ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന: 36 സ്ഥാപനങ്ങൾക്ക് നോട്ടീസ്
text_fieldsതൊടുപുഴ: ഓണത്തിനു മുന്നോടിയായി ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ സ്പെഷൽ ഡ്രൈവിൽ 36 സ്ഥാപനങ്ങൾക്ക് നോട്ടീസ്. 24 സ്ഥാപനങ്ങളിൽനിന്നായി 96,000 രൂപ പിഴയീടാക്കി. പല ഹോട്ടല ുകളിലും അജിനോമോട്ടോയും ഭക്ഷ്യയോഗ്യമല്ലാത്ത റോസ് വാട്ടര്പോലുള്ള രാസവസ്തുക്കളും ചേര്‍ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വൃത്തിഹീന സാഹചര്യത്തിലാണ് പല സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നത്. പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷ്യവസ്തുക്കള്‍ പല കടകളില്‍നിന്നും കണ്ടെത്തി.
ഹോട്ടലുകളിലെ ഫ്രീസറുകളില്‍ പലതും വൃത്തിഹീനമായിരുന്നു. പാകം ചെയ്തതും അല്ലാത്തതും പച്ചക്കറികളും മത്സ്യമാംസാദികളും ഒരുമിച്ചാണ് ഫ്രീസറുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. പല ഫ്രീസറുകളും മതിയായ ഉഷ്മാവിലല്ല പ്രവര്‍ത്തിച്ചിരുന്നത്. തൊടുപുഴയിലെ രണ്ട് മത്സ്യവിൽപന ശാലകളിൽനിന്ന് 42 കിലോയോളം പഴകിയ മീന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. ഈ കടകള്‍ക്ക് നോട്ടീസ് നല്‍കുകയും പിഴയീടാക്കുകയും ചെയ്തു. വിവിധ ഭക്ഷ്യവസ്തുക്കളുടെ 28ഓളം സാമ്പിള്‍ ലബോറട്ടറി പരിശോധനക്ക് എടുത്തു.
ഹോട്ടലുകള്‍, ബേക്കറികള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഓണത്തിനു താൽക്കാലിക സ്റ്റാളുകൾ നടത്തുന്നവർ ഭക്ഷ്യസുരക്ഷ ലൈസൻസ് എടുക്കണമെന്ന് അധികൃതർ അറിയിച്ചു. രജിസ്ട്രേഷനോ ലൈസൻസോ ഇല്ലാത്തവരെ വിൽപന നടത്താൻ അനുവദിക്കില്ല. പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന പരാതികള്‍ പരിഹരിക്കുന്നതിന് ഓണം അവധി ദിവസങ്ങളിലും ഭക്ഷ്യസുരക്ഷ വകുപ്പ് പ്രവര്ത്തനനിരതമായിരിക്കുമെന്ന് ജില്ല അസി. കമീഷണർ ഓഫ് ഫുഡ് സേഫ്റ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.