ആലുവ നഗരസഭ ബസ് സ്റ്റാൻഡ്: നാശത്തിെൻറ പടുകുഴിയിൽ
text_fieldsആലുവ: നഗരസഭയുടെ സ്വകാര്യബസ് സ്റ്റാൻഡ് നാശത്തിെൻറ പടുകുഴിയിൽ. വർഷങ്ങൾക്കു മുമ്പ് നിർമിച്ച സ്റ്റാൻഡ് കം ഷോപ്പിങ് കെട്ടിടം പരിപാലിക്കാതെ നാശോന്മുഖമായിട്ട് കാലങ്ങളായി. സ്റ്റാൻഡിൽ നിറയെ കുഴികളാണ്. ഇത് ബസുകൾക്കും യാത്രക്കാർക്കും ഒരുപോലെ ദുരിതമായി. ഒരു കാലത്ത് വലുപ്പവും സൗകര്യവും ആകർഷണീയത കൊണ്ടും ജില്ലയിൽതന്നെ മികച്ചതായിരുന്നു ഈ സ്റ്റാൻഡ്. സ്റ്റാൻഡ് ബഹിഷ്കരിക്കുമെന്ന് ബസുടമകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രവേശനകവാടം ഉൾപ്പെടെ കുറെഭാഗം പല ഘട്ടങ്ങളിലായി ടൈൽ വിരിച്ചു. എന്നാൽ, ഇപ്പോഴും നല്ലൊരു ശതമാനം ഭാഗവും കുഴിയാണ്. യാത്രക്കാരുടെ നടുവൊടിക്കുന്നവയാണ് പലതും.
മാത്രമല്ല, പതുക്കെ എടുത്തില്ലെങ്കിൽ ബസുകളുടെ ആക്സിലും രണ്ടായി പിരിയും. മറ്റ് സ്പെയർ പാർട്ടുകളുടെ സ്ഥിതിയും ഇതുതന്നെ. യാത്രക്കാർ കയറിനിൽക്കുന്ന ടെർമിനലിെൻറ അവസ്ഥ ഏറെ ദയനീയമാണ്. കെട്ടിടത്തിെൻറ ഷീറ്റ് മേഞ്ഞ ഭാഗം പാടെ നശിച്ചു. കേസരകൾ തുരുമ്പെടുത്തു. മഴ പെയ്താൽ വെള്ളം മുഴുവൻ ടെർമിനലിലുണ്ടാകും. യാത്രക്കാർക്ക് കയറിനിൽക്കാൻ സൗകര്യമുണ്ടായിരുന്ന ഭാഗത്തെല്ലാം ചെറിയ കടകൾ നിർമിച്ച് നൽകി നഗരസഭ വരുമാനം ഉണ്ടാക്കുകയാണ്. ടെർമിനലിന് രാജീവ് ഗാന്ധി മെമ്മോറിയൽ ടെർമിനൽ എന്നാണ് നാമകരണം ചെയ്തത്. പേര് രേഖപ്പെടുത്തി സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിച്ചിട്ട് മാസങ്ങളായി. ചെറിയ തുക കണ്ടെത്തിയാൽ ശരിയാക്കാവുന്ന തകരാർപോലും പരിഹരിക്കാൻ നഗരസഭക്ക് താൽപര്യമില്ല. സംസ്ഥാനത്തിന് അഭിമാനമായ കൊച്ചി മെട്രോ ആരംഭിക്കുന്നത് ബസ് സ്റ്റാൻഡിനോട് ചേർന്നാണ്. എന്നാൽ, കൊച്ചി മെട്രോയെക്കൂടി നാണംകെടുത്തുന്ന അവസ്ഥയിലാണ് ആലുവയിലെ സ്വകാര്യ ബസ് സ്റ്റാൻഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.