പന്നിക്കൂട്ടം സ്വൈരജീവിതം കുത്തിമറിക്കുന്നു
text_fieldsമാങ്കുളം: വനത്തിെൻറ ഏഴയലത്തല്ലാത്ത മേഖലകളിൽപോലും കാട്ടുപന്നിശല്യം. വനമേഖലയ ിൽനിന്ന് മാറി നാട്ടിലെ കുട്ടിവനങ്ങളിൽ അഭയം തേടിയ പന്നിക്കൂട്ടം ജീവനും സ്വത്തിനും അനുദിനം ഭീഷണിയായി മാറുന്നു. മാങ്കുളം ടൗണിനോട് ചേർന്ന് വൈദ്യുതി വകുപ്പ് ഏറ്റെടുത്ത ഭൂമിയിലാണ് കാട്ടുപന്നികളുടെ വിളയാട്ടം. കാട്ടുപന്നിയെപ്പറ്റി പറഞ്ഞുമാത്രം കേട്ടിട്ടുള്ളവർക്ക് ഇപ്പോൾ ഇവ ഏറെ പരിചിതമാണ്. സന്ധ്യമയങ്ങിയാൽ പന്നികൾ ഒറ്റക്കും കൂട്ടമായും തീറ്റതേടി ഇറങ്ങും. കണ്ണിൽ കണ്ടതും മുന്നിൽപെടുന്നതുമെല്ലാം കുത്തിമറിച്ചാണ് പോക്ക്. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, കുരുമുളക് തുടങ്ങിയ വിളകളും റബർ തൈകളുമെല്ലാം നിമിഷങ്ങൾക്കകം കുത്തിയെറിയും.
പതിനായിരങ്ങൾ മുടക്കി ചെയ്യുന്ന കൃഷിയൊക്കെ പന്നികൾക്ക് ഒരു രാത്രിവേണ്ട നാമാവശേഷമാക്കാൻ. മാങ്കുളം ടൗൺ മേഖലയിൽ അഞ്ചുവർഷം മുമ്പ് വഴി തെറ്റിയോടിയ കാട്ടുപന്നി വലിയ വാർത്തയായിരുന്നു. എന്നാലിപ്പോൾ ടൗൺ പ്രദേശത്ത് പന്നികൾ ദിനേനയെത്തുന്നു. ഒരു മൂട് മുളകുപോലും വളർത്താൻ അനുവദിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കുലച്ച വാഴകളും കിഴങ്ങുപിടിക്കാൻ തുടങ്ങും മുമ്പുതന്നെ കപ്പയും ചേമ്പും ഒക്കെ ഇവ നശിപ്പിക്കും. പന്നിയെ ഓടിക്കാൻ പല കർഷകരും കൃഷിയിടത്തിനു ചുറ്റും രണ്ടാ മൂന്നോ അടി പൊക്കത്തിൽ ടിൻ ഷീറ്റ്, വല ഉപയോഗിച്ച് മറ എന്നിവ ഉണ്ടാക്കിയിട്ടുണ്ട്. ഇവയിൽ വന്ന് തട്ടുമ്പോഴുണ്ടാകുന്ന ശബ്ദം കേട്ട് ഇവ വഴിമാറി ഓടുമെന്നതാണ് നേട്ടം. എന്നാൽ, ഇത്തരം വേലി സ്ഥാപിക്കുന്നത് വൻ സാമ്പത്തിക ബാധ്യതയാണ്.
1972ലെ വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ മൂന്നിൽ പെട്ടതാണ് പന്നികൾ. ഇവയെ ഉപദ്രവിക്കുന്നതും കൊല്ലുന്നതുമൊക്കെ ജാമ്യംലഭിക്കാത്ത കുറ്റമാണ്. കൊന്നാൽ രണ്ടു മുതൽ ഏഴു വർഷംവരെ തടവു ശിക്ഷ ലഭിക്കാം. ശല്യക്കാരനായ കാട്ടുപന്നിയെ വെടിെവച്ചു കൊല്ലാൻ നിയമപരമായി സാധിക്കും. എന്നാൽ, പന്നി ഗർഭാവസ്ഥയിലോ പ്രസവിച്ച സ്ഥിതിയിലോ ആകരുത്. മനുഷ്യർക്ക് ശല്യമുള്ളതെന്ന് പഞ്ചായത്ത് പ്രസിഡൻറ്, മെംബർ, വനപാലകർ തുടങ്ങിയവർ സാക്ഷ്യപ്പെടുത്തുകയും വേണം. വലിയ തോതിൽ നാശനഷ്ടം ഉണ്ടാക്കുന്ന പന്നികളെ തുരത്താൻ വനംവകുപ്പിെൻറയും സർക്കാറിെൻറയും ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇരുചക്ര, മുച്ചക്ര വാഹനയാത്രക്കാരും ഭയത്തോടെയാണ് രാത്രി പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.