Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2017 9:32 AM GMT Updated On
date_range 5 Aug 2017 9:32 AM GMTവ്യാജരേഖ ചമച്ച് സ്വത്തു തട്ടിയെടുക്കൽ: പയ്യന്നൂർ സി.ഐ തിങ്കളാഴ്ച ഹൈകോടതിയിൽ ഹാജരായി റിപ്പോർട്ട് നൽകും
text_fieldsbookmark_border
പയ്യന്നൂർ: തളിപ്പറമ്പിലെ പരേതനായ റിട്ട. സഹകരണ െഡപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണെൻറ സ്വത്ത് വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി തട്ടിയെടുത്ത കേസിെൻറ റിപ്പോർട്ട് നൽകാൻ, കേസന്വേഷണത്തിെൻറ ചുമതലയുള്ള പയ്യന്നൂർ സി.ഐ എം.പി. ആസാദ് തിങ്കളാഴ്ച ഹൈകോടതിയിൽ നേരിട്ട് ഹാജരാവും. കേസിലെ പ്രധാന പ്രതികളായ അഡ്വ. കെ.വി. ഷൈലജയും ഭർത്താവ് കൃഷ്ണകുമാറും ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ഹരജി നൽകിയതിനെ തുടർന്ന് കോടതി, അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്നാണ് സി.ഐ തിങ്കളാഴ്ച കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകുന്നത്. കോടതിയുടെ തീരുമാനമറിഞ്ഞതിനുശേഷം മാത്രമേ പ്രതികളെ അറസ്റ്റ് ചെയ്യുകയുള്ളൂ. പ്രതികൾ ഇപ്പോഴും ഒളിവിലാണ്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെത്തിയെന്ന വിവരത്തെ തുടർന്ന് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കേസിലെ പ്രധാന പ്രതിയും ഷൈലജയുടെ സഹോദരിയുമായ കോറോം കിഴക്കേ വണ്ണാടിൽ ജാനകിയെ (71) കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ, പയ്യന്നൂർ സി.ഐ എം.പി. ആസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വ്യാജരേഖ ചമക്കുന്നതിന് നേതൃത്വം നൽകിയ കേസിലെ മറ്റു പ്രതികളായ കെ.വി. ഷൈലജ, ഷൈലജയുടെ ഭർത്താവ് കൃഷ്ണകുമാർ എന്നിവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെയാണ് ഇവർ മുൻകൂർ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടക്കുന്ന വിവരമറിഞ്ഞ ഉടൻ ഒളിവിൽ പോയ ഇവരെ കണ്ടെത്താൻ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 1980ൽ ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്ന വ്യാജരേഖയുണ്ടാക്കി അദ്ദേഹത്തിെൻറ സ്വത്തുക്കൾ തട്ടിയെടുത്തുവെന്നതിന് വ്യക്തമായ തെളിവുകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ജാനകിയെ അറസ്റ്റ് ചെയ്തത്. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് വില്ലേജ് ഓഫിസറെയും തഹസിൽദാറെയും തെറ്റിദ്ധരിപ്പിച്ച് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് നേടിയാണ് ബാലകൃഷ്ണെൻറ കോടികളുടെ സ്വത്ത് തട്ടിയെടുത്തത്. പരിയാരം അമ്മാനപ്പാറയിൽ ബാലകൃഷ്ണന് അവകാശപ്പെട്ട ആറ് ഏക്കർ സ്ഥലം തട്ടിയെടുക്കുകയും പിന്നീടത് ഷൈലജക്ക് കൈമാറുകയും ചെയ്തു. ബാലകൃഷ്ണെൻറ ബാങ്ക് അക്കൗണ്ടിൽനിന്ന് 66,000 രൂപ പിൻവലിക്കുകയും ചെയ്തു. ഇതിനുപുറമെ വ്യാജരേഖകൾ ചമച്ച് ബാലകൃഷ്ണെൻറ പെൻഷൻ തുക മാസംതോറും വാങ്ങി. പ്രതിമാസം 10,800 രൂപ തോതിൽ പന്ത്രണ്ടര ലക്ഷത്തോളം രൂപയാണ് ഈ രീതിയിൽ വാങ്ങിയത്. ഈ തുക ജാനകി ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് ഷൈലജയാണ് വാങ്ങിയതെന്ന് ജാനകി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ സമയത്തുതന്നെ ശ്രീധരൻ നായരുടെ ഭാര്യയാണെന്ന് കാണിച്ച് വിധവ പെൻഷനും വാങ്ങുന്നുണ്ട്. തിരുവനന്തപുരത്ത് ബാലകൃഷ്ണൻ താമസിച്ച വീട് വിൽപന നടത്തിയതാണ് പ്രതികളുടെ പേരിലുള്ള മറ്റൊരു കുറ്റം. വ്യാജരേഖ ചമച്ചതിന് പിന്നിൽ സഹോദരി ഷൈലജയും ഭർത്താവ് കൃഷ്ണകുമാറുമാണെന്ന് ജാനകി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖകളിൽ ഒപ്പുവാങ്ങുകയായിരുന്നുവത്രെ ഇവർ. നേരത്തെ പൊലീസ് ചോദ്യം ചെയ്തപ്പോൾ ബാലകൃഷ്ണനെ വിവാഹം ചെയ്തുവെന്ന് പറഞ്ഞ ജാനകി ഇപ്പോൾ ഈ മൊഴി മാറ്റി. മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാട്ടിയപ്പോൾ നേരത്തെ ഷൈലജയും കൃഷ്ണ കുമാറും പഠിപ്പിച്ചതനുസരിച്ചാണ് അങ്ങനെ പറഞ്ഞതെന്നായിരുന്നു ജാനകിയുടെ പ്രതികരണം. സ്വത്തു തട്ടിയെടുത്തതിനു പുറമെ ബാലകൃഷ്ണെൻറ ദുരൂഹമരണം സംബന്ധിച്ചും അന്വേഷണം തുടരുകയാണ്. തിരുവനന്തപുരത്തുനിന്ന് നാട്ടിലേക്ക് ബാലകൃഷ്ണനെയും കൂട്ടി വരുമ്പോൾ കൊടുങ്ങല്ലൂരിൽ വെച്ചാണ് മരിക്കുന്നത്. ഇതേക്കുറിച്ച് കൊടുങ്ങല്ലൂർ പൊലീസുമായി സഹകരിച്ചാണ് പയ്യന്നൂർ പൊലീസ് അന്വേഷിക്കുന്നത്. കേസിൽ പൊലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചുവരുകയാണ്. പരിയാരം അമ്മാനപ്പാറയിലെ ആറ് ഏക്കർ സ്ഥലം ഷൈലജയുടെ പേരിൽ ജാനകി ദാനമായി രജിസ്റ്റർ ചെയ്ത ആധാരത്തിെൻറ പകർപ്പ് വെള്ളിയാഴ്ച തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫിസിൽനിന്ന് പൊലീസിന് ലഭിച്ചു. ഈ സ്ഥലത്ത് നിന്ന് ചെങ്കല്ലുകൊത്തിയെടുക്കാൻ രണ്ടര ലക്ഷം രൂപക്ക് ഉണ്ടാക്കിയ കരാറിെൻറ വിവരവും തളിപ്പറമ്പിലെ സ്ഥലത്തുനിന്ന് മരം മുറിക്കുന്നതിന് വനംവകുപ്പിൽ നിന്ന് നൽകിയ അനുമതിപത്രത്തിെൻറ പകർപ്പും ശനിയാഴ്ച ലഭിക്കും. പരിയാരം വില്ലേജ് ഓഫിസിലും വെള്ളിയാഴ്ച പൊലീസ് പരിശോധന നടത്തി. അതിനിടെ പ്രതികൾക്ക് സഹായം ചെയ്തുകൊടുത്തതായി സംശയിക്കുന്ന നാലു പേരോട് ഹാജരാവാൻ ഡിവൈ.എസ്.പി ആവശ്യപ്പെട്ടു. കോഴിക്കോട്ടെ ഇൻഷുറൻസ് കമ്പനി ജീവനക്കാരൻ, പയ്യന്നൂരിലെ യുവതി, കൃഷ്ണകുമാറിെൻറ സുഹൃത്ത്, മകളുടെ സഹപാഠി എന്നിവരെയാണ് വിളിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story