Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2020 11:31 PM GMT Updated On
date_range 2 Jun 2020 11:31 PM GMTമലയാലപ്പുഴ കടവുപുഴയിൽ വള്ളിപ്പുലിയുടെ ആക്രമണത്തിൽ മൂരിക്കിടാവ് ചത്തു
text_fieldsbookmark_border
കോന്നി: മലയാലപ്പുഴ കടവുപുഴയിൽ മൂരിക്കിടാവിനെ വള്ളിപ്പുലി ആക്രമിച്ച് കൊന്നു. ചൊവ്വാഴ്ച പുലർച്ച അേഞ്ചാടെ ആയിരുന്നു സംഭവം. വനാതിർത്തിയിൽ താമസിക്കുന്ന കടവുപുഴ കിഴക്കേകര പുത്തൻവീട്ടിൽ കമലമ്മയുടെ 15 ദിവസം മാത്രം പ്രായമുള്ള മൂരിക്കിടാവാണ് ചത്തത്. പശുവിനെയും മൂരിക്കിടാവിനെയും ഒന്നിച്ചായിരുന്നു വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിരുന്നത്. പുലർച്ച അേഞ്ചാടെ പശുവും കിടാവും ബഹളം വെക്കുന്നത് കേട്ട് തൊഴുത്തിൽ ചെന്ന് നോക്കിയ വീട്ടുകാർ കണ്ടത് വള്ളിപ്പുലിയുടെ ആക്രമണത്തിന് ഇരയായി ചത്ത മൂരിക്കിടാവിനെ ആയിരുന്നു. കിടാവിൻെറ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. തുടർന്ന് വനപാലകരെ വിവരം അറിയിച്ചതിനെത്തുടർന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ബി. ഗിരിയുടെ നേതൃത്ത്വത്തിലെ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി നടപടി സ്വീകരിച്ചു. മലയോര മേഖലയുടെ ഉറക്കം കെടുത്തി വന്യമൃഗങ്ങളുടെ സാന്നിധ്യം കോന്നി: മലയോര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന വന്യമൃഗങ്ങളുടെ സാന്നിധ്യം ജനങ്ങളുെടയും അധികൃതരുെടയും ഉറക്കം കെടുത്തുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ നിരവധി സംഭവങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കോന്നിയുടെ മലയോര മേഖലയിൽ ഉണ്ടായിരിക്കുന്നത്. വനാതിർത്തിയിൽ മലയാലപ്പുഴ കടവുപുഴ കിഴക്കേക്കര പുത്തൻവീട്ടിൽ കമലമ്മയുടെ 15 ദിവസം മാത്രം പ്രായമുള്ള മൂരിക്കിടാവിനെ ചൊവ്വാഴ്ച്ച പുലർച്ച അേഞ്ചാടെ വള്ളിപ്പുലി ആക്രമിച്ച് കൊന്നതുവരെ എത്തിനിൽക്കുന്നു അവസാന സംഭവം. തുടർച്ചയായി ജനവാസമേഖലയിൽ ഉണ്ടാകുന്ന വന്യമൃഗ സാന്നിധ്യം മൂലം വനംവകുപ്പ് ഉദ്യോഗസ്ഥരും സദാ ജാഗരൂകരാണ്. കോന്നി, റാന്നി വനം ഡിവിഷനുകളിൽ പെടുന്ന സ്ഥലത്താണ് കൂടുതൽ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്. 2018 ഏപ്രിൽ എട്ടിനായിരുന്നു കോന്നി വനം ഡിവിഷനിലെ കൊക്കാത്തോട് അപ്പൂപ്പൻതോട്ടിൽ കിടങ്ങിൽ കിഴക്കേതിൽ രവി (43) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടാം തവണ 2020 മേയ് എട്ടിനാണ് തണ്ണിത്തോട് പ്ലാേൻറഷൻ കോർപറേഷൻ എസ്റ്റേറ്റ് സി ഡിവിഷനിൽ ഇടുക്കി അടിമാലി കഞ്ഞിക്കുഴി സ്വദേശി വടക്കേൽ വീട്ടിൽ ബിനീഷ് മാത്യുവിനെ (36) കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. മനുഷ്യരെ കുടാതെ നിരവധി വളർത്തുമൃഗങ്ങളെയും വന്യമൃഗങ്ങൾ ആക്രമിച്ചിരുന്നു. കല്ലേലിയിൽ പുലിയുടെ ആക്രമണത്തിൽ പശുക്കിടാവ് ചത്തതും മണ്ണീറ, പൂച്ചക്കുളം എന്നിവടങ്ങളിൽ നായെ പുലി ആക്രമിച്ച് പരിക്കേൽപിച്ചതും ഇതിൽ ചിലതുമാത്രം. കാട്ടുപന്നിയുടെ ആക്രമണത്തിൽ ജനങ്ങൾക്ക് പരിക്കേറ്റ സംഭവങ്ങളും അനവധിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ എലിമുള്ളുംപ്ലാക്കലിൽ ചെന്നായുടെ സാന്നിധ്യവും തണ്ണിത്തോട് പ്ലാൻറേഷൻ എസ്റ്റേറ്റിനുള്ളിലെ തൂക്കനാൽ ഭാഗത്ത് പുലിയുടെ സാന്നിധ്യവും നിലനിന്നിരുന്നു. കാട്ടുപന്നി, മയിൽ, പേരത്തത്ത, കുരങ്ങ് തുടങ്ങിയവും കാടുവിട്ട് നാട്ടിലിറങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story