Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2018 5:04 AM IST Updated On
date_range 11 Dec 2018 5:04 AM ISTകേരളീയ കലയുടെ വാതായനങ്ങൾ തുറന്ന്്് ഒന്നാംടെർമിനൽ
text_fieldsbookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഒന്നാം ടെർമിനൽ യാത്രക്കാർക്കായി തുറക്കുന്നത് കേരളീയ പാരമ്പര്യകലയുടെ മനോഹര കാഴ്ചകളിലേക്ക്. യാത്രക്കാരെ ആകർഷിക്കുംവിധമാണ് രൂപകൽപന. എട്ടുകെട്ടിെൻറ എടുപ്പുകളും നീളൻ വരാന്തകളും ചാരുെബഞ്ചുകളും തനതായി പുനരാവിഷ്കരിച്ചിട്ടുണ്ട്. കേരളീയ വാസ്തുശൈലിയിലേക്കും കലകളിലേക്കും തുറക്കുന്ന കവാടമായി മാറുകയാണ് ഇവിടം. എട്ടുകെട്ടിെൻറ ശൈലിയിൽ നവീകരിച്ച് അകത്ത് പരമ്പരാഗത ദൃശ്യരൂപങ്ങൾക്ക് പുനർജന്മം നൽകി. വിമാനമിറങ്ങി വന്നെത്തുന്നവരെ സ്വാഗതം ചെയ്യുന്നത് മലയാളിയുടെ ഓണദൃശ്യത്തിെൻറ ചിത്രമതിലാണ്. കടന്നുവരുന്നവരുടെ മനസ്സിലേക്ക് വെളിച്ചംപരത്തി ഇടനാഴിയുടെ ഇരുവശത്തും അറുപതോളം ചെരാതുകൾ ഒളിമിന്നുന്നു. യാത്രക്കാർ സുരക്ഷപരിശോധനക്ക് കാത്തിരിക്കുന്ന രണ്ടാംനിലയിൽ അവിസ്മരണീയമാണ് കലാങ്കണം. എട്ടുകെട്ടിെൻറ മുറ്റം തനിമയോടെ ഇവിടെ കാണാം. അനുബന്ധിച്ച് നിർമിച്ച പാരമ്പര്യ വിധിപ്രകാരമുള്ള കൂത്തമ്പലം, ഗൃഹാങ്കണം, ആൽത്തറ എന്നിവയെല്ലാം ഗ്രാമീണ അന്തരീക്ഷത്തിൽനിന്ന് പറിച്ചു നട്ടതുപോലെ. പാരമ്പര്യത്തനിമയാർന്ന മേൽക്കൂരകൾ, മേച്ചിലുകൾ, ചുവരുകൾ, കൊത്തുപണികൾ, മണിച്ചിത്രത്താഴ് തുടങ്ങിയവ കാണാം. കൂത്ത്, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, തെയ്യം, ഓട്ടൻതുള്ളൽ, കൃഷ്ണനാട്ടം, കഥകളി, മോഹിനിയാട്ടം തുടങ്ങിയ നിശ്ചല കലാരൂപങ്ങൾ ആകർഷകമാണ്. കൂത്തമ്പലത്തിൽ ദുര്യോധനവധം ആട്ടക്കഥയിലെ ഏറ്റവും പ്രധാന സന്ദർഭമാണ് തീർത്തത്. കേരളീയ ചുവർചിത്രകലയുടെ മാതൃകയും ഇവിടെയൊരുക്കി. എട്ടുകെട്ടിെൻറ ചുവരിൽ പുരാണ കഥാസന്ദർഭങ്ങളെ ഉപജീവിച്ച് 16 ചുവർചിത്രങ്ങൾ ആലേഖനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച നവീകരിച്ച ഒന്നാംടെർമിനൽ തുറക്കുന്നതോടെ മധ്യകേരളത്തിന് അഭിമാനിക്കാവുന്ന ഒരു പാരിതോഷികംകൂടി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story