ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം
text_fieldsകോട്ടയം: ജില്ലയിൽ സർക്കാർ ഓഫിസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, െറസിഡൻഷ്യൽ മേഖലകൾ, അനുബന്ധ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെ കേന്ദ്രങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ നിരോധിച്ച് കലക്ടർ ഉത്തരവായി. ഡിസ്പോസിബിൾ പാത്രങ്ങൾ, കുടിവെള്ള കുപ്പികൾ, റാപ്പറുകൾ, പ്ലാസ്റ്റിക് പാക്കറ്റുകൾ, പ്ലാസ്റ്റിക് സഞ്ചികൾ തുടങ്ങിയവ നിരോധിച്ച് ഉത്തരവ് ഗാന്ധിജയന്തി ദിനമായ ബുധനാഴ്ച നിലവിൽവരും. നിരോധിച്ചവക്ക് പകരം തുണിയും മറ്റ് പരിസ്ഥിതി സൗഹൃദവസ്തുക്കളും ഉപയോഗിച്ചു നിർമിച്ച സാമഗ്രികൾ ഉപയോഗിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
സ്കൂളുകളിൽ കലക്ഷൻ ബിന്നുകൾ
മാലിന്യം തരംതിരിച്ച് സംസ്കരിക്കേണ്ടത് സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ സ്കൂളുകളിൽ കലക്ഷൻ ബിന്നുകൾ സ്ഥാപിക്കുന്ന ‘കലക്ടേഴ്സ് @ സ്കൂൾ’ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ സ്കൂളിൽ രാവിലെ 10ന് കലക്ടർ പി.കെ. സുധീർബാബു ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ പി. ശശിധരൻ അധ്യക്ഷത വഹിക്കും. ശുചിത്വമിഷൻ ജില്ല കോഓഡിനേറ്റർ ഫിലിപ്പ് ജോസഫ് പദ്ധതി വിശദീകരിക്കും. വൈസ് ചെയർപേഴ്സൻ എസ്. ഇന്ദിരാദേവി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ശുചിത്വമിഷൻ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ മൂന്ന് സ്കൂളുകളെയാണ് െതരഞ്ഞെടുത്തത്. പെറ്റ് ബോട്ടിൽ, ഹാര്‍ഡ് ബോട്ടില്‍സ്, പാൽ കവർ, പേപ്പര്‍ എന്നിവ സംഭരിക്കുന്ന ബിന്നുകളാണ് സ്ഥാപിക്കുന്നത്. ഇവ എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ വിദ്യാർഥികൾ വഴി ശേഖരിച്ച് അടുത്തദിവസം ഹരിതകർമ സേനക്കോ പാഴ്വസ്തു വ്യാപാരികള്‍ക്കോ കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.