ദിവസങ്ങളായി ചുട്ടുവെച്ച മസാലദോശ; കാലാവധി കഴിഞ്ഞ പാൽ
text_fieldsതൊടുപുഴ: നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങളും വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് നിരോധിത പ്ലാസ്റ്റിക്കുകളും പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം ചൊവ്വാഴ്ച നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കളും പ്ലാസ്റ്റിക്കുകളും പിടിച്ചെടുത്തത്. നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടുന്നതിെൻറ ഭാഗമായാണ് അധികൃതർ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധനക്കെത്തിയത്. സ്റ്റാൻഡിനു സമീപത്തെ ഗ്രീൻപാർക്ക് എന്ന ഹോട്ടൽ മോശമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവിടെ നിന്ന് ദിവസങ്ങളായി ചുട്ട്മടക്കിവെച്ചിരിക്കുന്ന മസാലദോശ പിടിച്ചെടുത്തു. സ്ഥാപനത്തിനു നോട്ടീസ് നൽകിയതായി അധികൃതർ പറഞ്ഞു.
കൂടാതെ കാലാവധി കഴിഞ്ഞ 70 പാക്കറ്റ് പാൽ സമീപത്തെ കുര്യാസ് ബേക്കറിയിൽനിന്ന് കണ്ടെത്തി. ഇവ ഷേക്ക് ഉണ്ടാക്കാനും മറ്റും ഫ്രീസറിൽ കട്ടകളാക്കി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്ന് പരിശോധക സംഘം പറഞ്ഞു. കൂടാതെ പ്രദേശത്തെ ജ്യൂസ് കടകളിൽ നടത്തിയ പരിശോധനയിൽ പഴകിയ മുന്തിരിയടക്കം പഴങ്ങൾ ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായി കണ്ടെത്തി. വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് 25 കിലോ നിരോധിത പ്ലാസ്റ്റിക്കുകളാണ് പിടികൂടിയത്. സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കിയതായും തുടർനടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. തൊടുപുഴ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ എസ്. തൗഫീഖ് ഇസ്മായിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അഖില ശങ്കർ, അശ്വതി കെ. ജോയിസ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.