ഡോക്ടർമാരുടെ അഭാവം ആയുർവേദ ആശുപത്രി പ്രവർത്തനം പ്രതിസന്ധിയിലേക്ക്
text_fieldsതൊടുപുഴ: ഭാരതീയ ചികിത്സ വകുപ്പിനു കീഴിൽ ജില്ലയിൽ സർക്കാർ ആയുർവേദ ആശുപത്രികളി ലും ഡിസ്പെൻസറികളിലുമായി ഇരുപത്തിയാറോളം മെഡിക്കൽ ഓഫിസർ, പതിനഞ്ചോളം ഫാർമസിസ് റ്റ് തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നത് ആരോഗ്യമേഖലക്ക് തിരിച്ചടി. നിലവിൽ ഈ ആശുപത്രികളിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിച്ചിട്ടുണ്ടെങ്കിലും ഭരണപരമായ ചുമതല മറ്റ് സ്ഥാപനങ്ങളിലെ സ്ഥിരം മെഡിക്കൽ ഓഫിസർക്ക് നൽകിയിരിക്കുകയാണ്. താൽക്കാലികമായി നിയമിക്കപ്പെട്ട ഡോക്ടർമാരും ഫാർമസിസ്റ്റുകളും കാലാവധി കഴിഞ്ഞ് ഈമാസം അവസാനത്തോടെ പിരിയും. ഇവരുടെ സേവനം നീട്ടി നൽകാത്തതാണ് പ്രതിസന്ധി ഉണ്ടാക്കുന്നത്. നിലവിൽ പി.എസ്.സി ലിസ്റ്റ് ഇല്ലാത്തതിനാൽ സ്ഥിരനിയമനവും സാധ്യമല്ല. ഇത് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം ലഭിച്ചവരെ പിരിച്ചുവിടുന്നതിനും മറ്റ് സ്ഥാപനങ്ങളിലെ സ്ഥിരം മെഡിക്കൽ ഓഫിസർക്കും ഫാർമസിസ്റ്റിനും അധിക ചുമതല ലഭിക്കുന്നതിനും കാരണമാകും.
സ്ഥിരം മെഡിക്കൽ ഓഫിസർ മൂന്ന് സ്ഥാപനങ്ങളിലെ രോഗികളെ നോക്കേണ്ട സാഹചര്യം ഉണ്ടാകും. ഇതോടെ ജില്ലയിലെ സർക്കാർ ആയുർവേദ ആശുപത്രികളുടെയും ഡിസ്പെൻസറികളുടെയും പ്രവർത്തനം അവതാളത്തിലാകും. ഇടുക്കി പോലെ ഭൂമിശാസ്ത്രപരമായ ദുർഘടാവസ്ഥ മൂലം കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ആഴ്ചയിൽ ഒന്നോരണ്ടോ ദിവസം മാത്രം ഡോക്ടറുടെ സേവനം ലഭ്യമാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോകും. അറ്റൻഡർ, കുക്ക്, സാനിറ്റേഷൻ വർക്കർ, പാർട്ട് ടൈം സ്വീപ്പർ, കാഷ്വൽ സ്വീപ്പർ തുടങ്ങിയ തസ്തികകളിൽ ഉണ്ടാകുന്ന ഒഴിവുകളിലെ നിയമനങ്ങളിലും ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖേന സാലറി ഹെഡിൽ നിയമനം നടത്തുകയാണ് പ്രതിസന്ധിക്ക് പരിഹാരമെന്ന് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.