Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2018 5:32 AM GMT Updated On
date_range 13 Feb 2018 5:32 AM GMTഅമ്മയുടെ ധൈര്യം നടിയാക്കി; മലയാളിയുടെ സ്നേഹം എന്നെ വളർത്തി
text_fieldsbookmark_border
കൊച്ചി: താൻ അഭിനയിച്ച സിനിമകളിലെ രംഗങ്ങൾ മുന്നിൽ കറുപ്പും വെളുപ്പും നിറങ്ങളിൽ തെളിഞ്ഞപ്പോൾ ശാരദയുടെ മുഖത്തും ഭാവങ്ങൾ മിന്നിമാഞ്ഞു. ഒാർമകൾ നനച്ച കണ്ണുകൾ ഇടക്കിടെ തുടച്ചു. ആറുപതിറ്റാണ്ട് നീണ്ട അഭിനയജീവിതത്തിെൻറ വഴികളെക്കുറിച്ചായി പിന്നീട് സംസാരം. 'തുലാഭാര'ത്തിലെ വിജയയുടെ കണ്ണീരും 'മിന്നാമിനുങ്ങിെൻറ നുറുങ്ങുവെട്ട'ത്തിലെ സരസ്വതി ടീച്ചറുടെ വാത്സല്യവും 'രാപ്പകലി'ലെ സരസ്വതിയമ്മയുടെ സ്നേഹവും നിറഞ്ഞ വാക്കുകൾ. കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രം (സി.എം.എഫ്.ആർ.െഎ) വനിത സെൽ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സംഗമത്തിലാണ് മലയാളത്തിെൻറ ദുഃഖപുത്രി മനസ്സ് തുറന്നത്. ആന്ധ്രയിലെ തെനാലി ഗ്രാമത്തിൽ യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചത്. മകളെ കലാകാരിയാക്കണമെന്നത് അമ്മയുടെ വാശിയായിരുന്നു. അതിെൻറ കാരണം ഇപ്പോഴും അറിയില്ല. അമ്മ നൽകിയ ആത്മവിശ്വാസവും പ്രോത്സാഹനവും വലുതായിരുന്നു. അമ്മയുടെ ധൈര്യവും സ്വപ്നങ്ങളുമാണ് ഇവിടെവരെ എത്തിച്ചത്. 'തുലാഭാര'ത്തിലെ അഭിനയത്തിന് രാഷ്ട്രപതിയിൽനിന്ന് ഉർവശി അവാർഡ് ഏറ്റുവാങ്ങുേമ്പാൾ അമ്മ മുൻനിരയിലിരുന്ന് കരയുകയായിരുന്നു. തെൻറ കണ്ണുകളും നിറയുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ടാണെന്ന് പറഞ്ഞ് അമ്മ ആശ്വസിപ്പിച്ചു. സൗന്ദര്യമില്ലെന്ന് പറഞ്ഞ് തെലുങ്ക് സിനിമാലോകം ഒഴിവാക്കിയ തന്നെ കുഞ്ചാക്കോയാണ് മലയാളത്തിലേക്ക് ക്ഷണിച്ചത്. മലയാളം ഒരു വാക്കുപോലും അറിയില്ലായിരുന്നു. സത്യനും നസീറും ഉമറും മധുവുമെല്ലാം നൽകിയ ധൈര്യമാണ് ഇവിടെ നിൽക്കാൻ പ്രേരിപ്പിച്ചത്. മലയാളികളുടെ സ്നേഹം തന്നെ വളർത്തി വലുതാക്കി. സരസ്വതി ശാരദയായി. ഒരിക്കൽ തള്ളിപ്പറഞ്ഞ തെലുങ്ക് സിനിമ പിന്നീട് നിരവധി തവണ തന്നെ നായികയാക്കി. അംഗീകാരങ്ങൾ തന്ന് ആദരിച്ചു. നല്ലൊരു നടിയായിട്ടുണ്ടെങ്കിൽ തെൻറ മാത്രം നേട്ടമല്ല. അതിന് പിന്നിൽ ഒരുപാടുപേരുടെ അധ്വാനമുണ്ട്. രാഷ്ട്രീയത്തിലെത്തിയതും ലോക്സഭ അംഗമായതും അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയം തനിക്ക് പറ്റിയ ഇടമായി തോന്നിയിട്ടില്ല. പുതിയ കാലത്ത് സ്ത്രീയുടെ പ്രശ്നങ്ങൾ സമൂഹം കാണാതെ പോകരുത്. സത്രീകളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാർഥ സത്രീശാക്തീകരണമെന്നും ശാരദ പറഞ്ഞു. സി.എം.എഫ്.ആർ.െഎ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ, വനിത സെൽ ചെയർപേഴ്സൻ ഡോ. സോമി കുര്യാക്കോസ്, ഡോ. പി. ജയശങ്കർ എന്നിവരും സംസാരിച്ചു. ഒാർമകളുടെ തുലാഭാരം... കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രത്തിലെ വിമൻ സെൽ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ സംഗമത്തിനെത്തിയ നടി ശാരദ താൻ സത്യെനാപ്പം നായികയായി അഭിനയിച്ച ചിത്രത്തിലെ രംഗങ്ങൾ മോണിറ്ററിൽ കണ്ട് വികാരധീനയായപ്പോൾ ചിത്രം: ദിലീപ് പുരയ്ക്കൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story