Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:46 AM GMT Updated On
date_range 24 July 2017 8:46 AM GMTശ്രീകണ്ഠപുരത്തെ 'ടേക്ക് എ ബ്രേക്' ഇപ്പോൾ വിശ്രമത്തിലാണ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: ഒരുവർഷം മുമ്പ് ബസ്സ്റ്റാൻഡിന് സമീപം 42 ലക്ഷം മുടക്കി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം നോക്കുകുത്തിയായി. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് 'ടേക്ക് എ ബ്രേക്' എന്നകേന്ദ്രം ശ്രീകണ്ഠപുരത്ത് സ്ഥാപിച്ചത്. നിർമാണത്തിൽ വൻ അഴിമതിയും ക്രമക്കേടും നടന്നതായുള്ള ആക്ഷേപങ്ങൾ വ്യാപകമായിരുന്നു. കെട്ടിടം നിർമിച്ച് ഒരു വർഷത്തിനകം മേൽക്കൂരയിൽ വിള്ളൽ സംഭവിച്ച് ചോർന്നൊലിക്കാനും തുടങ്ങി. എ.ടി.എം, കോഫി ഹൗസ്, വിശ്രമമുറി, ശൗചാലയം എന്നിവയടക്കം ഉൾപ്പെടുന്നതാണ് 'ടേക്ക് എ ബ്രേക്' എന്നാണ് നിർമാണഘട്ടത്തിൽ അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, സ്ഥാപിച്ച് ഒരുവർഷം കഴിഞ്ഞിട്ടും നാമമാത്രമായൊരു മൂത്രപ്പുരമാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. മദ്യപരുടെയും കഞ്ചാവ് വിൽപനക്കാരുടെയും താവളമായി കെട്ടിടം മാറിയതോടെ സ്ത്രീകൾക്ക് ഇവിടത്തെ മൂത്രപ്പുര ഉപയോഗിക്കാൻ പറ്റാതായി. പ്രതിമാസം 18,000 രൂപ നിരക്കിൽ അഞ്ചു വർഷത്തേക്ക് കരാറുണ്ടാക്കി 'ടേക്ക് എ ബ്രേക്' സ്വകാര്യവ്യക്തിക്ക് നടത്തിപ്പിന് നൽകിയിരിക്കുകയാണ്. കരാറുകാരെൻറ നേതൃത്വത്തിൽ വിശ്രമകേന്ദ്രത്തിെൻറ പുറത്തുള്ള പി.ഡബ്ല്യൂ.ഡി ഭൂമിയിൽനിന്ന് വാഹന പാർക്കിങിന് പിരിവ് നടത്തിയത് ഏറെ വിവാദമായിരുന്നു. തുടർന്ന് നഗരസഭ ഇടപെട്ടാണ് പിരിവ് നിർത്തിച്ചത്. സംസ്ഥാന, -ദേശീയ പാതയോരങ്ങളിൽ വാഹനയാത്രികർക്കും മറ്റും വിശ്രമിക്കാൻവേണ്ടിയാണ് ടൂറിസംവകുപ്പ് ഇത്തരം വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. എന്നാൽ, ശ്രീകണ്ഠപുരത്തെ വിശ്രമകേന്ദ്രം അനാഥമായ സ്ഥിതിയിലായിട്ടും ഡി.ടി.പി.സി മൗനംനടിക്കുകയാണ്. വൻ തുക മുടക്കി പണിത വിശ്രമകേന്ദ്രം ചോർന്നൊലിക്കുകയും നിർമാണത്തിലെ ക്രമക്കേട് പുറത്താവുകയും ചെയ്തതോടെ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story