക്കാരി അനിത തോമസിെൻറ പഴ്സ് കവർന്നതാണ് നാലാമത്തെ മോഷണം. ഇവർ പിന്നീട് പൊലീസിൽ പരാതി നൽകി. ഇതിൽ പ്രതികെള കണ്ടെത്താനായിട്ടില്ല. മറ്റ് മോഷണപ്രതികളെക്കുറിച്ചും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.