Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2018 5:05 AM IST Updated On
date_range 23 Dec 2018 5:05 AM ISTപെന്‍ഷൻ: ഉത്തരവ് നഗരസഭ മറച്ചുവെച്ചുവെന്ന് പ്രതിപക്ഷം, പരിശോധിക്കുമെന്ന് മേയർ
text_fieldsbookmark_border
- കുടിവെള്ളക്കരവുമായി ബന്ധപ്പെട്ട കുടിശ്ശിക 76 കോടിയോളം, വീണ്ടും പൊതുടാപ്പുകളുടെ എണ്ണമെടുക്കും കൊച്ചി: വാര്‍ധക്യകാല പെന്‍ഷന്‍, വിധവ പെന്‍ഷന്‍ എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് നഗരസഭ മറച്ചുവെച്ചുവെന്ന് കൊച്ചി കോർപറേഷൻ പ്രതിപക്ഷ ആരോപണം. സര്‍ക്കാര്‍ ഉത്തരവിലെ തീയതി മറച്ചുെവച്ച് ഭരണപക്ഷം കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. സര്‍ക്കാര്‍ ഉത്തരവ് വേഗത്തില്‍ നടപ്പാക്കാതെ നഗരസഭ നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും മേഖല ഓഫിസുകളില്‍ പെന്‍ഷന്‍ പുതുക്കാനുള്ള സൗകര്യം ഒരുക്കണമായിരുന്നുവെന്നും പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. പല സർക്കാർ ഉത്തരവുകളും വൈകിയാണ് കോർപറേഷന് ലഭിക്കുന്നതെന്നും പെൻഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പരിശോധിച്ച് അടുത്ത കൗൺസിലിൽ മറുപടി നൽകാമെന്ന് മേയർ പറഞ്ഞു. നിരവധി അനര്‍ഹർ പെന്‍ഷന്‍ കൈപ്പറ്റുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണി പറഞ്ഞു. മരിച്ചുപോയവരുടെ പേരിൽപോലും പെൻഷൻ എത്തുന്നുണ്ട്. തെൻറ വാര്‍ഡില്‍ 50ല്‍ അധികം ആളുകള്‍ക്ക് ഇത്തരത്തില്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധുക്കളുടെ കൈകളിലേക്കാണ് ഇത്തരത്തിൽ പെൻഷൻ തുക എത്തുന്നതെന്നും ഉടൻ നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരത്തിലെ കുടിവെള്ള പൈപ്പുകളുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്ക് സൂക്ഷിക്കണമെന്ന് കൗൺസിലിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. കുടിവെള്ളക്കരവുമായി ബന്ധപ്പെട്ട് വൻ കുടിശ്ശികയാണ് നഗരസഭക്കുള്ളത്. 15 വര്‍ഷം മുമ്പ് എട്ടുകോടിയായിരുന്ന കുടിശ്ശിക ഇന്ന് 76 കോടിയോളമാണ്. ഇത് ഇനിയും വർധിക്കാതിരിക്കാൻ നടപടിയെടുക്കണം. ജല അതോറിറ്റിയുടെ നിസ്സഹകരണമാണ് പ്രശ്നമെന്ന് മേയർ വ്യക്തമാക്കി. രാജഗിരി കോളജുമായി ചേര്‍ന്ന് പൈപ്പുകളുടെ കണക്കെടുത്തിരുന്നു. എന്നാല്‍, പലതവണ ബന്ധപ്പെട്ടിട്ടും സംയുക്ത പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറായിട്ടില്ല. വിഷയത്തിൽ ഉടൻ നടപടിയുണ്ടാകുമെന്നും മേയർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story