Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2020 11:32 PM GMT Updated On
date_range 14 Jun 2020 11:32 PM GMTഹുബ്ബള്ളി^ അംഗോള റെയിൽപാതക്കെതിരെ ഹൈകോടതിയിൽ ഹരജി
text_fieldsbookmark_border
ഹുബ്ബള്ളി- അംഗോള റെയിൽപാതക്കെതിരെ ഹൈകോടതിയിൽ ഹരജി ബംഗളൂരു: വിവാദമായ ഹുബ്ബള്ളി- അംഗോള റെയിൽപാതാ പദ്ധതിക്കെതിരെ കർണാടക ഹൈകോടതിയിൽ ഹരജി. എതിർപ്പുകൾക്കിടയിലും പശ്ചിമ ഘട്ടത്തിലെ അതീവ പരിസ്ഥിതി ലോല മേഖലയിലൂടെയുള്ള റെയിൽ പാതാ പദ്ധതിയുമായി മുന്നോട്ടുപോകാൻ കർണാടക സർക്കാർ തീരുമാനിക്കുകയായിരുന്നു. വൈൽഡ് ലൈഫ് ആക്ടിവിസ്റ്റ് ഗിരിധർ കുൽക്കർണിയാണ് പദ്ധതിക്കെതിരെ കർണാടക ഹൈകോടതിയിൽ ഹരജി നൽകിയത്. കടുത്ത പാരിസ്ഥിതികാഘാതമുണ്ടാക്കുന്ന പദ്ധതി നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി. വൈൽഡ് ലൈഫ് ബോർഡിൻെറ എതിർപ്പുണ്ടായിട്ടും കഴിഞ്ഞ മാർച്ച് 20ന് പദ്ധതിക്ക് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അംഗീകാരം നൽകുകയായിരുന്നു. പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ പ്രതിഷേധിച്ച് ൈവൽഡ് ലൈഫ് ബോർഡിലുണ്ടായിരുന്ന കോൺഗ്രസ് എം.എൽ.എ സൗമ്യ റെഡ്ഡി രാജിവെച്ചിരുന്നു. വൈൽഡ് ലൈഫ് ബോർഡിലെ ഭൂരിഭാഗം അംഗങ്ങളും പദ്ധതിക്കെതിരെ നിലപാട് എടുക്കുകായിരുന്നു. എന്നാൽ, പദ്ധതിയുമായി മുന്നോട്ടുപോകാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. റെയിൽവെയുടെ കണക്കനുസരിച്ച് 595 ഹെക്ടർ വനഭൂമിയാണ് റെയിൽപാതക്കുവേണ്ടി ഏറ്റെടുക്കേണ്ടത്. 1997ലാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്. നിലവിലുള്ള ഹുബ്ബള്ളി-മാർഗോ റെയിൽവെ പാതക്ക് സമാന്തരമായി 164.44 കിലോമീറ്റർ ദൈർഘ്യം വരുന്ന പാതയാണ് വിഭാവനം ചെയ്തത്. ഹുബ്ബള്ളിയിലെ വ്യവസായ കേന്ദ്രങ്ങളെ എളുപ്പത്തിൽ തുറമുഖവുമായി ബന്ധിപ്പിക്കാൻ കഴിയുന്ന പാതയാണിതെന്നാണ് പദ്ധതിയെ പിന്തുണക്കുന്നവർ അവകാശപ്പെടുന്നത്. അംഗോള തീരവുമായാണ് ബന്ധിപ്പിക്കുന്നത്. കാളി കടുവ സങ്കേതത്തിലൂടെ പോകുന്ന പാതയുടെ പദ്ധതി നിർദേശം ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും വനംവകുപ്പും പരിസ്ഥിതി വകുപ്പും തള്ളിയിരുന്നു. പരിസ്തിതി പ്രവർത്തകരും പദ്ധതിക്കെതിരെ ശക്തമായി രംഗത്തുണ്ട്. .......................... മാണ്ഡ്യയിൽ മാതാവും രണ്ടു മക്കളും മുങ്ങി മരിച്ചു ബംഗളൂരു: മാണ്ഡ്യയിൽ മാതാവും രണ്ടു മക്കളും തടാകത്തിൽ മുങ്ങി മരിച്ചു. ഞായറാഴ്ച രാവിലെ മാണ്ഡ്യയിലെ നാഗമണ്ടല റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ തടാകത്തിലാണ് സംഭവം. അലക്കുന്നതിനായാണ് മാതാവും രണ്ടു മക്കളും തടാകത്തിലെത്തിയത്. ഗീത (40), മക്കളായ സവിത (19), സൗമ്യ (14) എന്നിവരാണ് മരിച്ചത്. അലക്കുന്നതിനിടെ മൂവരിലൊരാൾ തടാകത്തിൻെറ ആഴമുള്ള ഭാഗത്ത് അകപ്പെടുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും കയത്തിലകപ്പെട്ടു. നാട്ടുകാർ രക്ഷിച്ച് മൂവരെയും പുറത്തെടുക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പൊലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിച്ചു. .................... ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തില്ല- മന്ത്രി സുധാകർ ബംഗളൂരു: കർണാടകയിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തുമെന്നുള്ള അഭ്യൂഹം തള്ളി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ. ലോക്ക് ഡൗൺ വീണ്ടും ഏർപ്പെടുത്തുമെന്ന ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അത്തരം സാഹചര്യമുണ്ടാകില്ലെന്നാണ് വ്യക്തിപരമായി തനിക്ക് തോന്നുന്നതെന്നും സുധാകർ പറഞ്ഞു. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ ലോക്ക് ഡൗൺ സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന അഭ്യൂഹം സജീവമാണ്. എന്നാൽ, അത്തരമൊരു സാഹചര്യം ഇപ്പോൾ മുന്നിലില്ല. ജൂൺ 17നായിരിക്കും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിലൂടെ ചർച്ച നടത്തുക. ഇതിൽ സംസ്ഥാനത്തിൻെറ വിശദമായ നിർദേശം സമർപ്പിക്കുമെന്നും സുധാകർ പറഞ്ഞു. ഇനി ലോക്ക് ഡൗൺ ഉണ്ടാകില്ലെന്നാണ് തൻെറ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകർ പറഞ്ഞു. ........................ കെ.പി.സി.സി ഒാഫീസിൽ പൂജ നടത്തി ഡി.കെ. ശിവകുമാർ ബംഗളൂരു: കെ.പി.സി.സി അധ്യക്ഷനായി ചുമതലയേൽക്കുന്നതിന് മുന്നോടിയായി ബംഗളൂരുവിലെ ക്യൂൻസ് റോഡിലെ പാർട്ടി ആസ്ഥാനത്ത് പൂജ നടത്തി ഡി.കെ. ശിവകുമാർ. ഞായറാഴ്ച രാവിലെ അഞ്ചിനാണ് പൂജ ആരംഭിച്ചത്. വിശേഷാൽ പൂജയുടെ ഭാഗമായുള്ള എട്ടു ഹോമങ്ങളിലും ഡി.കെ. ശിവകുമാർ സംബന്ധിച്ചു. ഗണപതി ഹോം, വാസ്തു ഹോമം, രക്ഷോജന ഹോമം, ഭുവരാഹ ഹോമം, നവഗ്രഹ ഹോമം, മൃത്യൂഞ്ജയ ഹോമം, അഷ്ടലക്ഷ്മി ഹോം, ഗായത്രി ഹോം തുടങ്ങിയ പൂജകളാണ് നടത്തിയത്. സർക്കാർ അനുമതി ലഭിക്കാത്തതിനെതുടർന്ന് മൂന്നു തവണയായി മാറ്റിവെച്ച സ്ഥാനാരോഹണ ചടങ്ങ് നിയമ നിർമാണ കൗൺസിൽ തെരഞ്ഞെടുപ്പിനുശേഷം നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. കഴിഞ്ഞദിവസം സ്ഥാനാരോഹണ ചടങ്ങ് നടത്താൻ സർക്കാർ അനുമതി ലഭിച്ചിരുന്നു. ജൂൺ 29നാണ് എം.എൽ.സി തെരഞ്ഞെടുപ്പ്. ഇതിനുശേയമായിരിക്കും സ്ഥാനാരോഹണം നടക്കുകയെന്നാണ് പാർട്ടി നേതാക്കൾ അറിയിച്ചിരിക്കുന്നത്. ............ രക്തദാനം ചെയ്ത് ബംഗളൂരുവിലെ ഡി.വൈ.എഫ്.ഐ-സി.ഐ.ടി.യു പ്രവർത്തകർ ബംഗളൂരു: അനശ്വര രക്തസാക്ഷി ചെഗുവേരയുടെ ജന്മദിനത്തിൽ ബംഗളൂരിലെ ഡി.വൈ.എഫ്.ഐ- സി.ഐ.ടി.യു - യുവജനപ്രവർത്തകർ രക്തദാനം നടത്തി. ലോക രക്തദാനദിനവും ചെഗുവേരയുടെ ജന്മദിനവുമായ ജൂൺ 14ന് ബംഗളൂരു ദാസറഹള്ളി കല്യാൺ നഗറിൽ ഡി.വൈ.എഫ്.ഐയുടെയും സി.ഐ.ടി.യുവിൻെറയും നേതൃത്വത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ സമൂഹത്തിൻെറ നാനാതുറകളിലുള്ള യുവജനങ്ങൾ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡൻറ് കെ.എൻ. ഉമേഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല പ്രസിഡൻറ് ഗോപാൽ ഗൗഡ രക്തദാതാക്കളെ സ്വാഗതം ചെയ്തു. സി.ഐ.ടി.യു ജില്ല ട്രഷറർ ടി. ലീലാവതി, ജില്ല സെക്രട്ടറി പ്രതാപ് സിൻഹ, അഭിഭാഷക യൂനിയൻ സംസ്ഥാന നേതാവ് ഹുള്ളി ഉമേഷ്, ഡി.വൈ.എഫ്.ഐ നേതാക്കളായ ജയേഷ് ആയൂർ, സൗമ്യ പാട്ടീൽ, ബിബിൻ കൊട്ടാരക്കര, ഗോപകുമാർ വെട്ടിയാർ, ജേക്കബ് റാന്നി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ......... മാസ്ക് വിതരണവും കോവിഡ് ബോധവത്കരണവും ബംഗളൂരു: അഭേദ സേവാ ട്രസ്റ്റിൻെറ അഭിമുഖ്യത്തിൽ ട്രസ്റ്റ് പ്രസിഡൻറ് എം.കെ. രാജേന്ദ്രൻെറ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോവിഡ് ബോധവത്കരണ ക്ലാസെടുത്തു. യോഗത്തിൽ രക്ഷാധികാരി മോഹനൻ പോറ്റി കോവിഡ് ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് മാസ്കും വിതരണം ചെയ്തു. ട്രസ്റ്റികളായ, ശിവകുമാർ, മഞ്ജുനാഥ്, വിഷ്ണുനാഥ്, സുനിൽ ലാൽ, മനോജ് എന്നിവർ സംസാരിച്ചു. സെക്രട്ടറി സുനിൽകുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story