Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Feb 2018 5:38 AM GMT Updated On
date_range 2 Feb 2018 5:38 AM GMTചോദ്യബാങ്ക് തയാറായില്ല; എം.ജിയിൽ ബിരുദ പരീക്ഷകള്‍ നീളുന്നു
text_fieldsbookmark_border
കോട്ടയം: ചോദ്യബാങ്ക് യഥാസമയം തയാറാക്കാതെ വന്നതോടെ എം.ജി സര്‍വകലാശാലയിൽ ബിരുദപരീക്ഷകള്‍ നീളുന്നത് വിദ്യാർഥികൾക്ക് തിരിച്ചടിയായി. കഴിഞ്ഞ നവംബര്‍, ഡിസംബര്‍ മാസങ്ങളിൽ പൂര്‍ത്തിയാകേണ്ട ഒന്നാം വര്‍ഷ ബി.എ, ബി.എസ്‌സി, ബി.കോം പരീക്ഷകളാണ് അധികൃതരുടെ അനാസ്ഥമൂലം അവതാളത്തിലായത്. ചോദ്യബാങ്ക് തയാറാക്കാത്തതാണ് പരീക്ഷകൾ നീട്ടിവെക്കാൻ കാരണമെന്ന് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെ.പി.ടി.എ) എം.ജി സര്‍വകലാശാല റീജനല്‍ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ചോദ്യബാങ്ക് സമയമെടുത്ത് തയാറാക്കി അടുത്തവർഷം മുതൽ അതിെൻറ അടിസ്ഥാനത്തിൽ പരീക്ഷകൾ നടത്തണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളി ഇത്തവണ തന്നെ ചോദ്യബാങ്കിെൻറ അടിസ്ഥാനത്തിൽ പരീക്ഷ നടത്താനാണ് സിൻഡിക്കേറ്റ് തീരുമാനിച്ചത്. എന്നാൽ, ഇതിനായി മുന്നൊരുക്കം നടത്തുന്നതിൽ അധികൃതർ വീഴ്ച വരുത്തി. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ ആദ്യ സെമസ്റ്റര്‍ പരീക്ഷക്ക് ഫീസും അപേക്ഷയും ഓണ്‍ലൈനായി സമര്‍പ്പിക്കാനാണ് നിര്‍ദേശം. എന്നാല്‍, ഓണ്‍ലൈന്‍ സംവിധാനം തകരാറിലായതോടെ നവംബറില്‍ ആരംഭിക്കേണ്ട പരീക്ഷ അനിശ്ചിതത്വത്തിലായി. ഓണ്‍ലൈന്‍ വിഭാഗത്തിലെയും പരീക്ഷഭവനിലെയും ജീവനക്കാർ തമ്മിലെ തര്‍ക്കങ്ങളും ഓണ്‍ലൈന്‍ തകരാർ പരിഹരിക്കുന്നതിന് തടസ്സമായെന്നും ആക്ഷേപമുണ്ട്. ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാറും ചോദ്യബാങ്ക് തയാറാകാത്തതും കണക്കിലെടുത്ത് ബിരുദപരീക്ഷകള്‍ ജനുവരിയിലേക്ക് മാറ്റി. ജനുവരി 23ന് ആരംഭിച്ച പരീക്ഷയില്‍ രണ്ടെണ്ണം പൂര്‍ത്തിയായശേഷം വീണ്ടും മുടങ്ങി. ഫെബ്രുവരി അഞ്ചിന് നടത്താന്‍ ആദ്യം നിശ്ചയിച്ചെങ്കിലും ഇപ്പോള്‍ 19ലേക്ക് മാറ്റാനാണ് തീരുമാനം. ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടക്കുന്നതിനിടെ രണ്ടാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിക്കണമെന്ന അനൗദ്യോഗിക നിര്‍ദേശവും സര്‍വകലാശാല അധ്യാപകര്‍ക്ക് നല്‍കിയിട്ടുണ്ട്. പരീക്ഷകൾ വൈകിയതുമൂലം വേനൽ അവധിയിലും ക്ലാസുകൾ നടത്തേണ്ട സ്ഥിതിയാണ്. പരീക്ഷ കൃത്യസമയത്ത് നടക്കാത്തതുമൂലം ഫലവും അനന്തമായി നീളാനാണ് സാധ്യത. ഇത് വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തെ പ്രതികൂലമായി ബാധിക്കും. ചോദ്യബാങ്ക് എന്ന് തയാറാകുമെന്നതിന് സര്‍വകലാശാല കൃത്യമായ മറുപടി നല്‍കുന്നില്ല. പി.ജി പരീക്ഷകള്‍ക്ക് ഓണ്‍ലൈനായി ചോദ്യപേപ്പര്‍ അയച്ചുകൊടുക്കുന്ന സംവിധാനവും കുറ്റമറ്റതല്ല. ഇത് ചോദ്യപേപ്പറുകള്‍ ചോരാൻ ഇടയാക്കും. നേരത്തേ കര്‍ശന സുരക്ഷയോടെയാണ് ഓരോ കോളജുകളിലും സര്‍വകലാശാല ചോദ്യപേപ്പറുകൾ എത്തിച്ചിരുന്നത്. വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നത്. പരീക്ഷ സമ്പ്രദായങ്ങളിലെ അപാകതകള്‍ സംബന്ധിച്ച് വൈസ് ചാന്‍സലര്‍ കൃത്യമായ മറുപടി നല്‍കാറില്ലെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. കെ.പി.സി.ടി.എ എം.ജി റീജനല്‍ കമ്മിറ്റി സെക്രട്ടറി ഡോ. കെ.എ. ബെന്നി, ജില്ല പ്രസിഡൻറ് പ്രഫ. റോണി ജോര്‍ജ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story