Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2017 9:35 AM GMT Updated On
date_range 3 Aug 2017 9:35 AM GMTവ്യാജരേഖ ചമച്ച് സ്വത്തുതട്ടൽ: കുടുക്കിയത് തളിപ്പറമ്പിലെ മരംമുറി
text_fieldsbookmark_border
പയ്യന്നൂർ: വ്യാജരേഖ ചമച്ച് കോടികളുടെ സ്വത്ത് തട്ടിയെടുത്തെന്ന കേസിൽ അഭിഭാഷകയും ഭർത്താവും കുടുങ്ങാനിടയായത് പ്രതികളുടെ അത്യാർത്തി. ദുരൂഹസാഹചര്യത്തിൽ മരിച്ച റിട്ട. സഹകരണ ഡെപ്യൂട്ടി രജിസ്ട്രാർ ബാലകൃഷ്ണെൻറ പിതാവ് ഡോ. കുഞ്ഞമ്പു സർജെൻറ തളിപ്പറമ്പിലുള്ള സ്ഥലത്തുനിന്ന് മരം മുറിച്ചുകടത്തിയതാണ് തട്ടിപ്പ് നാട്ടുകാരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. മരം മുറിച്ചു കടത്തുന്നത് നാട്ടുകാർ തടഞ്ഞപ്പോൾ ബാലകൃഷ്ണെൻറ ഭാര്യയുടെ സഹോദരി എന്ന പേരിൽ അഭിഭാഷകയായ ശൈലജ തട്ടിക്കയറിയത് സംശയത്തിനിടയാക്കി. നാട്ടുകാരുടെ അറിവിൽ ബാലകൃഷ്ണൻ വിവാഹം കഴിച്ചിട്ടില്ലായിരുന്നു. പാവപ്പെട്ട രോഗികൾക്ക് സൗജന്യ ചികിത്സയും യാത്രക്കൂലി വരെയും നൽകാറുണ്ടായിരുന്ന കുഞ്ഞമ്പു ഡോക്ടർ നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. ഈ വൈകാരിക ബന്ധമാണ് ഏറെ സവിശേഷതയുള്ള തട്ടിപ്പ് പരമ്പരയുടെ ചുരുളഴിച്ചത്. അന്വേഷണമാവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഇതിന് മുമ്പുതന്നെ വിവരാവകാശ പ്രവർത്തകൻ പത്മൻ കോഴൂർ ആവശ്യമായ രേഖകൾ സമ്പാദിച്ചിരുന്നു. ഭർത്താവിെൻറ വസ്തുവിൽ പ്രവേശിക്കുന്നത് ഭർതൃസഹോദരൻ രമേശനും നാട്ടുകാരും തടസ്സപ്പെടുത്തുന്നുവെന്നുകാണിച്ച് ജില്ല പൊലീസ് സൂപ്രണ്ടിന് ജാനകിയെക്കൊണ്ട് പരാതി കൊടുപ്പിച്ചതും പ്രതികൾക്ക് വിനയായി. അന്വേഷണത്തിെൻറ ഭാഗമായി ജാനകിയും സഹോദരി അഡ്വ. ശൈലജയും തളിപ്പറമ്പ് ഡിവൈ.എസ്.പി ഓഫിസിലെത്തിയപ്പോൾ ബാലകൃഷ്ണൻ ഭർത്താവാണെന്ന വാദത്തിൽ തന്നെ ആയിരുന്നു. ആക്ഷൻ കമ്മിറ്റി നൽകിയ പരാതി ഇവരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ, തെൻറ പേര് പത്രത്തിൽ വന്നാൽ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു ശൈലജ. ജാനകിയുടെ പരാതി അന്വേഷിച്ചപ്പോൾ പൊലീസിന് പ്രാരംഭ ഘട്ടത്തിൽ തന്നെ അസ്വാഭാവികത തോന്നി. ആക്ഷൻ കമ്മിറ്റിയുടെ വിവരാവകാശ രേഖകൾ കൂടിയായപ്പോൾ സംശയം ബലപ്പെട്ടു. ബാലകൃഷ്ണെൻറ പെൻഷൻ ജാനകി വാങ്ങുന്നത് വ്യാജരേഖ ചമച്ചാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ തട്ടിപ്പിെൻറ ആഴം ചെറുതല്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. തിരുവനന്തപുരത്തെ സ്വത്ത് വിറ്റ പ്രതികൾ അവിടെയും ചോദ്യം ചെയ്ത നാട്ടുകാരോട് തട്ടിക്കയറി. ആശുപത്രി അധികൃതരുടെ എതിർപ്പ് മറികടന്നാണ് അസുഖബാധിതനായ ബാലകൃഷ്ണനുമായി ആംബുലൻസിൽ നാട്ടിലേക്ക് തിരിച്ചതും വഴിമധ്യേ മരിച്ചതും. ഇതിനു ശേഷമാണ് ക്ഷേത്ര മാനേജറെ തെറ്റിദ്ധരിപ്പിച്ച് ബാലകൃഷ്ണെൻറയും ജാനകിയുടെയും ഒറിജിനൽ വിവാഹ സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. തുടർന്ന് പരിയാരത്തെ ആറ് ഏക്കർ വസ്തുവും തിരുവനന്തപുരത്തെ വീടും വിറ്റു. ബാങ്കിൽ നിന്നും പണം പിൻവലിക്കുകയും ചെയ്തു. ഇതിനിടയിൽ തന്നെ ബാലകൃഷ്ണെൻറ പെൻഷൻ ജാനകിയുടെ പേരിലാക്കുകയും ചെയ്തു. തിരുവനന്തപുരത്തുനിന്ന് ബാലകൃഷ്ണനെ നാട്ടിലെത്തിച്ച് വസ്തുക്കൾ രജിസ്റ്റർ ചെയ്യിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹത്തിെൻറ മരണവും തുടർന്നുള്ള രേഖ ചമക്കലും നടന്നത്. ഡോക്ടറുടെ സ്വത്തുക്കൾ ഭാഗം വെക്കുന്നതിനെതിരെ ബാലകൃഷ്ണെൻറ സഹോദരൻ രമേശൻ പയ്യന്നൂർ കോടതിയിൽ കേസ് കൊടുക്കുന്നതിനാണ് രേഖകൾ അഡ്വ. ശൈലജയെ ഏൽപിച്ചത്. സ്വത്തുക്കൾ സംബന്ധിച്ച വിവരം ലഭിച്ചതോടെ കൂടുതൽ മുദ്രപത്രങ്ങളിൽ രമേശെൻറ ഒപ്പുകൾ വാങ്ങിയ ശേഷം ഇയാളെ തന്ത്രപൂർവം ഭീഷണിപ്പെടുത്തി പയ്യന്നൂരിലേക്ക് വരാതാക്കുകയായിരുന്നു. ഒപ്പിട്ട മുദ്രപത്രം ഉപയോഗിച്ചാണ് വനംവകുപ്പിൽനിന്ന് അനുമതിയും വാങ്ങി മരം വിൽപന നടത്തിയത്. അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖ പാർട്ടിയുടെ ഓഫിസിന് മരം നൽകിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. തായിനേരിയിൽ നിന്നുള്ള ഒരു നഗരസഭാംഗം ഇവരെ ബന്ധപ്പെട്ട സർക്കാർ ഓഫിസിൽ പരിചയപ്പെടുത്തിയ വിവരവും പൊലീസിന് ലഭിച്ചു. മറ്റ് സ്വത്തുക്കൾ തട്ടിയെടുത്ത ശേഷം തളിപ്പറമ്പിലെ സ്വത്ത് കൈവശപ്പെടുത്താൻ ശ്രമിച്ചില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ തട്ടിപ്പ് ഇത്ര എളുപ്പത്തിൽ കണ്ടുപിടിക്കപ്പെടുമായിരുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story