തെരഞ്ഞെടുപ്പ് ചൂടിൽ വിയർത്ത് പടക്കവിപണി
text_fieldsപയ്യന്നൂർ: തെരഞ്ഞെടുപ്പ് ചൂടിൽ വിഷുപ്പടക്കവിപണി വിയർക്കുന്നു. ജനപ്രിയ ഇനങ്ങൾ ലഭിക്കാത്തതും പടക്കം വാങ്ങാൻ കൂടുതൽ പേരെത്താത്തതുമാണ് കോടികളുടെ വ്യാപാരം നടക്കുന്ന വിപണിക്ക് തിരിച്ചടിയായത്. കേരളത്തിലേതിനെക്കാൾ തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പാണ് വിപണിമാന്ദ്യത്തിന് കൂടുതൽ കാരണമായതെന്ന് വർഷങ്ങളായി ഈ മേഖലയിലെ വ്യാപാരിയായ പയ്യന്നൂർ തെക്കെ ബസാറിൽ പടക്കക്കട നടത്തുന്ന പി. തമ്പാൻ ‘മാധ്യമ’ത്തോടു പറഞ്ഞു. തമിഴ്നാട്ടിൽ യുവാക്കൾ തെരഞ്ഞെടുപ്പു പ്രചാരണത്തിലേർപ്പെട്ടതിനാൽ തൊഴിലാളികളെ കിട്ടാനില്ല. അതിനാൽ പല കമ്പനികളിലും ഉൽപാദനം നിലച്ചതാണ് തിരിച്ചടിയായത്. കമ്പനി നൽകുന്നതിനെക്കാൾ കൂലി രാഷ്ട്രീയ പാർട്ടികൾ നൽകുന്നു.
പല തൊഴിലാളികളും രാഷ്ട്രീയ പാർട്ടി പ്രവർത്തകരായതും കമ്പനികൾക്ക് വിനയായി. അത്യാധുനിക ഇനങ്ങളായ സ്കൈഷോട്ട് തുടങ്ങിയവ നിർമിക്കണമെങ്കിൽ വിദഗ്ധ തൊഴിലാളികൾ വേണം. ഇവർ അവധിയെടുത്ത് തെരഞ്ഞെടുപ്പു പ്രചാരണത്തിലായതിനാൽ ഇവയുടെ നിർമാണം നിലച്ചു. പൊട്ടുന്ന സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് പൊട്ടാത്ത ഇനങ്ങളാണ് വർഷങ്ങളായി വിപണി കൈയടക്കിവരുന്നത്. ഓരോ വർഷവും ഏതെങ്കിലുമൊരു പുതിയ ഇനം വരുന്നതും പതിവാണ്. പുതിയ ഇനങ്ങൾ വന്നില്ലെന്നു മാത്രമല്ല, മുൻവർഷങ്ങളിൽ വിപണി കീഴടക്കിയ ജനപ്രിയ ഇനങ്ങളായ പലതും ഇതുവരെ വിപണിയിലെത്തിയിട്ടില്ല. മാസങ്ങൾക്കു മുമ്പ് പണമടച്ച് കാത്തിരുന്നിട്ടും സാധനങ്ങളെത്താത്ത സ്ഥിതിയാണ്. കേരള, തമിഴ്നാട് തെരഞ്ഞെടുപ്പ് പ്രമാണിച്ച് വാഹനപരിശോധന കർശനമാക്കിയതും പടക്കവരവിനെ ബാധിച്ചതായി പറയുന്നു.
മാത്രമല്ല, പടക്കത്തിന് തമിഴ്നാട്ടിൽ ഇക്കുറി ഏഴുമുതൽ 15 ശതമാനം വരെ വില വർധിച്ചതായും വ്യാപാരികൾ പറയുന്നു. ഇതും വിപണിയെ ബാധിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പു ചൂടും കച്ചവടത്തിന് തിരിച്ചടിയായി. വിപണിയിലെ പ്രധാന ഗുണഭോക്താക്കൾ സർക്കാർ ഉദ്യോഗസ്ഥരാണ്. ഇവർ തെരഞ്ഞെടുപ്പു ചുമതലയിലായതും കച്ചവടത്തെ സാരമായി ബാധിക്കുന്നു. വിഷുവിനു മുമ്പുള്ള ഒരാഴ്ച വൻ ആൾക്കൂട്ടംകൊണ്ട് സമൃദ്ധമാകാറുള്ള കടകൾ ഇപ്പോൾ മിക്കസമയങ്ങളിലും ആളൊഴിഞ്ഞനിലയിലാണ്. അവധിക്കാലത്ത് കടകളിൽ സെയിൽസ്മാന്മാരായെത്തുന്ന നല്ലൊരു ശതമാനവും വിദ്യാർഥികളാണ്. ഇവരുടെ വരുമാനമാർഗം കൂടിയാണ് ഇല്ലാതാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.