Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 11:32 PM GMT Updated On
date_range 17 Oct 2019 11:32 PM GMTവധഭീഷണി: ഷെയ്ൻ നിഗമിെൻറ ആരോപണങ്ങൾ നിഷേധിച്ച് നിർമാതാവ്
text_fieldsbookmark_border
വധഭീഷണി: ഷെയ്ൻ നിഗമിൻെറ ആരോപണങ്ങൾ നിഷേധിച്ച് നിർമാതാവ് കൊച്ചി: സിനിമതാരം ഷെയ്ൻ നിഗമിൻെറ ആരോപണങ്ങൾ നിഷേധിച്ച് നിർമാതാവ് ജോബി ജോര്‍ജ്. ഷെയ്‌നിനെതിരെ വധഭീഷണി മുഴക്കിയിട്ടില്ലെന്നും നിർമാതാവായ തന്നെ യുവനടൻ വഞ്ചിച്ചെന്നും ജോബി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. താന്‍ നിര്‍മിക്കുന്ന 'വെയില്‍' സിനിമയില്‍ പ്രതിഫലം പറ്റിയശേഷം അഭിനയിക്കാത്തത് ചോദ്യംചെയ്യുകയാണുണ്ടായതെന്നും നടൻ കാരണം വന്‍ സാമ്പത്തികബാധ്യത ഉണ്ടായെന്നും ജോബി ജോർജ് പറഞ്ഞു. തനിക്കെതിരെ നിർമാതാവ് വധഭീഷണി മുഴക്കിയതായി നടന്‍ ഷെയ്ൻ നിഗം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ആരോപിച്ചത്. 30 ലക്ഷം രൂപയാണ് ഷെയ്ൻ ചോദിച്ച പ്രതിഫലം. എന്നാൽ, ചിത്രീകരണം തുടങ്ങിയപ്പോള്‍ 40 ലക്ഷം വേണമെന്നായി. പറ്റില്ലെന്ന് താൻ പറഞ്ഞു. ഭീഷണിപ്പെടുത്തുകയല്ല, നിർമാതാവ് എന്ന നിലയിൽ തൻെറ അവസ്ഥ പറയുകയായിരുന്നു. ആദ്യഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ അണിയറപ്രവര്‍ത്തകരെ അറിയിക്കാതെ ഷെയിന്‍ മറ്റൊരു സിനിമയില്‍ അഭിനയിച്ചു. ഇതിനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക് പരാതി നല്‍കി. രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിച്ചശേഷം രൂപമാറ്റം വരുത്താതെ 'വെയിലി'ല്‍ അഭിനയിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നിബന്ധന അംഗീകരിച്ച ഷെയ്ന്‍ മുടി മുറിച്ച് ഭാവം മാറ്റി. മുടി വെട്ടിയത് ഉറക്കത്തില്‍ അറിഞ്ഞില്ലെന്നാണ് ഷെയ്ന്‍ പറയുന്നത്. സ്വന്തം മുടി വെട്ടുന്നതുപോലും അറിയാതിരിക്കാൻ താരം ഏതവസ്ഥയിലായിരുന്നു?. സിനിമയുമായി സഹകരിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താൻ പറഞ്ഞു. വായ്പയെടുത്താണ് സിനിമക്ക് പണം മുടക്കിയത്. 4.82 കോടി ഇതിനകം ചെലവായി. 30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നടൻ സഹകരിച്ചില്ല. നടൻ സഹകരിച്ചാൽ 10 ദിവസംകൊണ്ട് ചിത്രം പൂർത്തിയാക്കാമെന്നും നിർമാതാവ് പറഞ്ഞു. സംവിധായകന്‍ ശരത് മേനോന്‍, ചിത്രത്തിൻെറ ആദ്യനിര്‍മാതാവ് സന്ദീപ് എന്നിവരും ജോബിക്കൊപ്പമുണ്ടായിരുന്നു. ഇതിനിടെ, അഭിനേതാക്കളുടെ സംഘനയായ 'അമ്മ' വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. നിർമാതാക്കളുടെ സംഘടനയായ ഫെഫ്കയുമായി ചേർന്ന് ഇരുവരെയും വിളിപ്പിച്ച് ഒത്തുതീർപ്പാക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story