കാക്കടവ് പുഴ വറ്റുന്നു
text_fieldsചെറുവത്തൂർ: കാലാവസ്ഥയിലെ വ്യതിയാനവും അനിയന്ത്രിതമായ ജലചൂഷണവും അശാസ്ത്രീയമാ യ തടയണനിർമാണവും കാക്കടവ് പുഴയിലെ ജലനിരപ്പ് ദിവസേന കുറക്കുന്നു. പുഴയുടെ പലഭാഗവും വറ്റിത്തുടങ്ങി. വർധിച്ച മത്സ്യസമ്പത്തും കനത്ത നീരൊഴുക്കുമുണ്ടായ ഒരു പുഴക്കാണ് ഈ ദുർഗതി. നിരവധി പ്രദേശങ്ങളിലെ നൂറുകണക്കിന് ആളുകളുടെ ആശ്രയകേന്ദ്രം കൂടിയാണ് കാക്കടവ് പുഴ.നിലവിൽ താൽക്കാലിക തടയണ നിർമിച്ച് ജലം കെട്ടിനിർത്തി ആമത്തലയിലെ കുടിവെള്ളപദ്ധതിവഴി വെള്ളം കൂറ്റൻ ജലസംഭരണിയിലേക്ക് പമ്പ് ചെയ്യുകയാണ്. ഈ വെള്ളം പെരിങ്ങോം സി.ആർ.പി.എഫ് ക്യാമ്പ്, ഏഴിമല നേവൽ അക്കാദമി എന്നിവിടങ്ങളിലേക്ക് വിതരണം ചെയ്യുന്നു. പ്രതിദിനം ദശലക്ഷം ലിറ്ററോളം വെള്ളമാണ് ഇവിടെനിന്ന് എടുക്കുന്നത്.
ഇതാണ് വെള്ളം കുറയാൻ മറ്റൊരു കാരണം. കൂടാതെ, അശാസ്ത്രീയമായ മണലൂറ്റും പുഴയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി തുടരുന്നുമുണ്ട്. മണലെടുപ്പ് തടയാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നുമില്ല. പ്ലാസ്റ്റിക് ചാക്ക്, മണൽ, മണ്ണ്, കല്ല് എന്നിവ ഉപയോഗിച്ചുള്ള താൽക്കാലിക തടയണയാണ് ഓരോ വർഷവും ഇവിടെ നിർമിക്കുന്നത്. എന്നാൽ, ജൂണിലെ ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഇവ കുത്തിയൊലിച്ചുപോകാറാണ് പതിവ്. ഇതുമൂലം ലക്ഷക്കണക്കിന് രൂപയാണ് സർക്കാറിന് ഓരോവർഷവും നഷ്ടമുണ്ടാക്കുന്നത്. സ്ഥിരം തടയണ വേണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. കാക്കടവ് പുഴ സംരക്ഷിക്കാനും പുഴയിലെ നീരൊഴുക്ക് സാധാരണ നിലയിലാക്കാനുമുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് ഇവിടത്തുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.