Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2017 9:47 AM GMT Updated On
date_range 8 Aug 2017 9:47 AM GMTമുഗു ബാങ്കിനെതിരെ 11 പരാതികൾ കൂടി; വായ്പ വിതരണം നിർത്തിവെച്ചു
text_fieldsbookmark_border
കാസർകോട്: മുഗു സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ 11 പേർകൂടി മുഖ്യമന്ത്രിക്ക് പരാതിയയച്ചു. ഇതോടെ പരാതിക്കാരുടെ എണ്ണം 41 ആയി. വായ്പയെടുത്ത തുക തിരിച്ചടച്ചിട്ടും ഇരട്ടിയിലേറെ കുടിശ്ശികയുള്ളതായി കാണിച്ച് ബാങ്ക് അധികൃതർ നടപടിയാരംഭിച്ച സാഹചര്യത്തിലാണ് പരാതികളുയർന്നത്. കഴിഞ്ഞയാഴ്ച 30പേർ പരാതി നൽകിയിരുന്നു. പാടലടുക്കയിലെ പാസ്കൽ ഡിസൂസയുടെ മകൾ ലില്ലി ഡിസൂസ, പാടലടുക്ക മൊയ്തുവിെൻറ ഭാര്യ ആസ്യുമ്മ, മകൻ ബഷീർ, മകൾ റംല, പെരിയഡുക്കയിലെ ഫെഡറിക്കിെൻറ മക്കളായ അലക്സ് ക്രാസ്റ്റ, അരുൺ ഡിസൂസ, വാസന്തി ഡിസൂസ, പാടലടുക്കയിലെ അബ്ദുറഹ്മാെൻറ ഭാര്യ ഖദീജ,മകൾ അനീസ, മകൻ സാദിഖലി, ഉരുളിത്തടുക്കയിലെ അബ്ദുല്ലയുടെ ഭാര്യ അയിഷ എന്നിവരാണ് പരാതിയയച്ചത്. ബാങ്കിൽ നിന്ന് 2007--2015 കാലയളവിൽ വായ്പയെടുത്തവരാണ് ഇവർ. വായ്പാ തുക തവണകളായി തിരിച്ചടച്ചിട്ടും കുടിശ്ശിക അടച്ചുതീർക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസയക്കുകയും ജപ്തിഭീഷണി ഉയർത്തുകയും ചെയ്യുന്നതായി ഇവർ പരാതിയിൽ പറയുന്നു. പരാതിക്കാരിലൊരാളായ അനീസ രണ്ടുതവണയായി വായ്പയെടുത്ത 90,000 രൂപ തിരിച്ചടച്ചശേഷം ബാങ്ക് മുഖേന തവണ വ്യവസ്ഥയിൽ രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിയിരുന്നു. ഇൗയിനത്തിൽ 86,000 രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് ഇവർക്ക് നോട്ടീസ് അയച്ചത്. വായ്പയായി ഫ്രിഡ്ജ് വാങ്ങിയ സാദിഖലിക്കും 86,000 രൂപ കുടിശ്ശികയുള്ളതായി കാണിച്ചാണ് നോട്ടീസ് ലഭിച്ചത്. തിരിച്ചടക്കുന്ന തുകക്ക് രസീത് നൽകുന്ന പതിവില്ലെന്നും ബാങ്ക് തുടങ്ങിയ കാലം മുതൽ ഇതേവരെയുള്ള വായ്പ ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പരാതിക്കാർ ആവശ്യപ്പെടുന്നു. പരാതികളുയർന്നതിനെ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുഗുവിലെ ബാങ്കിെൻറ ഹെഡ് ഒാഫിസിലും രണ്ട് ശാഖകളിലും വായ്പ വിതരണം നിർത്തിവെച്ചിരിക്കുകയാണ്. കാർഷിക വായ്പകൾ വിതരണം ചെയ്യേണ്ട സമയത്ത് വായ്പ വിതരണം നിർത്തിവെച്ചത് അംഗങ്ങളിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 2500ഒാളം അംഗങ്ങളാണ് ബാങ്കിനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story