അനധികൃത ഗൃഹോപകരണ വിൽപനക്കാരെ പൊലീസ് പിടികൂടി
text_fieldsഅടിമാലി: തമിഴ്നാട്ടിൽനിന്ന് അനധികൃതമായി ഗൃഹോപകരണങ്ങൾ കൊണ്ടുവന്ന് വിൽപന നടത്തുന്ന സംഘത്തെ അടിമാലി പൊലീസ് പിടികൂടി. ഇവരിൽനിന്ന് പിടികൂടിയ വസ്തുക്കൾ സെയിൽസ് ടാക്സ് വകുപ്പിനു കൈമാറി. അടിമാലിയിലെ വ്യാപാരികളുടെ പരാതിയെ തുടർന്ന് ലൈബ്രറി റോഡിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിലാണ് ഗൃഹോപകരണങ്ങൾ പിടികൂടിയത്. എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഷർകുക്കർ, വിവിധയിനം പാത്രങ്ങൾ, ഇൻഡക്ഷൻ കുക്കർ, ബെഡുകൾ എന്നിവയാണ് പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് വലിയ വാഹനത്തിൽ അടിമാലിയിലെ ലോഡ്ജിൽ എത്തിക്കുന്ന ഇവ തമിഴ്നാട്ടിൽനിന്ന് കൊണ്ടുവരുന്ന യുവാക്കളെ ഉപയോഗിച്ച് ബൈക്കുകളിൽ അവികസിത ആദിവാസി സങ്കേതങ്ങളിലും കാർഷിക, തോട്ടം മേഖലയിലും കൊണ്ടുപോയി വിലകുറച്ച് വിൽക്കുകയാണ് ഇവരുടെ രീതി. അടിമാലി മേഖലയിൽ മാത്രം 50ലേറെ പേരാണ് ഇത്തരത്തിൽ ജോലിയെടുക്കുന്നത്. രേഖപ്പെടുത്തിയ തുകയിൽനിന്ന് പകുതിയിലേറെ വിലകുറച്ച് വസ്തുക്കൾ വിൽക്കുന്നതിനാൽ ആവശ്യക്കാരും ധാരാളമാണ്. പ്രമുഖ കമ്പനികളുടെ ലേബലുകളിലുള്ളവയാണ് പിടികൂടിയ വസ്തുക്കളിലേറെയും. ജില്ലയിലെ പ്രധാന പട്ടണങ്ങളിലെല്ലാം ഇത്തരത്തിൽ ഗൃഹോപകരണ വിൽപന നടക്കുന്നുണ്ട്. സർക്കാറിനു ലഭിക്കേണ്ട നികുതി ഇതുവഴി നഷ്ടമാകുകയാണ്. പൊലീസ് എല്ലാ വിൽപനക്കാരെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു വരുകയാണ്. തുടർനടപടി സെയിൽസ് ടാക്സ് വകുപ്പാണ് സ്വീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.