കൊതുകുവലയിൽ കൊച്ചി
text_fieldsകൊച്ചി: നഗരവാസികളുടെ ഉറക്കംകെടുത്തി കൊതുകുപട പെരുകുന്നു. പ്രതിരോധ നടപടി ഉൗർജിതമാക്കിയിട്ടുണ്ടെങ്കിലും രോഗവാഹികളായ കൊതുകുകളുടെ സാന്ദ്രത പലഭാഗത്തും ഏറുകയാണ്. ഡിസംബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ അന്തരീക്ഷ ഊ ഷ്മാവിലുണ്ടായ വ്യതിയാനം പ്രജനനത്തിന് അനുകൂലമായതാണ് കൊതുക് സാന്ദ്രത കൂടാൻ കാരണം. നഗരസഭ പ്രദേശത്ത് ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിെൻറ നേതൃത്വത്തിലാണ് നിയന്ത്രണ പ്രവർത്തനങ്ങൾ. വീടുകളുടെയും കടകളുടെയും പരിസരങ്ങളിൽ കൊതുക് മുട്ടയിട്ട് പെരുകാൻ സാധ്യതയുള്ള വെള്ളക്കെട്ടുകൾ പൂർണമായും ഒഴിവാക്കണമെന്നും വേനൽമഴ ലഭിച്ച പ്രദേശങ്ങളിൽ ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ജില്ല മെഡിക്കൽ ഒാഫിസർ അറിയിച്ചു.
വെക്ടർ കൺട്രോൾ യൂനിറ്റ് വാത്തുരുത്തി, സെൻറ് ജോൺ ബാപ്റ്റിസ്റ്റ് ചർച്ച് റോഡ്, കോന്തുരുത്തി ബാവ റോഡ്, ഹനുമാൻ ടെമ്പിൾ റോഡ്, ശ്രേയസ് റോഡ്, ബിനീഷ് റോഡ്, മങ്കഴ റോഡ്, അശോക റോഡ് തുടങ്ങിയ 60 സ്ഥലങ്ങളില്‍ ഈഡിസ് കൊതുകുകളുടെ സാന്ദ്രത സർവേ നടത്തിയിരുന്നു.
നഗരസഭ പരിധിയിൽ 62ാം ഡിവിഷനിലെ എറണാകുളം സൗത്തില്‍ ജസ്റ്റിസ് കോശി അവന്യൂ റോഡ്, 29ാം ഡിവിഷനിലെ വെല്ലിങ്ടണ്‍ ഐലൻഡ്, കെ.പി.കെ മേനോന്‍ റോഡ് എന്നിവിടങ്ങളില്‍ ഈഡിസ് ലാർവയുടെ സാന്ദ്രത യഥാക്രമം പത്തും 15മാണെന്ന് കണ്ടെത്തി. ഈഡിസ് ലാർവയുടെ സാന്ദ്രത 10ന് മുകളിലായാൽ ഡെങ്കിപ്പനി സാധ്യത കണക്കിലെടുത്ത് ലാർവകളെ നശിപ്പിക്കാൻ മരുന്ന് പ്രയോഗം നടത്തി. മന്തുരോഗം പരത്തുന്ന ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത നഗരസഭ പ്രദേശത്ത് 115 ആണ്. 50ന് മുകളിൽ സാന്ദ്രത വരുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു. മുമ്പ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളില്‍ 37 വീടുകളിൽ സ്‌പ്രേയിങ് നടത്തി. ഗാന്ധിനഗറിൽ ഹോമിയോ ആശുപത്രിക്ക് സമീപം മലമ്പനി പരത്തുന്ന അനോഫിലിസ് കൊതുകുകളുടെ ലാർവയുടെ സാന്നിധ്യവും കണ്ടെത്തി. നഗരസഭക്ക് പുറത്ത് ആവോലി ഗ്രാമപഞ്ചായത്തിലെ ആനിക്കാട് പ്രദേശത്ത് ജപ്പാൻജ്വരം പരത്തുന്ന കൊതുകുകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.