വരുന്നൂ... ജില്ലക്ക് രണ്ട് അതിവേഗ പ്രത്യേക കോടതികൾ
text_fieldsതൊടുപുഴ: കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുകയും കേസുകളടക്കം കെട്ടിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജില്ലയിൽ രണ്ട് പോക്സോ അതിവേഗ പ്രത്യേക കോടതികൾ സ്ഥാപിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായണ് സംസ്ഥാനമൊട്ടാകെ അതിവേഗ കോടതികൾ സ്ഥാപിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ രണ്ടെണ്ണത്തിന് അനുമതി നിൽകിയിരിക്കുന്നത്. 2014 ജനുവരി മുതൽ 2019 ഒക്ടോബർ വരെ ജില്ലയിൽ 570 പോക്സോ കേസുകളാണ് തീർപ്പ് കൽപിക്കാതെ കോടതിയിൽ കെട്ടിക്കിടക്കുന്നതായാണ് വിവരം. 2019ൽ 93 പോക്സോ കേസുകൾ ജില്ലയിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. ജില്ലയിൽ മുട്ടത്ത് ഇപ്പോൾ അതിവേഗ പോക്സോ കോടതി ഒരെണ്ണം പ്രവർത്തിക്കുന്നുണ്ടെങ്കിലും കേസുകളുടെ വർധനമൂലം തീർപ്പ് വൈകുന്ന സാഹചര്യം വെല്ലുവിളി സൃഷ്ടിക്കുകയിരുന്നു.
കുട്ടികൾക്കെതിരെ ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അതിക്രമങ്ങളിൽ കൂടുതലും ലൈംഗിക പീഡനങ്ങളാണ്. ശാരീരികവും മാനസികവുമായ പീഡനങ്ങളും കുറവല്ല. ഭൂരിഭാഗം കേസുകളിലും ബന്ധുക്കളോ അയൽവാസികളോ ആണ് പ്രതിപ്പട്ടികയിൽ. കേസിൽ പ്രതികളെ അറസ്റ്റ് ചെയ്താലും ഇവർ മാസങ്ങൾക്കുള്ളിൽ ജാമ്യത്തിലിറങ്ങും. ഇരകളാക്കപ്പെടുന്ന കുട്ടികളാകട്ടെ ഇവരെ ഭയന്ന് ചിൽഡ്രൻസ് ഹോമുകളിലും മറ്റും കഴിയുന്ന സാഹചര്യമാണ്. അതിവേഗ കോടതികൾ വരുന്നതോടെ കെട്ടിക്കിടക്കുന്ന കേസുകളിലടക്കം ഉടൻ തീർപ്പുണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ചാകും കോടതികളെന്നാണ് സൂചന. കുട്ടികൾക്കുനേരെയുള്ള അതിക്രമങ്ങൾ പ്രേത്യകിച്ച് ലൈംഗിക അതിക്രമങ്ങളിൽനിന്ന് സംരക്ഷണം നൽകുന്നതിനുള്ള പോക്സോ നിയമം 2012ൽ നിലവിൽ വന്നു. ഇതേ തുടർന്നാണ് പ്രാദേശികമായി കൂടുതൽ ജാഗ്രത പാലിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സമിതികൾ രൂപവത്കരിക്കാൻ സർക്കാർ നിർദേശം നൽകിയത്.
എന്നാൽ, നിയമം നിലവിൽവന്ന് ഏഴുവർഷം കഴിഞ്ഞെങ്കിലും അതിക്രമങ്ങളിൽനിന്ന് കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനുള്ള പ്രാദേശിക സമിതികൾ രൂപവത്കരിക്കുന്നതിനും അതിെൻറ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനും വീഴ്ച സംഭവിക്കുന്നുണ്ട്. ജില്ലയിലെ തദ്ദേശ സ്ഥാപങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ സമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടി കൈക്കൊണ്ടിട്ടുണ്ടെന്നും കോടതികൾക്കൂടി വരുന്നതോടെ 2014 മുതൽ കെട്ടിക്കിടക്കുന്ന കേസുകൾക്ക് വേഗത്തിൽ തീർപ്പുണ്ടാകുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ ജോസഫ് അഗസ്റ്റിൻ പറഞ്ഞു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് ജില്ലയിൽ വിപുലമായ ബോധവത്കരണ പരിപാടികൾ ജനമൈത്രി പൊലീസ്, ചൈൽഡ് ലൈൻ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യെപ്പടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.