പാൽകുളമേട് കീഴടക്കി ആൻഫിയും മേഴ്സിയും
text_fieldsകൊച്ചി: ഇന്ത്യയിലെ തന്നെ ഏറ്റവും അപകടം പിടിച്ച ഓഫ് റോഡുകളിൽ ഒന്നായ പാൽകുളമേട് കീ ഴടക്കി രണ്ട് വനിതകൾ. കളമശ്ശേരിക്കാരിയായ ആൻഫി മരിയ ബേബിയും എറണാകുളം സ്വദേശി മേഴ്സി ജോർജുമാണ് ബുള്ളറ്റിൽ പാൽകുളമേട് യാത്ര വിജയകരമായി പൂർത്തിയാക്കിയത്. ഇരുപതുകാരിയായ ആൻഫിയും നാൽപത്തിയാറുകാരിയായ മേഴ്സിയും പാൽകുളമേടിലേക്ക് യാത്ര തിരിച്ചപ്പോൾ പിന്തിരിപ്പിക്കാൻ സുഹൃത്തുക്കളും റൈഡർമാരും ശ്രമിച്ചെങ്കിലും ഇവർ പതറിയില്ല. ഓഫ്റോഡ് റൈഡ് ധാരാളം നടത്തിയിട്ടുണ്ടെങ്കിലും പാൽകുളമേട് ഒരനുഭവം തന്നെയായിരുന്നുവെന്ന് ആൻഫി പറയുന്നു. കൊടുംകാട്ടിനുള്ളിലൂടെയായിരുന്നു യാത്ര. ഏഴ് മണിക്കൂറോളം കാട്ടിനുള്ളിൽ തന്നെയായിരുന്നു. ആനകളുടെ താഴ്വാരം എന്നറിയപ്പെടുന്ന മേഖലയാണിത്. ഉരുളൻ കല്ലുകൾ ഉള്ള ഇടുങ്ങിയ പാതകളാണ്. കൂടുതലും ഹെയർ പിൻ വളവുകൾ. താഴെ ചെങ്കുത്തായ കൊക്ക. ഇതിനിടയിലൂടെയാണ് ബുള്ളറ്റിൽ റൈഡ് നടത്തിയത്.
വൈകീട്ട് അഞ്ചരക്കാണ് പാൽകുളമേടിൽനിന്ന് തിരിച്ചിറങ്ങിയത്. 14 കി.മീറ്ററോളം ഓഫ് റോഡ് ഫസ്റ്റ് ഗിയറിൽ തന്നെയാണ് പോയത്. ബ്രേക്ക് ചെയ്താൽ സ്കിഡ് ചെയ്ത് താഴേക്ക് പോകുന്ന അവസ്ഥയായിരുന്നുവെന്ന് ആൻഫി പറഞ്ഞു. ആനയെ കണ്ടാൽ ലൈറ്റ് ഓഫ് ചെയ്ത് കാട്ടിലേക്ക് ഓടിക്കയറണം എന്നായിരുന്നു ഫോറസ്റ്റുകാർ പറഞ്ഞിരുന്നത്. വഴുക്കലും ഉരുളൻ കല്ലുകളും നിറഞ്ഞ ഹെയർപിന്നുകൾ ബുള്ളറ്റിൽ ഓടിച്ചു കയറ്റുക ഏറെ ശ്രമകരമായിരുന്നു എന്ന് ആൻഫി പറഞ്ഞു. പതിനെട്ടാം വയസ്സിൽ ഏഴായിരം കി.മീറ്റർ താണ്ടി ബുള്ളറ്റിൽ ഹിമാലയൻ യാത്ര നടത്തി മടങ്ങിയെത്തിയ ആൻഫി മരിയ ബേബിക്ക് പാൽകുളമേട് ഒരു വ്യത്യസ്ത അനുഭവം തന്നെയായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 3125 അടി ഉയരമുള്ള പാൽകുളമേട് ഇടുക്കി ജില്ലയിലാണ്. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണിത്. ഓഫ് റോഡ് റൈഡ് ഇഷ്ടപ്പെടുന്നവർ പാൽകുളമേട് തെരഞ്ഞെടുക്കാറുണ്ടെങ്കിലും ദൗത്യം പൂർത്തിയാക്കുന്നവർ അപൂർവമാണ്. കുന്നിൻ മുകളിലെ ശുദ്ധജല തടാകമാണ് പാൽകുളമേട് എന്ന പേര് ലഭിക്കാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.