Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2019 11:31 PM GMT Updated On
date_range 8 May 2019 11:31 PM GMTഒരാള്‍ക്കുകൂടി കുഷ്ഠരോഗം സ്ഥിരീകരിച്ചു; അശ്വമേധം സർവേ 14വരെ നീട്ടി
text_fieldsbookmark_border
കോട്ടയം: കുഷ്ഠരോഗ ലക്ഷണങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നതിന് ആരോഗ്യവകുപ്പ് നടത്തുന്ന അശ്വമേധ ം പരിപാടി 14വരെ നീട്ടി. ഏപ്രില്‍ 29 മുതല്‍ മേയ് 12വരെയാണ് ഭവനസന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സംസ്ഥാനതല ശുചീകരണ യജ്ഞം 11, 12 തീയതികളില്‍ സംഘടിപ്പിക്കുന്ന സാഹചര്യത്തിലാണ് രണ്ടും ദിവസം കൂടി നീട്ടിയത്. ബുധനാഴ്ചവരെ ജില്ലയില്‍ 3,78,461 വീടുകളിലെ 13,39,815 പേരെ പരിശോധിച്ചു. രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന 3005 പേര്‍ക്ക് തുടര്‍പരിശോധനക്ക് വിധേയരാകാന്‍ നിര്‍ദേശം നല്‍കി. ഇവര്‍ക്കായി 13ന് താലൂക്കുതലത്തില്‍ ത്വഗ്രോഗ വിദഗ്ധൻെറ നേതൃത്വത്തില്‍ പ്രത്യേക പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കും. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനക്ക് വിധേയനായ അതിരമ്പുഴ സ്വദേശിയായ 30കാരന് കഴിഞ്ഞ ദിവസം കുഷ്ഠരോഗം സ്ഥിരീകരിച്ചു. ശരീരത്തില്‍ സംശയാസ്പദമായ പാട് കണ്ടെതിനെ തുടര്‍ന്നാണ് പരിശോധനക്കെത്തിയത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. ചികിത്സയിലൂടെ രോഗം പൂര്‍ണമായും ഭേദമാകുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. ആറു മുതല്‍ 12 മാസംവരെ ചികിത്സ വേണ്ടിവരും. ആദ്യ ഡോസ് മരുന്ന് കഴിക്കുമ്പോള്‍തന്നെ 90 ശതമാനം രോഗാണുക്കളും നശിക്കുന്നതിനാല്‍ മറ്റുള്ളവരിലേക്ക് രോഗം പകരില്ല. തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, കണ്ണടക്കാന്‍ പ്രയാസം എന്നിവയാണ് രോഗത്തിൻെറ പ്രധാന ലക്ഷണങ്ങള്‍. മത്സ്യത്തൊഴിലാളി കടാശ്വാസം: 4.05 ലക്ഷം അനുവദിച്ചു കോട്ടയം: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്ന് എടുത്ത വായ്പകള്‍ക്ക് കടാശ്വാസമായി 4.05 ലക്ഷം രൂപ അനുവദിച്ചു. ആര്‍പ്പൂക്കര സര്‍വിസ് സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത മൂന്ന് പേര്‍ക്കും വൈക്കം സെന്‍ട്രല്‍ ഹൗസിങ് സഹകരണ സംഘത്തില്‍നിന്നെടുത്ത രണ്ടുപേര്‍ക്കും കുമരകം റീജനല്‍, കുമരകം, ബ്രഹ്മമംഗലം ഗ്രാമസ്വരാജ്, വെള്ളൂര്‍ സര്‍വിസ് സഹകരണ ബാങ്കുകളില്‍നിന്നും വായ്പ അനുവദിച്ച ഓരോരുത്തര്‍ക്കും വീതമാണ് കടാശ്വാസം ലഭിച്ചത്. കോട്ടയം ജില്ല സഹകരണ ബാങ്ക് മുഖേനയാണ് സംഘങ്ങള്‍ക്കും ബാങ്കുകള്‍ക്കും കടാശ്വാസ തുക ലഭ്യമാക്കുക. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ ഈട്, പ്രമാണങ്ങള്‍ എന്നിവ തുക ലഭിച്ചാലുടന്‍ തിരികെ നല്‍കണമെന്ന് ജോയൻറ് രജിസ്ട്രാര്‍ (ജനറല്‍) അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story